Friday, March 19, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 14

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



അത്രയൊന്നും നല്ല അവസ്ഥയിലായിരുന്നില്ല ആ പഴയ വണ്ടി. മെലിഞ്ഞ് ശോഷിച്ച കുതിരയെ കെട്ടിയ ആ വണ്ടിയുമായി ഹെലനോടൊപ്പം ഷോൺ ഗാലഗർ ബീച്ചിലേക്ക് നീങ്ങി.


"ഇതിൽ എവിടെയെങ്കിലും ഒരു പിഴവ് സംഭവിച്ചാൽ..." ഷോൺ പറഞ്ഞു. "അതായത് ഈ പറഞ്ഞ മനുഷ്യനെ നീ സഹായിക്കുകയായിരുന്നു എന്ന് അവരെങ്ങാനും അറിയാനിടയായാൽ വെറുമൊരു ജയിൽ വാസമൊന്നും ആയിരിക്കില്ല നിന്നെ കാത്തിരിക്കുന്നത്... ഒന്നുകിൽ ഫയറിങ്ങ് സ്ക്വാഡ്... അല്ലെങ്കിൽ കുപ്രസിദ്ധമായ ആ കോൺസൻട്രേഷൻ ക്യാമ്പുകളിൽ ഒന്ന്..."


"അപ്പോൾ നിങ്ങളുടെ കാര്യമോ...?"


"ഞാനൊരു നിഷ്പക്ഷനാണെന്ന് എത്രവട്ടം പറഞ്ഞിരിക്കുന്നു നിന്നോട്...?" കുസൃതി നിറഞ്ഞ കണ്ണുകളോടെ ഷോൺ അവളെ നോക്കി പുഞ്ചിരിച്ചു. "പിന്നെ തങ്ങളുടെ കളിപ്പാവയായ ആ തെമ്മാടി ഡി വലേറോയെ ഡബ്ലിനിൽ നിലനിർത്തണമെന്നാണ് അവരുടെ ആഗ്രഹമെങ്കിൽ എന്റെ കാര്യത്തിലും ഒരു തീരുമാനമാകും... ഐറിഷ് ആഭ്യന്തര യുദ്ധകാലത്ത് അയാളെ ആക്രമിച്ച് തുരത്തുകയായിരുന്നു ഞാൻ... ജർമ്മൻ ഫയറിങ്ങ് സ്ക്വാഡ് എന്നെ കൊല്ലുവാനൊരുങ്ങുന്നു എന്ന വാർത്ത കേട്ട് ആഹ്ലാദ നൃത്തമാടും അയാൾ..."


ഹെലൻ പൊട്ടിച്ചിരിച്ചു. "ഐ ലവ് യൂ ഷോൺ ഗാലഗർ... ഞാൻ പ്രശ്നത്തിൽ പെടുമ്പോൾ എല്ലാം ഏതെങ്കിലും ഒരു തരത്തിൽ സാന്ത്വനവുമായി നിങ്ങളുണ്ടാകും..." ചുമലിലൂടെ കൈയിട്ട് അവൾ അദ്ദേഹത്തിന്റെ കവിളിൽ ഒരു മുത്തം നൽകി.


"ഒരു സഹോദരനെ പോലെ..." അദ്ദേഹം പറഞ്ഞു. "യൂ ലവ് മീ ആസ് എ ബ്രദർ എന്നാണല്ലോ എപ്പോഴും എന്നെ ഓർമ്മിപ്പിക്കാറുള്ളത്... ആയിക്കോട്ടെ... നിന്റെ വികാരങ്ങളെ അത്രയും പൂട്ടിക്കെട്ടി നിന്റെ പോക്കറ്റിൽത്തന്നെ സൂക്ഷിച്ചോളൂ... അതു പോട്ടെ, ഈ പറഞ്ഞ കേണൽ ഹ്യൂ കെൽസോ, ഡെവണിൽ വച്ചുണ്ടായ ടോർപിഡോ ആക്രമണത്തിൽ നിന്നും രക്ഷപെട്ട് വന്ന ഒരു അമേരിക്കൻ ആർമി ഓഫീസർ ആണെന്നാണോ പറഞ്ഞത്...?"


"അതെ..."


"താൻ ജർമ്മൻകാരുടെ കൈകളിൽ അകപ്പെടാൻ പാടില്ല എന്ന് അയാൾ നിർബന്ധം പിടിക്കാൻ കാരണം എന്താണാവോ...?"


"അതെനിക്കറിയില്ല... ഞാൻ കാണുമ്പോൾ അദ്ദേഹം അർദ്ധപ്രജ്ഞനായിരുന്നു... മാത്രവുമല്ല കാലിലെ പരുക്കാണെങ്കിൽ വളരെ മോശമായ അവസ്ഥയിലും... ഹോസ്പിറ്റലിൽ പോകുന്ന കാര്യം ഞാൻ സൂചിപ്പിച്ചതും അദ്ദേഹത്തിന്റെ നിയന്ത്രണം വിട്ടു... അതിലും ഭേദം തന്നെ കൊല്ലുന്നതായിരിക്കും എന്ന് പറഞ്ഞു..."


"എന്ന് വച്ചാൽ എന്തൊക്കെയോ ദുരൂഹതകൾ മറഞ്ഞിരിക്കുന്നു എന്ന് സാരം..." കുതിരയെ മഞ്ഞു മൂടിയ ബീച്ചിലേക്ക് തെളിക്കവെ ഷോൺ പറഞ്ഞു.


വളരെ ശാന്തമായിരുന്നു അന്തരീക്ഷം. അങ്ങകലെയുള്ള റെയിൽപ്പാതയിലൂടെ പോകുന്ന ജർമ്മൻ മിലിട്ടറി ട്രെയിനിന്റെ ചൂളം വിളി വ്യക്തമായി കേൾക്കാനാവുന്നുണ്ട്. സെന്റ് ഹെലിയറിൽ മിൽബ്രൂക്കിലേക്ക്‌ പോകുന്ന തീവണ്ടി.


അബോധാവസ്ഥയിൽ മണൽപ്പരപ്പിൽ കമഴ്ന്ന് കിടക്കുകയായിരുന്നു ഹ്യൂ കെൽസോ. ഷോൺ ഗാലഗർ അദ്ദേഹത്തെ പതുക്കെ മലർത്തി കിടത്തിയിട്ട്  കാലിലെ പരുക്ക് പരിശോധിച്ചു. "ഇത് നിസ്സാരമല്ല... തീർച്ചയായും ഒരു സർജന്റെ  ആവശ്യമുണ്ട്... ഒരു കാര്യം ചെയ്യാം... ബോധം തെളിയുന്നതിന് മുമ്പ് ഇദ്ദേഹത്തെ ഞാൻ വണ്ടിയിലേക്ക് എടുത്ത് കയറ്റാം... നീ പെട്ടെന്ന് ചെന്ന് കഴിയുന്നത്ര വിറക് കഷണങ്ങൾ കൊണ്ടു വരൂ..."


ഹെലൻ കാട്ടിലേക്ക് തിരിഞ്ഞോടവെ ഷോൺ പതുക്കെ കെൽസോയെ എടുത്തുയർത്തി. അബോധാവസ്ഥയിൽ ആയിരുന്നിട്ടും അദ്ദേഹം ഒന്ന് ഞരങ്ങി. അത് കാര്യമാക്കാതെ വണ്ടിയിൽ വിരിച്ചിരുന്ന കാലിച്ചാക്കുകൾക്ക് മുകളിൽ സാവധാനം കിടത്തിയിട്ട് ഏതാനും ചാക്കുകൾ കൊണ്ട് ഷോൺ അദ്ദേഹത്തെ മൂടി. അപ്പോഴേക്കും കൈ നിറയെ വിറകുമായി ഹെലൻ തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. 


"ഈ വിറകുകൾ കൊണ്ട് ആരും കാണാത്ത വിധം അദ്ദേഹത്തെ മൂടുക... അപ്പോഴേക്കും ഞാൻ ആ ലൈഫ് റാഫ്റ്റ് എന്തു ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെ..." ഷോൺ പറഞ്ഞു.


തീരത്ത് വന്നടിക്കുന്ന ഓളങ്ങളിൽ ചാഞ്ചാടിക്കൊണ്ടിരിക്കുകയായിരുന്നു ആ ലൈഫ് റാഫ്റ്റ്. വെള്ളത്തിലിറങ്ങി അദ്ദേഹം അതിനെ കരയിലേക്ക് വലിച്ചു കയറ്റി. അതിനുള്ളിൽ തിരഞ്ഞ് അദ്ദേഹം എമർജൻസി കിറ്റ് കണ്ടെടുത്തു. അതിനുള്ളിൽ ഉണ്ടായിരുന്ന സ്പ്രിങ്ങ് നൈഫ് എടുത്ത് ആ റാഫ്റ്റിന്റെ റബ്ബർ ബോഡിയിൽ കുത്തി ആഞ്ഞ് വരഞ്ഞു. കാറ്റ് പുറത്ത് പോയി ചുരുങ്ങിയ ആ റാഫ്റ്റിനെ ചുരുട്ടിയെടുത്ത് അദ്ദേഹം വണ്ടിയിലെ റായ്ക്കിന്റെ അടിഭാഗത്ത് ഒളിപ്പിച്ചു വച്ചു.


ഒരു പിടി വിറകുമായി വീണ്ടും തിരിച്ചെത്തിയ ഹെലൻ അത് വണ്ടിയുടെ പിൻഭാഗത്ത് വച്ചു. "ഇങ്ങനെ മതിയോ...?"


"ധാരാളം... ആ മൈതാനത്തിനടുത്ത് എത്തുമ്പോൾ ഞാൻ വണ്ടി നിർത്തും... ഈ ലൈഫ് റാഫ്റ്റ് അവിടെയുള്ള പഴയ കിണറ്റിൽ താഴ്ത്തണം... ശരി പുറപ്പെടാം നമുക്ക്..."


ഷോൺ കുതിരയെ തെളിച്ചു. ഹെലൻ വണ്ടിയുടെ മുൻഭാഗത്ത് ഇരുന്നു. അൽപ്പദൂരം ചെന്നപ്പോഴാണ് ആരോ ചിരിക്കുന്നതും ഒരു നായ കുരയ്ക്കുന്ന ശബ്ദവും കേട്ടത്. കുതിരയെ നിർത്തിയിട്ട് ഒട്ടും തിരക്ക് കൂട്ടാതെ ഷോൺ തന്റെ ഫ്രഞ്ച് സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണമെടുത്ത് തീ കൊളുത്തി. "പരിഭ്രമിക്കാനൊന്നുമില്ല... ഞാൻ കൈകാര്യം ചെയ്തോളാം..." അദ്ദേഹം അവളോട് പറഞ്ഞു.


കുരച്ചു കൊണ്ടെത്തിയ സാമാന്യത്തിലധികം വലിപ്പമുള്ള ആ അൽസേഷൻ നായ അരികിലെത്തിയപ്പോഴാണ് ഷോണിനെ തിരിച്ചറിഞ്ഞത്.  കുര നിർത്തി അദ്ദേഹത്തിന്റെ കൈയ്യിൽ നക്കിക്കൊണ്ട് അവൻ പരിചയം പുതുക്കി. ഗ്രേ ഹെൽമറ്റും ചുമലിൽ റൈഫിളും ധരിച്ച രണ്ട് ജർമ്മൻ സൈനികർ പിന്നീടാണ് എത്തിയത്. "ഗുട്ടെൻ മോർഗൻ, ഹെർ ജനറൽ..."  അവർ അഭിവാദ്യം നൽകി.


"ആന്റ് ഗുഡ് മോണിങ്ങ് റ്റു യൂ ഡാഫ്റ്റ് ബഗ്ഗേഴ്സ്..." അങ്ങേയറ്റം സൗഹൃദ ഭാവത്തിൽ പുഞ്ചിരിച്ചു കൊണ്ട് ഷോൺ പറഞ്ഞു.


"ഷോൺ... നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ...?" ഹെലന് ചിരിയടക്കാനായില്ല.


"ഒരിക്കലുമില്ല... ആ പോയ രണ്ടെണ്ണത്തിനും ഇംഗ്ലീഷ് ഒരു വാക്ക് പോലും അറിയില്ല...  പക്ഷേ, ഈ വണ്ടിയുടെ ഉള്ളിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞിരുന്നെങ്കിൽ കാണാമായിരുന്നു..."


"നമ്മൾ എങ്ങോട്ടാണ് ഇപ്പോൾ പോകുന്നത്...?" അവൾ ചോദിച്ചു. "എന്റെ ബംഗ്ലാവിൽ ഇപ്പോൾ ആരും ഉണ്ടാവില്ല..."


"മിസ്സിസ് വൈബർട്ട് ഇല്ലേ അവിടെ...?"


"അവർക്ക് ഇന്ന് അവധി കൊടുത്തിരിക്കുകയാണ് ഞാൻ... ഓർമ്മയില്ലേ കഴിഞ്ഞയാഴ്ച്ച അവരുടെ അനന്തിരവൾക്ക് ഒരു കുഞ്ഞ് ജനിച്ചത്...?"


"ഓ, അവളൊരു മിടുക്കി തന്നെ..." ഗാലഗർ പറഞ്ഞു. "ഒരു വർഷത്തിലേറെയായി അവളുടെ ഭർത്താവ് അങ്ങ് ദൂരെ ബ്രിട്ടീഷ് ആർമിയിൽ... തിരിച്ചെത്തുമ്പോൾ നീലക്കണ്ണുകളും ചെമ്പൻ മുടിയുമുള്ള ഒരു മിടുക്കൻ കുഞ്ഞിനെ കണ്ട് എന്ത് വിചാരിക്കുമോ ആവോ അയാൾ..."



"ഇത്രയും ക്രൂരനാവരുത് ഷോൺ... അവൾ അങ്ങനെ ചീത്ത പെണ്ണൊന്നുമല്ല... ഒരു പാവമാണ്... ഒറ്റയ്ക്കല്ലേ, ഒരു ദുർബ്ബല നിമിഷത്തിൽ ചിലപ്പോൾ സംഭവിച്ചു പോയതായിരിക്കാം..."


"എന്നോടാണോ നീ ഇത് പറയുന്നത്...?" ഷോൺ പൊട്ടിച്ചിരിച്ചു. "എന്നിട്ട് ഇതുവരെ ഒരിക്കൽ പോലും നീ എന്നെ ഓടിച്ചിട്ട് പിടിക്കുന്നത് കണ്ടിട്ടില്ലല്ലോ..."


"തമാശ കളയൂ ഷോൺ..." അവൾ പറഞ്ഞു. "ഇദ്ദേഹത്തെ എങ്ങോട്ടാണ് ഇപ്പോൾ നാം കൊണ്ടുപോകേണ്ടത്...? എന്റെ ബംഗ്ലാവിൽ ഒരു ചേംബർ ഉള്ള കാര്യം മറക്കണ്ട..."


ഇംഗ്ലീഷ് ആഭ്യന്തര യുദ്ധകാലത്ത് ബ്രിട്ടീഷ് രാജകുടുംബത്തോടായിരുന്നു ആ ബംഗ്ലാവിന്റെ ഉടമസ്ഥനായിരുന്ന ചാൾസ് ഡു വിലാ വിധേയത്വം പുലർത്തിയത്. തന്റെ ബെഡ്റൂമിൽ നിന്നും ഒരു രഹസ്യഗോവണിയിലൂടെ കയറിച്ചെല്ലും വിധം മേൽക്കൂരയുടെ അടിയിൽ ഒരു പ്രത്യേക മുറി  അദ്ദേഹം നിർമ്മിച്ചിട്ടുണ്ടായിരുന്നു. കുടുംബാംഗങ്ങൾക്ക് മാത്രം അറിയാവുന്ന ആ മുറിയെ ചേംബർ എന്നാണ് വിളിച്ചിരുന്നത്. ക്രോംവെലിന്റെ ഭരണകാലത്ത് രാജ്യദ്രോഹി എന്ന് മുദ്ര ചാർത്തപ്പെട്ട ചാൾസ് ഒളിവിൽ കഴിഞ്ഞത് ആ ചേംബറിനുള്ളിൽ ആയിരുന്നു. 


"ഇല്ല... അത് ബുദ്ധിമുട്ടായിരിക്കും... എത്രയും പെട്ടെന്നുള്ള സഹായമാണ് ഇദ്ദേഹത്തിനിപ്പോൾ ആവശ്യം... തൽക്കാലം എന്റെ കോട്ടേജിലേക്ക് കൊണ്ടു പോകാം..."


"ശരി... അപ്പോൾ ഡോക്ടറുടെ കാര്യമോ...?"


"ജോർജ്ജ് ഹാമിൽട്ടൺ... വേറെയാരെയാണ് നമുക്ക് വിശ്വസിക്കാനാവുക...? നീ ഇവിടെ നിൽക്ക്... ഞാൻ ഈ ലൈഫ് റാഫ്റ്റ് കിണറ്റിൽ എറിഞ്ഞിട്ട് വരാം..."


വണ്ടിയിൽ നിന്നും ആ ലൈഫ് റാഫ്റ്റ് എടുത്ത് അദ്ദേഹം മരക്കൂട്ടങ്ങൾക്കിടയിലേക്ക് നടന്നു. അവിടെങ്ങും തളം കെട്ടി നിൽക്കുന്ന നിശ്ശബ്ദതയിൽ തന്റെ ക്രമരഹിതമായ ശ്വാസമിടിപ്പുകൾ അവൾക്ക് കേൾക്കാനാവുന്നുണ്ടായിരുന്നു. അപ്പോഴാണ്‌‌ വണ്ടിയിലെ വിറക് കൊള്ളികൾക്ക് അടിയിൽ കിടക്കുന്ന ഹ്യൂ കെൽസോ ഒന്ന് ഇളകിയതും വേദന കൊണ്ട് ഞരങ്ങിയതും.



(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



16 comments:

  1. കഥ ചൂട് പിടിക്കുകയാണല്ലോ..!

    ReplyDelete
    Replies
    1. അതെ... ഒപ്പം പുതിയ കഥാപാത്രങ്ങളുടെ രംഗപ്രവേശവും...

      Delete
  2. യുദ്ധകാലത്തിന്റെ ദുരിതങ്ങൾ...

    ReplyDelete
    Replies
    1. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു എന്ന് ഒരോർമ്മപ്പെടുത്തൽ...

      Delete
  3. എന്തൊക്കെ പരാക്രമങ്ങൾ

    ReplyDelete
    Replies
    1. അതെ... അന്നത്തെ ജീവിതം അങ്ങേയറ്റം റിസ്ക് നിറഞ്ഞതായിരുന്നു...

      Delete
  4. ഹോ... ആ അഭിവാദ്യം :)

    ReplyDelete
    Replies
    1. പാവം ജർമ്മൻ ഭടന്മാർ... :) ഇംഗ്ലീഷ് അറിയാത്തവരുടെ ഓരോ ഗതികേടേ...

      Delete
  5. അങ്ങിനെ ഓരോന്നും കൂടി യോജിച്ചു വരുന്നു.. കൂടെയുണ്ട് വിനുവേട്ടാ.. നേരത്തെ വായിച്ചിരുന്നു.. കമന്റ് ഇട്ടില്ല എന്ന് ഇപ്പോഴാണ് ഓർമിച്ചത്

    ReplyDelete
    Replies
    1. സന്തോഷം... ഞാൻ വിചാരിച്ചു മതിയാക്കി പോയീന്ന്...

      Delete
  6. ദുരിതങ്ങളും പരാക്രമങ്ങളുമായി അങ്ങനെ കഥ മുന്നേറുന്നു ..

    ReplyDelete
  7. പാവം കെൽസോ... ഇനിയെന്തൊക്കെ അനുഭവിക്കണോ എന്തോ....

    ReplyDelete
  8. കൊള്ളാം. അങ്ങേരിവളെ വളക്കുമെന്ന് തോന്നുന്നില്ല

    ReplyDelete