Saturday, December 25, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 50

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ആദ്യത്തെ സ്ഫോടനം നടന്നതും ആ E-ബോട്ട്  ഫുൾ സ്പീഡിൽ മുന്നോട്ട് കുതിച്ചു. ഡൈട്രിച്ച് തിടുക്കത്തിൽ തന്റെ നൈറ്റ് ഗ്ലാസിലൂടെ നാലു പാടും‌ നിരീക്ഷിച്ചു. കപ്പൽ അപ്രതീക്ഷിതമായി മുന്നോട്ട് കുതിച്ചതിന്റെ ആഘാതത്തിൽ നില തെറ്റിയ മാർട്ടിനോ കൈവരിയിൽ മുറുകെ പിടിച്ച് നിന്നു.


"എന്താണ് സംഭവം...?" മാർട്ടിനോ ചോദിച്ചു.


"ഉറപ്പ് പറയാറായിട്ടില്ല..." ഡൈട്രിച്ച് പറഞ്ഞു. അപ്പോഴാണ് ഏതാണ്ട് അഞ്ഞൂറ് വാര അകലെയായി ഒരു അഗ്നിഗോളം ഉയർന്നത്. അയാൾ വിക്ടർ യൂഗോയുടെ നേർക്ക് ഫോക്കസ് ചെയ്തു. നിഴൽ പോലെ ഇരുണ്ട എ‌ന്തോ ഒന്ന് നൈറ്റ് ഗ്ലാസിലെ പാച്ചിലൂടെ കടന്നു പോയി. തൊട്ടു പിറകെ മറ്റൊന്നു കൂടി. "ബ്രിട്ടീഷ് MTBകളാണ്... (മോട്ടോർ ടോർപിഡോ ബോട്ട്) അവർ വിക്ടർ യൂഗോയെ ഹിറ്റ് ചെയ്തിരിക്കുന്നു..."


അയാൾ ബാറ്റ്‌ൽ സ്റ്റേഷൻ അലാറത്തിന്റെ ബട്ടൺ അമർത്തി. പൂർണ്ണ വേഗതയെടുക്കുവാനുള്ള ശ്രമത്തിൽ മുരളുന്ന മെഴ്സിഡിസ് ബെൻസ് എഞ്ചിനുകളുടെ ഗർജ്ജനത്തിനും മുകളിൽ അലാറത്തിന്റെ സ്വരം മുഴങ്ങി. ഡെക്കിലെ പീരങ്കിയും ബോഫോഴ്സ് ഗണ്ണുകളും ഇരുട്ടിലേക്ക് തീ തുപ്പുവാൻ തുടങ്ങി. 


പൊടുന്നനെ സാറയെക്കുറിച്ച് ഓർമ്മ വന്ന മാർട്ടിനോ ഡൈട്രിച്ചിന്റെ കൈയ്യിൽ കയറിപ്പിടിച്ചു. "ആ കപ്പലിൽ ഉള്ളവർ... അവരെ രക്ഷിക്കണം നമുക്ക്..."


"അതൊക്കെ പിന്നീട്..." അയാൾ മാർട്ടിനോയുടെ കൈ തട്ടിക്കളഞ്ഞു. "ഇവിടെ ഞാനാണ് ക്യാപ്റ്റൻ... തടസ്സമുണ്ടാക്കാതെ അങ്ങോട്ട് മാറി നിൽക്കൂ..."



                                     ***


ക്രമേണ ചരിഞ്ഞു കൊണ്ടിരിക്കുന്ന വിക്ടർ യൂഗോയുടെ സമീപത്തു നിന്നും ആവുന്നത്ര ദൂരേയ്ക്ക് നീന്തുവാൻ സാറ കിണഞ്ഞു പരിശ്രമിച്ചു. കപ്പലിന്റെ പിൻഭാഗത്തായി കടലിൽ പരന്നൊഴുകി തീ പിടിച്ച എണ്ണയിൽ നിന്നും നീന്തി രക്ഷപെടാൻ ശ്രമിക്കുന്ന നാവികർ. അതിലൊരാളെ അപ്പോഴേക്കും തീ വിഴുങ്ങിക്കഴിഞ്ഞിരുന്നു. അയാളുടെ നിലവിളി അവൾ വ്യക്തമായി കേട്ടു. പിന്നെ ആ രൂപം അപ്രത്യക്ഷമായി.


നനഞ്ഞു കുതിർന്ന റീഫർകോട്ടും ലൈഫ് ജാക്കറ്റും കാരണം നീന്തുവാൻ ശരിക്കും ബുദ്ധിമുട്ടുകയായിരുന്നു സാറ. അസ്ഥികൾ മരവിക്കുന്ന തണുപ്പ് കാലിലൂടെ അരിച്ചു കയറുന്നു. ഓർസിനി അവളെ റീഫർകോട്ട് ധരിപ്പിച്ചതിന്റെ ആവശ്യകത അപ്പോഴാണ് അവൾക്ക് മനസ്സിലായത്. അയാൾ എവിടെ...? അവൾ തിരിഞ്ഞ് എണ്ണ പുരണ്ട മുഖങ്ങളെ തിരിച്ചറിയാൻ ഒരു ശ്രമം നടത്തി. വിക്ടർ യൂഗോയുടെ അടുത്തേക്ക് പാഞ്ഞെത്തിയ ഒരു MTB വെള്ളത്തിൽ വീണു കിടക്കുന്ന നാവികരുടെ ഇടയിലൂടെ ഒരു റൗണ്ടെടുത്ത് അവർക്ക് നേരെ മെഷീൻ ഗൺ ഉപയോഗിച്ച് വെടിയുതിർത്തു. 


പിന്നിൽ നിന്നും ആരോ തന്റെ ലൈഫ് ജാക്കറ്റിൽ പിടിച്ചു വലിച്ചത് അറിഞ്ഞ സാറ തിരിഞ്ഞു നോക്കി. ഓർസിനി ആയിരുന്നുവത്. "ഇങ്ങോട്ട് ഡിയർ... ഞാൻ പറയുന്നത് പോലെ ചെയ്യുക..." അയാൾ പറഞ്ഞു.


കപ്പലിൽ നിന്നും ചിതറി വീണ വസ്തുക്കൾ എമ്പാടും ഒഴുകി നടക്കുന്നുണ്ടായിരുന്നു. പൊന്തിക്കിടക്കുന്ന വൈക്കോൽക്കെട്ടുകളിൽ ഒന്നിനരികിലേക്ക് അവളെയും കൂട്ടി നീന്തി ചെന്ന് അത് കെട്ടിയിരിക്കുന്ന കയറിൽ പിടിച്ച് അവർ കിടന്നു.


"ആരായിരുന്നു അവർ...?" ശ്വാസമെടുത്തിട്ട് അവൾ ചോദിച്ചു.


"MTBകൾ..."


"ബ്രിട്ടീഷ്...?"


"ആയിരിക്കും... അല്ലെങ്കിൽ ഫ്രഞ്ച്, അതുമല്ലെങ്കിൽ ഡച്ച്... ഫാൾമൗത്ത് ഹാർബറിൽ നിന്നാണ്‌ അവരെല്ലാം ഓപ്പറേറ്റ് ചെയ്യുന്നത്..."


വീണ്ടും ഒരു MTB ആ അവശിഷ്ടങ്ങൾക്കും നാവികർക്കും ഇടയിലൂടെ പാഞ്ഞു പോയി. അതിൽ നിന്നും ഉതിർന്ന മെഷീൻ ഗൺ ബുള്ളറ്റുകൾ വെള്ളത്തിൽ തുരുതുരാ പതിച്ചു. അധികം അകലെയല്ലാതെ ഇരുട്ടിലേക്ക് ഉയർന്നു പൊങ്ങിയ ട്രെയ്സറിന്റെ സ്റ്റാർ ഷെൽ  പൊട്ടിത്തെറിച്ചു. അടുത്ത നിമിഷം അതിൽ നിന്നും പുറപ്പെട്ട പാരച്യൂട്ട് ഫ്ലെയറിന്റെ പ്രകാശത്തിൽ ആ പ്രദേശത്തിന്റെ വ്യക്തമായ ചിത്രം കാണാറായി.


അല്പം ദൂരെയായി ഓടിയൊളിക്കാൻ ശ്രമിക്കുന്ന രണ്ട്  MTBകൾ... അവയ്ക്ക് പിന്നാലെ കുതിക്കുന്ന E-ബോട്ട്...‌ "എറിക്ക്, വിടരുത് ആ തെമ്മാടികളെ...!" ഓർസിനി അലറി വിളിച്ചു.


അവളും അയാളുടെ ആവേശത്തിനൊപ്പമായിരുന്നു എന്ന് പറയാം. മൈ ഗോഡ്... അവൾ ഓർത്തു. ഇങ്ങനെയാണോ എന്റെ അവസാനം... എന്റെ സ്വന്തം നാട്ടുകാരുടെ കൈ കൊണ്ട്...! വൈക്കോൽക്കെട്ടിന്റെ കയറിൽ പിടിച്ചു കിടന്ന് കിതച്ചു കൊണ്ട് അവൾ ചോദിച്ചു. "ഇത്രയും ക്രൂരതയുടെ ആവശ്യമെന്താണവർക്ക്...? കടലിൽ വീണു കിടക്കുന്നവർക്ക് നേരെ മെഷീൻ ഗൺ കൊണ്ട്  നിറയൊഴിക്കുക...!"


"യുദ്ധം എന്ന് പറയുന്നത് അങ്ങനെയാണ് ഡിയർ... സകലരെയും ഭ്രാന്തരാക്കുന്നു... ആട്ടെ, പിടിച്ചു നിൽക്കാൻ പറ്റുന്നുണ്ടോ നിങ്ങൾക്ക്...?"


"എന്റെ കൈകൾ കുഴയുന്നു..."


അത്ര അകലെയല്ലാതെ ഒഴുകി നടക്കുന്ന ഒരു പലക ശ്രദ്ധയിൽപ്പെട്ട അയാൾ നീന്തിച്ചെന്ന് അതുമായി തിരികെയെത്തി. "നിങ്ങൾ ഇതിന്മേൽ കയറിക്കോളൂ..."


അല്പം ബുദ്ധിമുട്ടിയാണെങ്കിലും അതിന് മുകളിൽ കയറിക്കിടക്കുന്നതിൽ അവൾ വിജയിച്ചു. "നിങ്ങളുടെ കാര്യമോ...?"


"ഞാൻ ഇതിൽ പിടിച്ച് തുഴഞ്ഞു നിന്നോളാം..." അയാൾ പുഞ്ചിരിച്ചു. "വിഷമിക്കാതിരിക്കൂ, ഇതിനു മുമ്പും ഞാൻ കടലിൽ വീണിട്ടുള്ളതാണ്... ഭാഗ്യം എന്നും എന്നോടൊപ്പമാണ്... അതുകൊണ്ട് എന്നോടൊപ്പം കൂടിക്കോളൂ..."


അപ്പോഴാണ്‌ ലുൽവർത്ത്‌കോവിലെ ആ സായാഹ്നം അവൾക്ക് ഓർമ്മ വന്നത്. മാർട്ടിനോയോടൊപ്പം നടക്കാനിറങ്ങിയതും ആ ജിപ്സി വനിതയുടെ ടററ്റ് കാർഡ് പ്രവചനത്തിലെ അഗ്നിയും വെള്ളവും എല്ലാം ഓർത്ത് അവൾ കുലുങ്ങി ചിരിക്കുവാൻ തുടങ്ങി. 


"എന്തുപറ്റി...?" ഓർസിനി അമ്പരന്നു.


"ലവ്‌ലി... നത്തിങ്ങ് ലൈക്ക് ദ് ചാനൽ ഐലന്റ്സ് ഫോർ എ ഹോളിഡേ അറ്റ് ദിസ് ടൈം ഓഫ് ദ് ഇയർ... കടലിൽ കുളിക്കാൻ പറ്റിയ സമയം..." പെട്ടെന്നാണ് തനിക്ക് പറ്റിയ അമളി ഭീതിയോടെ അവൾ മനസ്സിലാക്കിയത്. അവൾ സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നു...!


വെള്ളത്തിൽ തുഴഞ്ഞു കിടന്ന് അവളെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് ഓർസിനി മികച്ച ഇംഗ്ലീഷിൽ പറഞ്ഞു. "ഡിഡ് ഐ റ്റെൽ യൂ ഐ വെന്റ് റ്റു വിഞ്ചെസ്റ്റർ...? ഒരു ഇംഗ്ലീഷ് പബ്ലിക്ക് സ്കൂളിൽ പഠിച്ചാൽ മാത്രമേ എനിക്ക് ജീവിക്കാൻ വേണ്ട കഴിവുകൾ ലഭിക്കുകയുള്ളൂ എന്നായിരുന്നു എന്റെ പിതാവിന്റെ തീരുമാനം..." അയാൾ പൊട്ടിച്ചിരിച്ചു. "അത് ശരിയായിരുന്നുവെന്ന് എനിക്കിപ്പോൾ ബോദ്ധ്യമായി... ആദ്യമായി കണ്ട നിമിഷം തന്നെ എനിക്ക് തോന്നിയിരുന്നു ഡിയർ, എന്തൊക്കെയോ പ്രത്യേകതകൾ നിങ്ങളിൽ ഒളിഞ്ഞു കിടപ്പുണ്ടെന്ന്..." ആവേശത്തോടെ വീണ്ടും അയാൾ ചിരിച്ചു. "എന്ന് വച്ചാൽ നമ്മുടെ ആ സ്റ്റാൻഡർടൻഫ്യൂറർ ഫോഗെലിന്റെ കാര്യത്തിലും എന്തൊക്കെയോ നിഗൂഢതകൾ ഉണ്ടെന്ന്..."


"പ്ലീസ്..." ദൈന്യതയോടെ അവൾ പറഞ്ഞു.


"ഡോണ്ട് വറി, ഡിയർ... ഹാർബറിലെ ആ കൂടാരത്തിന്റെ കവാടത്തിലൂടെ ഉള്ളിലേക്ക് കടന്നു വന്ന നിങ്ങളെ കണ്ട മാത്രയിൽത്തന്നെ ഞാൻ അനുരക്തനായിക്കഴിഞ്ഞിരുന്നു... ഐ ലൈക്ക് യൂ, ഐ ഡോണ്ട് ലൈക്ക് ദെം - അവർ ആരായിരുന്നാലും ശരി... വീ ഇറ്റാലിയൻസ് ആർ എ വെരി സിംപിൾ പീപ്പിൾ..."


തന്റെ മുഖത്തെ എണ്ണപ്പാട വടിച്ചു കളഞ്ഞിട്ട് അയാൾ ഒന്ന് ചുമച്ചു. അവൾ അയാളുടെ കൈയ്യിൽ എത്തിപ്പിടിച്ചു. "ഗ്വിഡോ, നിങ്ങളാണ്‌ എന്റെ ജീവൻ രക്ഷിച്ചത്..."


വേഗത കുറച്ച് അടുത്തേക്ക് വന്നു കൊണ്ടിരിക്കുന്ന ഒരു എഞ്ചിന്റെ ശബ്ദം അവർക്ക് കേൾക്കാറായി. അയാൾ തല തിരിച്ച് എത്തി നോക്കി. അവരുടെ കോൺവോയിയ്ക്ക് അകമ്പടി സേവിച്ചിരുന്ന ഒരു സായുധ ട്രോളർ ആയിരുന്നുവത്. "യെസ്... അങ്ങനെ ഇത്തവണയും രക്ഷപെട്ടു..." ഓർസിനി പറഞ്ഞു.


അടുത്ത നിമിഷം അവർക്കരികിലെത്തിയ ആ ട്രോളറിൽ നിന്നും താഴേക്കിട്ട ലാഡറിലൂടെ ഇറങ്ങി വന്ന ഏതാനും ജർമ്മൻ നാവികർ അവളെ മുകളിലേക്ക് വലിച്ചു കയറ്റി. പിന്നാലെ  മുകളിലെത്തിയ ഓർസിനി അവൾക്കരികിൽ ഡെക്കിൽ കുഴഞ്ഞു വീണു.


ബ്രിഡ്ജിൽ നിന്നും താഴേക്ക് ഇറങ്ങി വന്ന ചെറുപ്പക്കാരനായ ഒരു ലെഫ്റ്റെനന്റ് ജർമ്മൻ ഭാഷയിൽ അയാളോട് ചോദിച്ചു. "ഗ്വിഡോ, നിങ്ങളല്ലേ ഇത്...?"


"അതെ ബ്രൂണോ, ഇത് ഞാൻ തന്നെയാണ്..." ജർമ്മൻ ഭാഷയിൽത്തന്നെ ഓർസിനി പ്രതിവചിച്ചു.


"ഫ്രോലീൻ, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ...  വരൂ, നിങ്ങളെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടു പോകാം..." ആ നാവികൻ പറഞ്ഞു.


"ബ്രൂണോ, ഇത് മിസ് ആൻ മാരി ലത്വാ... ഇവർക്ക് ജർമ്മൻ ഭാഷ അറിയില്ല..." ഓർസിനി ഫ്രഞ്ച് ഭാഷയിൽ അയാളോട് പറഞ്ഞു.  


ലെഫ്റ്റെനന്റ് ബ്രൂണോ പുഞ്ചിരിച്ചു കൊണ്ട്  സാറയെ എഴുന്നേൽക്കാൻ സഹായിച്ചു. "വരൂ, താഴെ ക്യാബിനിലേക്ക് പോകാം..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, December 17, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 49

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


രാത്രി പതിനൊന്ന് മണി കഴിഞ്ഞിരിക്കുന്നു. അടുക്കളയുടെ പിൻഭാഗത്തു നിന്നും നേരെ തന്റെ ബെഡ്റൂമിലേക്ക് ഘടിപ്പിച്ചിരിക്കുന്ന ഗോവണി വഴി ഒരു ട്രേയുമായി ഹെലൻ ഡു വിലാ മുകളിലേക്ക് കയറി. അവളുടെ സ്വകാര്യ ആവശ്യത്തിനുള്ളതായതിനാൽ അവിടെ തങ്ങുന്ന ഓഫീസർമാർ ആരും തന്നെ ആ ഗോവണി ഉപയോഗിക്കാറില്ല. എങ്കിലും അത്യന്തം ശ്രദ്ധാലു ആയിരുന്നു അവൾ. ട്രേയിൽ ഒരേയൊരു കപ്പ് മാത്രം. ഭക്ഷണം ആയാലും ഒരാൾക്കുള്ളത് മാത്രം.  ഇത്രയും വൈകി തന്റെ ബെഡ്റൂമിൽ ഇരുന്ന് ഭക്ഷണം കഴിക്കണമെന്ന് അവൾ തീരുമാനിച്ചാൽ ചോദ്യം ചെയ്യാൻ ആർക്കവകാശം...?


ബെഡ്റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തിട്ട് അവൾ ബുക്ക് ഷെൽഫിന് നേർക്ക് നീങ്ങി. ആ ഷെൽഫിലെ രഹസ്യ വാതിൽ തുറന്ന് അകത്ത് കയറി മച്ചിൻപുറത്തേക്കുള്ള ഗോവണി കയറുന്നതിന് മുമ്പ് വാതിൽ അടച്ചു എന്നവൾ ഉറപ്പ് വരുത്തി. കട്ടിലിലെ തലയിണയിൽ ചാരിയിരുന്ന് എണ്ണവിളക്കിന്റെ വെട്ടത്തിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ഹ്യൂ കെൽസോ. ആകെയുള്ള ഒരു ജാലകത്തിന്റെ പലക കൊണ്ടുള്ള കതകുകൾ അടച്ചിട്ടുണ്ട്. മാത്രവുമല്ല, കനം കൂടിയ കർട്ടൻ വലിച്ചിട്ടിട്ടുമുണ്ട്.


തലയുയർത്തി അദ്ദേഹം പുഞ്ചിരിച്ചു. "ഇന്ന് എന്തൊക്കെയാണ് വിഭവങ്ങൾ...?"


"അങ്ങനെ അധികമൊന്നുമില്ല... ചായ... നല്ല ഒറിജിനൽ ചായ... പിന്നെ ചീസ് സാൻഡ്‌വിച്ച്... ഈയിടെയായി ഞാൻ തന്നെയാണ് ചീസ് ഉണ്ടാക്കുന്നത്... താങ്കൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല... ആട്ടെ, ഏത് പുസ്തകമാണ് വായിക്കുന്നത്...?"


"നിങ്ങൾ തന്ന പുസ്തകങ്ങളിലൊന്ന്... ഏലിയറ്റിന്റെ The Four Quartets..."


"ഒരു എഞ്ചിനീയറായ താങ്കൾ വായിക്കുന്നത് കവിത...!" ബെഡ്ഡിന്റെ അരികിൽ ഇരുന്ന് അവൾ ഒരു സിഗരറ്റിന് തീ കൊളുത്തി. 


"പണ്ടൊന്നും കവിതയിൽ അത്ര താല്പര്യമുണ്ടായിരുന്നില്ല... പക്ഷേ, ഈ യുദ്ധം..."  അദ്ദേഹം ചുമൽ വെട്ടിച്ചു. "മറ്റു പലരെയും പോലെ ഞാനും പലതിനുമുള്ള ഉത്തരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്... In my end is my beginning എന്നാണ്‌ അദ്ദേഹം എഴുതിയിരിക്കുന്നത്... പക്ഷേ ഇവ രണ്ടിനും ഇടയിൽ എന്താണ്...? എന്താണ്‌ ശരിക്കും അദ്ദേഹം ഉദ്ദേശിച്ചത്...?"


"വെൽ, ഇതിനൊക്കെയുള്ള ഉത്തരം എപ്പോഴെങ്കിലും കണ്ടെത്തുകയാണെങ്കിൽ എന്നെയും അറിയിക്കാൻ മറക്കരുത്..." ലോക്കറിനരികിൽ വച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും ചിത്രം അപ്പോഴാണവൾ ശ്രദ്ധിച്ചത്. അവൾ അത് കൈയ്യിലെടുത്തു. "ഇവരെക്കുറിച്ച് എപ്പോഴും ഓർക്കാറുണ്ടോ താങ്കൾ...?"


"എപ്പോഴും... എന്റെ ജീവനാണവർ... ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ വൈവാഹിക ജീവിതം വിജയകരമായിരുന്നു എന്നർത്ഥം... വേറൊന്നും തന്നെ ഞാൻ ആഗ്രഹിച്ചിരുന്നില്ല... പക്ഷേ അപ്പോഴാണ്‌ യുദ്ധം വന്നതും എല്ലാം താറുമാറായതും..."


"അതെ... യുദ്ധത്തിന്‌‌ അങ്ങനെ ചില ദൂഷ്യവശങ്ങൾ കൂടിയുണ്ട്..."


"എന്നാലും എനിക്ക് പരാതിയൊന്നുമില്ല... സുഖപ്രദമായ കിടക്ക, രുചികരമായ ഭക്ഷണം, ഗൃഹാതുരത്വം പേറുന്ന എണ്ണവിളക്കിന്റെ വെട്ടം..."


"കൃത്യം ഒമ്പത് മണിക്ക് തന്നെ അവർ ഈ ഭാഗത്തേക്കുള്ള വൈദ്യുതി കട്ട് ചെയ്യും..." അവൾ പറഞ്ഞു. "ഈ എണ്ണവിളക്കിന്റെ വെട്ടം എങ്കിലും ഉണ്ടല്ലോ എന്ന് ആശ്വാസം കൊള്ളുന്ന പലരെയും എനിക്കറിയാം..."


"അത്രയ്ക്കും മോശമാണോ ഇവിടുത്തെ അവസ്ഥ....?"


"സംശയമെന്ത്...?" അവളുടെ സ്വരത്തിൽ രോഷം കലർന്നിരുന്നു. "മറ്റെന്ത് പ്രതീക്ഷിക്കണം...? ഭാഗ്യം കൊണ്ട് മാത്രമാണ് ഈ ഒരു കപ്പ് ചായ പോലും താങ്കൾക്ക് കിട്ടുന്നത്... ഈ ദ്വീപിൽ ഭൂരിഭാഗം ഇടങ്ങളിലും ചായയിലയ്ക്ക് പകരം മുള്ളങ്കി അല്ലെങ്കിൽ ബ്ലാക്ക്ബെറി എന്നിവയുടെ ഇലകളാണ് ഉപയോഗിക്കുന്നത്... അല്ലെങ്കിൽ പിന്നെ ഓക്ക് മരത്തിന്റെ കായ പൊടിച്ചുണ്ടാക്കുന്ന Acorn coffee പരീക്ഷിച്ചു നോക്കണം... ജീവിതം അത്ര മാത്രം ദുഷ്കരമാണ്..."


"ഭക്ഷണത്തിന്റെ കാര്യമോ...?"


"ഒരു മനുഷ്യന് അത്യാവശ്യം വേണ്ടുന്നതിലും വളരെ കുറഞ്ഞയളവ് കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥ... അത്ര തന്നെ... പുകയിലയുടെ കാര്യവും വിഭിന്നമല്ല..." അവൾ തന്റെ സിഗരറ്റ് ഉയർത്തിക്കാണിച്ചു. "ഇത് പക്ഷേ ഒറിജിനൽ ആണ്... കരിഞ്ചന്തയിൽ നിന്നും ലഭിക്കുന്നത്... പരിചയമുള്ള ആളും ധാരാളം പണവും ഉണ്ടെങ്കിൽ എന്തും ലഭ്യമാണെന്നത് വേറെ വിഷയം... സമ്പന്നർക്ക് ഇപ്പോഴും വലിയ ബുദ്ധിമുട്ടുകളൊന്നുമില്ല... പൗണ്ടിന് പകരം റൈമാർക്ക് ആണ് ബാങ്കുകളിൽ ഇപ്പോൾ വിതരണം ചെയ്യുന്നത്..." അവൾ ചിരിച്ചു. "ജർമ്മൻ അധിനിവേശത്തിന് കീഴിൽ ജെഴ്സിയിലെ സാധരണ ജനങ്ങളുടെ മാനസികാവസ്ഥ എന്താണെന്നറിയുമോ താങ്കൾക്ക്...?"


"അറിയാൻ കൗതുകമുണ്ട്..."


"തീർത്തും വിരസം..." അവൾ അദ്ദേഹത്തിന്റെ തലയിണ തട്ടിക്കുടഞ്ഞു കൊടുത്തു. "എന്നാൽ ശരി, ഞാൻ ഉറങ്ങാൻ പോകുകയാണ്..."


"നാളെ സംഭവ ബഹുലമായ ഒരു ദിനമായിരിക്കും..." അദ്ദേഹം പറഞ്ഞു.


"സവരി അന്ന് കൊണ്ടുവന്ന  സന്ദേശം വിശ്വസിക്കാമെങ്കിൽ..." അവൾ ട്രേ എടുത്തു. "രാത്രി എന്തായാലും കുറച്ച് ഉറങ്ങാൻ പറ്റുമോ എന്ന് നോക്കൂ..."



         ‌‌‌‌‌‌                         ***


ഓർസിനി തന്റെ ക്യാബിൻ സാറയ്ക്ക് വിട്ടു കൊടുത്തിരുന്നു. ഒരു കബോർഡും വാഷ് ബേസിനും ഒരു ബങ്കും മാത്രമുള്ള വളരെ ചെറിയ ഒരു ക്യാബിൻ. ആകെയുള്ള ഒരു ജാലകം ബ്ലാക്കൗട്ട് റൂൾ പ്രകാരം വെളിച്ചം പുറത്തു കടക്കാതിരിക്കാൻ വേണ്ടി അടച്ചിരിക്കുന്നു. റൂമിൽ വായു സഞ്ചാരം ഇല്ലാത്തതിനാൽ അസഹനീയമായ ചൂടായിരുന്നു. ക്യാബിന് താഴെ നിന്നും എത്തുന്ന എഞ്ചിന്റെ മടുപ്പിക്കുന്ന മുരൾച്ച കേട്ട് അവൾക്ക് തലവേദനയുണ്ടാക്കി. കണ്ണുകളടച്ച് ബങ്കിൽ കിടക്കുന്ന അവൾ മനസ്സിനെ ശാന്തമാക്കുവാൻ ശ്രമിച്ചു. പെട്ടെന്ന് കപ്പൽ ഒന്ന് കുലുങ്ങിയത് പോലെ അവൾക്ക് തോന്നി. ഒരു പക്ഷേ തോന്നൽ മാത്രമായിരിക്കാം. എന്നാൽ തൊട്ടടുത്ത നിമിഷം ശക്തമായ ഒരു സ്ഫോടനം കേട്ടു. 


അതിനു ശേഷം‌ സ്ലോ മോഷനിൽ എന്നത് പോലെയാണ്‌ കാര്യങ്ങൾ നടന്നത്. ചെറുതായി ഒന്ന് ഉയർന്ന് വീണ്ടും താഴോട്ട് പതിച്ചത് പോലെയുള്ള അനുഭവം. തൊട്ടു പിന്നാലെ ഒരു സ്ഫോടനം കൂടി. ഇത്തവണ ചുവരുകളിൽ വിറയൽ അനുഭവപ്പെട്ടു. അലറി കരഞ്ഞു കൊണ്ട് അവൾ ബങ്കിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞത് പെട്ടെന്നായിരുന്നു. ബങ്കിൽ നിന്നും ഊർന്നുപോയ അവൾ എതിർവശത്തെ വാതിൽക്കൽ ചെന്നു വീണു. മുകളിലെ ലോക്കറിൽ വച്ചിരുന്ന ഹാൻഡ്ബാഗ് അവളുടെ കാൽക്കൽ വന്ന് പതിച്ചു. ബാഗുമായി ചാടിയെഴുന്നേറ്റ അവൾ വാതിലിന് നേർക്ക് കുതിച്ചതും കതക് ശക്തിയായി അടഞ്ഞു. ഹാൻഡിലിൽ പിടിച്ച് തുറക്കാൻ കഠിന പ്രയത്നം നടത്തവെ അപ്രതീക്ഷിതമായി തുറന്ന കതകിന്റെ ശക്തിയിൽ അവൾ എതിർവശത്തെ ചുമരിലേക്ക് എടുത്തെറിയപ്പെട്ടു. 


പരിഭ്രമം നിറഞ്ഞ മുഖത്തോടെ വാതിൽക്കൽ ഓർസിനി നിൽക്കുന്നുണ്ടായിരുന്നു. "പുറത്തു കടക്കൂ..." അയാൾ ആജ്ഞാപിച്ചു. "പെട്ടെന്ന്... സമയമില്ല..."


"എന്താണ് സംഭവിക്കുന്നത്...?" തന്റെ കൈയ്യിൽ പിടിച്ചു വലിച്ച് പുറത്തേക്ക് കുതിക്കുന്ന ഓർസിനിയോട് അവൾ ചോദിച്ചു.


"ടോർപിഡോ അറ്റാക്ക്... ഒന്നല്ല, രണ്ടു തവണ... നിമിഷങ്ങൾക്കകം കപ്പൽ മുങ്ങും...'


ഇടനാഴിയിലൂടെ മുകളിക്ക് കുതിച്ച അവർ സലൂണിൽ എത്തി. ആരും തന്നെ ഉണ്ടായിരുന്നില്ല അവിടെ. അയാൾ തന്റെ റീഫർകോട്ട് ഊരി അവൾക്ക് നേരെ നീട്ടി. "പെട്ടെന്ന് ഇത് ധരിക്കൂ..." ഹാൻഡ്ബാഗും പിടിച്ച് അമ്പരന്ന് നിൽക്കുകയായിരുന്ന അവൾ പെട്ടെന്ന് അത് വാങ്ങി ധരിച്ചിട്ട് തന്റെ ബാഗ് അതിന്റെ വലിയ പോക്കറ്റിലേക്ക് തിരുകി. ഒരു ലൈഫ് ജാക്കറ്റ് എടുത്ത് കൊടുത്തിട്ട് അത് ധരിക്കാൻ അവളെ അയാൾ സഹായിച്ചു. പിന്നെ ഒരെണ്ണം എടുത്ത് സ്വയം അണിഞ്ഞിട്ട് അവളെയും കൂട്ടി ഡെക്കിലേക്ക് കുതിച്ചു.


ഡെക്കിൽ എമ്പാടും ആളുകൾ പരിഭ്രാന്തരായി പല പ്രവൃത്തികളിൽ മുഴുകിയിരിക്കുകയായിരുന്നു. ചിലർ ലൈഫ്ബോട്ട് ഇറക്കുവാനുള്ള പരിശ്രമത്തിലാണ്. ബ്രിഡ്ജിനു മുകളിൽ ഗൺ ക്രൂ അലക്ഷ്യമായി ഇരുട്ടിലേക്ക് വെടിയുതിർത്തു കൊണ്ടിരിക്കുന്നു. അതിന് മറുപടിയെന്നോണം  അവർക്ക് നേരെ ശത്രുപക്ഷത്തു നിന്നും തീഗോളങ്ങൾ വന്നു പതിച്ചു കൊണ്ടിരുന്നു. ബ്രിഡ്ജിന്‌ മുകളിൽ നിന്ന് ആജ്ഞകൾ നൽകിക്കൊണ്ടിരുന്ന സവരിയുടെ സമീപമാണ്‌ അതിലൊന്ന് വന്നു പതിച്ചത്. ഭയന്ന് അലറി വിളിച്ചു കൊണ്ട് അയാൾ ബ്രിഡ്ജിനു മുകളിലൂടെ ഡെക്കിലെ വൈക്കോൽക്കെട്ടുകൾക്ക് മുകളിലേക്ക് ചാടി.  പീരങ്കിയിൽ നിന്നുമുള്ള ഷെല്ലുകൾ ലൈഫ്ബോട്ടുകളിലൊന്നിന്റെ പാർശ്വഭാഗത്ത് തുളഞ്ഞു കയറി. 


ഓർസിനി സാറയെ തൊട്ടടുത്തു കണ്ട കൽക്കരിച്ചാക്കുകളുടെ മറവിലേക്ക് തള്ളിയിട്ടു. ആ നിമിഷമാണ് ശക്തിയായ മറ്റൊരു സ്ഫോടനം ഉണ്ടായത്. ഇത്തവണ അത് കപ്പലിനുള്ളിൽ ആയിരുന്നു. ഡെക്കിൽ നിന്നും പിളർന്ന് മാറിയ പിൻഭാഗത്ത് നിന്നും തീജ്വാലകൾ ഇരുട്ടിലേക്കുയർന്നു പൊങ്ങി. കപ്പൽ ഒന്നാകെ ഇടത്തോട്ട് ചരിഞ്ഞു. ഡെക്കിൽ അടുക്കി വച്ചിരുന്ന കൽക്കരിച്ചാക്കുകളും വൈക്കോൽക്കെട്ടുകളും മറ്റു ചരക്കുകളും എല്ലാം കൂടി കൈവരികൾക്ക് മുകളിലേക്ക് നിരങ്ങി വീണു തുടങ്ങി. 


ലൈഫ്ബോട്ടുകളിൽ ഒന്നു പോലും കടലിലേക്ക് ഇറക്കുവാൻ ആകുമായിരുന്നില്ല ആ അവസ്ഥയിൽ. അത്രയ്ക്കും ചടുലമായിരുന്നു ശത്രുവിന്റെ ആക്രമണം. സവരിയുടെ പിന്നാലെ നാവികർ ഓരോരുത്തരായി കൈവരികൾക്ക് മുകളിലൂടെ കടലിലേക്ക് ചാടി. നില തെറ്റിയ ഓർസിനിയോടൊപ്പം സാറയും ഡെക്കിൽ മലർന്ന് വീണു. ചരിഞ്ഞ ഡെക്കിലൂടെ താൻ താഴോട്ട് തെന്നി നീങ്ങുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. പെട്ടെന്നാണ് കൈവരികൾ വെള്ളത്തിനടിയിലായതും അവൾ കടലിലേക്ക് വീണതും.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Tuesday, December 7, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 48

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഹാവിയർ ഡി പാസിലെ സിൽവർ ടൈഡ് ഹോട്ടലിൽ തന്റെ ഓഫീസിലിരുന്ന് കനം കൂടിയ ഒരു ഫയൽ ചെക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് ജെഴ്സിയിലെ സീക്രട്ട് ഫീൽഡ് പോലീസിന്റെ ഓഫീസർ ഇൻ കമാൻഡ് ആയ ക്യാപ്റ്റൻ കാൾ മുള്ളർ. താൻ ജോലി ചെയ്യുന്ന ഡിപ്പാർട്ട്മെന്റിന്റെ വിജയത്തിന് പിന്നിൽ മുഖ്യപങ്ക് വഹിച്ചിരുന്ന ഊമക്കത്തുകളുടെ ശേഖരമായിരുന്നു ആ ഫയലിനുള്ളിൽ. വിവിധ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളാണ് ആ കത്തുകളിൽ. അനധികൃതമായി റേഡിയോ കൈവശം വച്ചതോ ഒളിച്ചോടിയ റഷ്യൻ അടിമത്തൊഴിലാളിയെ സഹായിച്ചതോ കരിഞ്ചന്തയുമായുള്ള ബന്ധമോ ഒക്കെ ആയിരുന്നു അധികം കേസുകളും. ആ ഊമക്കത്തുകൾ എഴുതിയവരെ അന്വേഷിച്ച് കണ്ടെത്തുക എന്നതായിരുന്നു മുള്ളർ തന്റെ കീഴുദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ സുഹൃത്തുക്കളുടെയും അയൽക്കാരുടെയും മുന്നിൽ തുറന്നു കാട്ടും എന്ന് ഭീഷണിപ്പെടുത്തി പലവിധത്തിൽ അവരെ ഉപയോഗിക്കുക എന്നതായിരുന്നു സീക്രട്ട് പോലീസിന്റെ അടവ്.


പാരീസിലെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിലേത് പോലെ അത്ര വലിയ സംവിധാനം ഒന്നും ആയിരുന്നില്ല അവരുടേത്. മുള്ളർ ഒരു SS ആയിരുന്നില്ലെങ്കിലും നാസി പാർട്ടി അംഗം ആയിരുന്നു. മുമ്പ് ഹാംബർഗ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ചീഫ് ഓഫീസർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.   അന്ന് അയാൾ പിടികൂടിയ ഒരു ഫ്രഞ്ച് യുവതി ചോദ്യം ചെയ്യലിനിടയിൽ തന്റെ സഹപ്രവർത്തകരുടെ പേരുകൾ വെളിപ്പെടുത്താതെ മരണമടയുകയുണ്ടായി. ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ മുഖ്യ കണ്ണികളിൽ ഒരാളായിരുന്നു ആ യുവതി എന്നതു കൊണ്ട് തന്നെ ആ മരണം വിവാദമായി. അയാളുടെ അമിതാവേശം ഹാംബർഗ് പോലീസിന്റെ പേരിന് കളങ്കം വരുത്തി എന്നായിരുന്നു മേലധികാരികളുടെ കണ്ടെത്തൽ. അതേത്തുടർന്നാണ് ഈ ദ്വീപിലേക്കുള്ള സ്ഥലം മാറ്റം ഉണ്ടായത്. അതിനാൽത്തന്നെ എങ്ങനെയും തിരികെ ഹാംബർഗ് പോലീസിൽ എത്തുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. 


ഫയൽ മടക്കി വച്ച് അയാൾ എഴുന്നേറ്റു. ആ അമ്പതുകാരന്റെ തലമുടി കടും ബ്രൗൺ നിറമായിരുന്നു. ഏതാണ്ട് ആറടിയോട് അടുത്ത് ഉയരം. ഒന്ന് മൂരി നിവർത്തി പുറത്തെ കാലാവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കാനായി ജാലകത്തിനരികിലേക്ക് നീങ്ങിയപ്പോഴാണ് ടെലിഫോൺ റിങ്ങ് ചെയ്തത്. 


അയാൾ റിസീവർ എടുത്തു. "യെസ്...?"


ലൈനിലെ ഇരമ്പൽ ശബ്ദത്തിൽ നി‌ന്നും അതൊരു ലോക്കൽ കോൾ അല്ല എന്ന് അയാൾക്ക് മനസ്സിലായി. 


"ക്യാപ്റ്റൻ മുള്ളർ...? ഇത് ഷ്രൂഡർ ആണ്... ഗ്രാൻവിലായിലെ പോർട്ട് ഓഫീസർ..."



                                   ***



പത്ത് മിനിറ്റ് കഴിഞ്ഞു കാണും. മുള്ളർ ജാലകത്തിനപ്പുറം ഇരുട്ടിലേക്ക് കണ്ണും നട്ട് നിൽക്കവെ വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു. അയാൾ തിരിഞ്ഞ് തന്റെ ഡെസ്കിന് പിന്നിലെ കസേരയിൽ ചെന്ന് ഇരുന്നു. 


റൂമിലേക്ക് പ്രവേശിച്ച ആ രണ്ടു പേരും മുള്ളറെ പോലെ തന്നെ സിവിലിയൻ വേഷമാണ് ധരിച്ചിരുന്നത്. GFP (Geheime Feldpolizei) യിൽ‌ ഉള്ളവർ യൂണിഫോം ധരിക്കാൻ പൊതുവേ വൈമുഖ്യം കാട്ടുന്നവരാണെന്ന കാര്യം പരക്കെ അറിവുള്ളതാണ്. ചാര നിറമുള്ള കണ്ണുകളുടെ ഉടമയായ തടിച്ച് കുറുകിയ ആളാണ് ഇൻസ്പെക്ടർ വില്ലി ക്ലൈസ്റ്റ്. മുള്ളറുടെ സെക്കൻഡ് ഇൻ കമാൻഡ് ആയ അയാൾ ഗെസ്റ്റപ്പോയിൽ നിന്നും എത്തിയ ഉദ്യോഗസ്ഥനാണ്. മുള്ളറെപ്പോലെ തന്നെ ഹാംബർഗ് പോലീസിലെ മുൻ ഡിറ്റക്ടിവ് ആയിരുന്നു അയാളും. വർഷങ്ങളായി പരസ്പരം അറിയാവുന്നവർ. അയാളോടൊപ്പമുള്ള ചെറുപ്പക്കാരനാണ് സെർജന്റ് ഏണസ്റ്റ് ഗ്രൈസർ. ചാരനിറമുള്ള മുടിയും നീലക്കണ്ണുകളുമുള്ള അയാൾ ആർമി ഫീൽഡ് പോലീസിൽ നിന്നും GFP യിലേക്ക് ട്രാൻസ്ഫർ ആയിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. 


"ഗൗരവമുള്ള ഒരു വിഷയമാണ്..." മുള്ളർ അവരോട് പറഞ്ഞു. "ഗ്രാൻവിലായിൽ നിന്നും ഷ്രൂഡറിന്റെ ഫോൺ ഉണ്ടായിരുന്നു... ഒരു SD സ്റ്റാൻഡർടൻഫ്യൂറർ ഫോഗെൽ ഒരു ഫ്രഞ്ച് യുവതിയോടൊപ്പം പോർട്ട് ഓഫീസിൽ വന്ന് ജെഴ്സിയിലേക്ക് യാത്രാസൗകര്യം വേണമെന്ന ആവശ്യമുന്നയിച്ചുവത്രെ... ആ യുവതിയെ അവർ വിക്ടർ യൂഗോയിൽ കയറ്റി വിട്ടിട്ടുണ്ട്. ഈ ഫോഗെൽ എന്നയാൾ ഡൈട്രിച്ചിനോടൊപ്പം S92 ൽ പുറപ്പെട്ടിട്ടുണ്ടെന്നും ഷ്രൂഡർ പറഞ്ഞു..."


"എന്തിനായിരിക്കും, ഹെർ ക്യാപ്റ്റൻ...?" ക്ലൈസ്റ്റ് ചോദിച്ചു. "നമുക്ക് യാതൊരു ഇൻഫർമേഷനും ലഭിച്ചില്ലല്ലോ... എന്തായിരിക്കും അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശ്യം...?"


"അത്ര ശുഭകരമല്ലാത്ത ഒരു വാർത്ത കൂടിയുണ്ട്..." മുള്ളർ പറഞ്ഞു. "റൈഫ്യൂറർ ഹിംലറുടെ സ്പെഷ്യൽ വാറന്റുമായിട്ടാണത്രെ അദ്ദേഹം എത്തിയിരിക്കുന്നത്... ആ അധികാര പത്രത്തിൽ ഫ്യൂറർ കൗണ്ടർ സൈനും ചെയ്തിട്ടുണ്ടത്രെ..."


"മൈ ഗോഡ്...!" ഗ്രൈസർ ഭയചകിതനായി.


"അതുകൊണ്ട്, കൂട്ടുകാരേ, നമ്മൾ തയ്യാറായി ഇരിക്കണം... കോൺവോയ് ഷിപ്പുകൾ സെന്റ് ഹെലിയറിൽ എത്തുമ്പോൾ യാത്രക്കാരെ പരിശോധിക്കുന്നതിന്റെ മേൽനോട്ടം നിങ്ങൾക്കല്ലേ ഏണസ്റ്റ്...?" അയാൾ ഗ്രൈസറിനോട് ചോദിച്ചു.


"യെസ്, ഹെർ ക്യാപ്റ്റൻ..."


"ഇത്തവണ ഇൻസ്പെക്ടർ ക്ലൈസ്റ്റും ഞാനും നിങ്ങളോടൊപ്പമുണ്ടാകും... അദ്ദേഹത്തിന്റെ ആഗമനോദ്ദേശ്യം എന്തു തന്നെ ആയാലും ശരി, എന്റെ ഒരു കണ്ണ് അതിന്മേൽ ഉണ്ടായിരിക്കും... അപ്പോൾ ശരി, നമുക്ക് പിന്നെ കാണാം..."


അവർ പുറത്തിറങ്ങി. ഒരു സിഗരറ്റിന് തീ കൊളുത്തി മുള്ളർ ജാലകത്തിനരികിലേക്ക് നീങ്ങി. മാസങ്ങൾക്ക് ശേഷം മുമ്പെങ്ങുമില്ലാത്ത വിധം ആവേശഭരിതനായിരുന്നു അയാൾ അപ്പോൾ.


(തുടരും)


 അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...