Friday, April 23, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 19


ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



നല്ല ഉയരമുള്ള വ്യക്തിയായിരുന്നു ഡോക്ടർ ജോർജ്ജ് ഹാമിൽട്ടൺ. അദ്ദേഹം ധരിച്ചിരിക്കുന്ന സ്യൂട്ട് ശരീരത്തിന്റെ അളവിലും വളരെ വലുതായി കാണപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ ഫാർമക്കോളജി പ്രൊഫസറായും ഗൈസ് ഹോസ്പിറ്റലിൽ കൺസൾട്ടന്റായും സേവനം അനുഷ്ഠിച്ച് റിട്ടയർ ചെയ്ത അദ്ദേഹം യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടു മുമ്പാണ് ജെഴ്സിയിൽ വന്ന് സ്ഥിര താമസമാക്കുന്നത്. 1940 ൽ, ഏത് നിമിഷവും ജർമ്മൻ അധിനിവേശം ഉണ്ടാകാം എന്ന ഭീതിയിൽ ദ്വീപ് വിട്ട് പോയ അനേകം പേരുടെ കൂട്ടത്തിൽ നിരവധി ഡോക്ടർമാരും ഉണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് MD ബിരുദധാരിയും റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിലെ ഫെലോയുമായ ഹാമിൽട്ടന് എഴുപതാം വയസ്സിലും ഒരു ജനറൽ പ്രാക്ടീഷണർ ആയി ജോലി ചെയ്യേണ്ടി വന്നത്.


നെറ്റിയിലേക്ക് വീണ നരച്ച മുടിയിഴകൾ വകഞ്ഞു മാറ്റി, സോഫയിൽ കിടക്കുന്ന കെൽസോയെ നോക്കിക്കൊണ്ട് അദ്ദേഹം നിന്നു. "നോട്ട് ഗുഡ്... ഹീ ഷുഡ് ബീ ഇൻ ഹോസ്പിറ്റൽ... ഉറപ്പ് വരുത്തണമെങ്കിൽ എക്സ്-റേ എടുക്കേണ്ടി വരും... എങ്കിലും എന്റെ ഊഹം മുട്ടിന് താഴെ രണ്ട് ഫ്രാക്ച്ചർ എങ്കിലും കാണുമെന്നാണ്... ചിലപ്പോൾ  മൂന്നാവാനും സാദ്ധ്യതയുണ്ട്..."


"നോ ഹോസ്പിറ്റൽ..." ഉറച്ച സ്വരത്തിൽ കെൽസോ പറഞ്ഞു.


ഗാലഗറിനെയും ഹെലനെയും നോക്കി അപ്പുറത്തേക്ക് വരുവാൻ ആംഗ്യം കാണിച്ചിട്ട് ഡോക്ടർ ഹാമിൽട്ടൺ കിച്ചണിലേക്ക് നടന്നു. "ഫ്രാക്ച്ചറുകൾ ഗുരുതരമാണെങ്കിൽ, അതായത് ഒടിഞ്ഞ അസ്ഥികൾ മാംസത്തിനുള്ളിലേക്ക് തള്ളി നിൽക്കുന്നുണ്ടെങ്കിൽ മറ്റ് മാർഗ്ഗമൊന്നുമില്ല... അദ്ദേഹം കടന്നു വന്ന അവസ്ഥ വച്ച് നോക്കിയാൽ ഇൻഫെക്ഷൻ ഉണ്ടാവാനുള്ള സാദ്ധ്യത വളരെയേറെയാണ്... അദ്ദേഹത്തിന്റെ കാൽ രക്ഷിക്കാനുള്ള ഏക മാർഗ്ഗം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ട്രാക്ഷൻ ട്രീറ്റ്മെന്റ് നൽകുക എന്നതായിരിക്കും..."


"അല്പം കൂടി വിശദീകരിക്കാമോ ജോർജ്ജ്...?" ഗാലഗർ ചോദിച്ചു.


"വെൽ... നിങ്ങൾ കണ്ടതാണല്ലോ, പുറമെ മുറിവുകളൊന്നും ദൃശ്യമല്ല... മിക്കവാറും കമ്മ്യുണ്യൂട്ടഡ് ഫ്രാക്ച്ചേഴ്സ് ആവാനാണ് സാദ്ധ്യത... അത് നേരെയാക്കി പ്ലാസ്റ്റർ ഇടുക എന്നതാണ് ചികിത്സ..."


"താങ്കൾക്ക് അത് ചെയ്യാനാകുമോ...?" ഹെലൻ ചോദിച്ചു.


"ഞാൻ ശ്രമിക്കാം... പക്ഷേ അതിനുള്ള സൗകര്യങ്ങൾ കൂടി വേണ്ടതുണ്ട്... എക്സ്-റേ കാണാതെ അതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നു പോലുമില്ല..." അദ്ദേഹം ഒന്ന് സംശയിച്ച് നിന്നിട്ട് തുടർന്നു. "ചെറിയൊരു മാർഗ്ഗം കാണുന്നുണ്ട്..."


"എന്താണത്...?" ഗാലഗർ ആരാഞ്ഞു.


"പൈൻ ട്രീസ്... സെന്റ് ലോറൻസിലെ കാത്തലിക്ക് സിസ്റ്റേഴ്സ് ഓഫ് മെഴ്സി നടത്തുന്ന ചെറിയൊരു നേഴ്സിങ്ങ് ഹോം ആണ്..‌. ഐറിഷ് അല്ലെങ്കിൽ ഫ്രഞ്ച് സ്വദേശികളാണ് അവരിൽ ഭൂരിഭാഗവും... അവർക്ക് എക്സ്-റേ സൗകര്യവും നല്ലൊരു ഓപ്പറേഷൻ തീയേറ്ററുമുണ്ട്... അതിന്റെ മേധാവിയായ സിസ്റ്റർ മരിയാ തെരേസ എന്റെ നല്ലൊരു സുഹൃത്താണ്... അവരെ ഞാനൊന്ന് വിളിച്ചു നോക്കട്ടെ..."


"ജർമ്മൻകാർ അവിടെ ചികിത്സയ്ക്ക് എത്താറുണ്ടോ...?" ഹെലൻ ചോദിച്ചു.


"ഇടയ്ക്കൊക്കെ... ഗർഭസംബന്ധമായ പ്രശ്നങ്ങളുമായി ചെറുപ്പക്കാരികൾ... അതായത് അബോർഷന് വേണ്ടി എന്ന് പറയാം..‌. നിങ്ങൾക്കറിയാമല്ലോ കന്യാസ്ത്രീകൾ അബോർഷന് എതിരാണെന്നുള്ളത്... പക്ഷേ, അവർ നിസ്സഹായരാണ് ഈ വിഷയത്തിൽ..."


"അദ്ദേഹത്തെ അവിടെ അഡ്മിറ്റ് ചെയ്യാൻ സാധിക്കുമോ...?" 


"സംശയമാണ്... വളരെ കുറച്ച് ബെഡ്ഡുകളേയുള്ളൂ അവിടെ... മാത്രമല്ല അത് അപകടവുമാണ്... അദ്ദേഹത്തെ അവിടെ കൊണ്ടു പോയി തിരികെ കൊണ്ടുവരിക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനാവുക..."


"ഞങ്ങളെ സഹായിക്കുക വഴി വളരെ വലിയ റിസ്കാണ് താങ്കൾ എടുക്കുന്നത് ജോർജ്ജ്..." ഗാലഗർ പറഞ്ഞു.


"ഞാൻ മാത്രമല്ല, നമ്മൾ എല്ലാവരും എന്ന് പറയുന്നതായിരിക്കും ശരി..." ഹാമിൽട്ടൺ പറഞ്ഞു.


"കേണൽ കെൽസോ ശത്രുക്കളുടെ കൈകളിൽ പെടാതിരിക്കുക എന്നതും വളരെ പ്രധാനമാണ്..." ഹെലൻ പറഞ്ഞു.


ഹാമിൽട്ടൺ തലയാട്ടി. "ഐ ഡോണ്ട് വാണ്ട് റ്റു നോ, ഹെലൻ... സോ ഡോണ്ട് ട്രൈ റ്റു റ്റെൽ മീ... മാത്രവുമല്ല ആ കന്യാസ്ത്രീകളെ ഇതിലേക്ക് വലിച്ചിഴക്കാൻ എനിക്ക് താല്പര്യവുമില്ല... സിസ്റ്റർ മരിയാ തെരേസയുടെ മുന്നിൽ നമ്മുടെ ഈ സുഹൃത്ത് ഒരു തദ്ദേശവാസി ആയിരിക്കും... അബദ്ധത്തിൽ അപകടം പിണഞ്ഞ ഒരു നാട്ടുകാരൻ... അദ്ദേഹത്തിന് ഒരു ഐഡന്റിറ്റി കാർഡ് സംഘടിപ്പിക്കുവാൻ സാധിക്കുമെങ്കിൽ നന്നായിരിക്കും..."


ഹെലൻ ഗാലഗറെ നോക്കി. "എന്തെങ്കിലും ചെയ്യാനാവുമോ ഷോൺ...? കഴിഞ്ഞ തവണ സെൻറ് പീറ്ററിൽ നിന്നും രക്ഷപെട്ടു വന്ന ആ സ്പാനിഷ് കമ്മ്യൂണിസ്റ്റ്കാരന് നി‌ങ്ങൾ ഒരു കാർഡ് തരപ്പെടുത്തി കൊടുത്തല്ലോ..."


ഗാലഗർ അടുക്കളയുടെ മൂലയിലുള്ള പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിതമായ മേശയ്ക്കരികിൽ ചെന്ന് അതിന്റെ ഡ്രോയർ തുറന്ന് അതിനുള്ളിലുള്ള രഹസ്യ അറയിൽ നിന്നും ഏതാനും ബ്ലാങ്ക് ഐഡന്റിറ്റി കാർഡുകൾ പുറത്തെടുത്തു. അവയിലെല്ലാം നാസി സ്റ്റാമ്പും കൈയ്യൊപ്പും ഉണ്ടായിരുന്നു. 


"മൈ ഗോഡ്...! ഇതെല്ലാം എവിടെ നിന്ന് കിട്ടുന്നു നിങ്ങൾക്ക്...?" അത്ഭുതത്തോടെ ഹാമിൽട്ടൺ ചോദിച്ചു.


"ടൗണിലെ ഒരു ഹോട്ടലിൽ എനിക്ക് പരിചയമുള്ള ഒരു ഐറിഷുകാരനുണ്ട്... അയാളുടെ ഒരു ജർമ്മൻ ബോയ്ഫ്രണ്ട് - മനസ്സിലായിക്കാണുമല്ലോ - ആർമിയിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്നുണ്ട്... ഈ പറഞ്ഞ ഐറിഷുകാരന് കഴിഞ്ഞ വർഷം വലിയൊരു സഹായം ഞാൻ ചെയ്തു കൊടുത്തിരുന്നു... അതിന് പ്രത്യുപകാരമായി തന്നതാണ് ഇതെല്ലാം... കെൽസോയുടെ ഡീറ്റെയിൽസ് ഞാനിതിൽ പൂരിപ്പിക്കാം... നല്ലൊരു ജെഴ്സി പേര് കണ്ടു പിടിക്കണമല്ലോ നമുക്ക്... ലെ മാർക്കണ്ട് എങ്ങനെയുണ്ട്...?" പേനയും മഷിയും എടുത്ത് അദ്ദേഹം മേശയ്ക്ക് മുന്നിൽ ഇരുന്നു. "ഹെൻട്രി റാൾഫ് ലെ മാർക്കണ്ട്... വിലാസം എന്തെഴുതണം...?" ഗാലഗർ ഹെലനെ നോക്കി.


"ഹോം ഫാം, ഡു വിലാ പ്ലേസ്..." അവൾ പറഞ്ഞു.


"ധാരാളം... ഞാൻ പോയി അദ്ദേഹത്തിന്റെ കണ്ണുകളുടെയും മുടിയുടെയും നിറം നോക്കിയിട്ട് വരാം... അപ്പോഴേക്കും താ‌ങ്കൾ പൈൻ ട്രീസിലേക്ക് ഫോൺ ചെയ്യൂ..." വാതിൽക്കൽ എത്തി അദ്ദേഹം ഒന്ന് നിന്നു. "തൊഴിൽ കോളത്തിൽ അദ്ദേഹത്തിന്റെ ജോലി മത്സ്യത്തൊഴിലാളി എന്ന് രേഖപ്പെടുത്താൻ പോകുകയാണ്... അങ്ങനെയാവുമ്പോൾ ഇതൊരു ബോട്ടപകടം ആയിരുന്നുവെന്ന് പറയാനും നമുക്ക് സാധിക്കും... പിന്നെ, ഒരു കാര്യം കൂടി ജോർജ്ജ്..."


"എന്താണ്...?" ഫോണിന്റെ റിസീവർ എടുക്കവെ ഹാമിൽട്ടൺ ചോദിച്ചു.


"ഞാനും താങ്കളോടൊപ്പം വരുന്നുണ്ട്... എന്റെ വാനിൽ കൊണ്ടുപോകാം അദ്ദേഹത്തെ... വീ മസ്റ്റ് ഓൾ ഹാങ്ങ് റ്റുഗെതർ, ഓർ ഓൾ ഹാങ്ങ് സെപ്പറേറ്റ്‌ലി..." ഒരു ഗൂഢസ്മിതവുമായി ഗാലഗർ പുറത്തേക്ക് നടന്നു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, April 16, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 18

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



അദ്ധ്യായം - അഞ്ച്


വെയ്ബ്രിഡ്ജിന് അരികിൽ വാൻ പാർക്ക് ചെയ്തിട്ട് ഗാലഗർ കടൽപ്പാലത്തിലേക്കുള്ള പടവുകൾ കയറി മുകളിലെത്തി. ഒരു ഫ്രഞ്ച് സിഗരറ്റിന് തീ കൊളുത്തിയിട്ട് അദ്ദേഹം ചുറ്റും ഒന്ന് കണ്ണോടിച്ചു. മൂടൽമഞ്ഞിന്റെ കനം അല്പം കുറഞ്ഞിരിക്കുന്നു. കെട്ടുകഥകളിൽ വിവരിച്ചിരിക്കും പോലെ ദുരൂഹതയോടെ തലയുയർത്തി നിൽക്കുന്ന എലിസബത്ത് കൊട്ടാരം. വാൾട്ടർ റാലി ഒരു കാലത്ത് ഗവർണർ ആയി ഭരിച്ചിരുന്ന പ്രദേശമാണ്. ഇന്ന് ജർമ്മൻകാരുടെ കയ്യേറ്റത്തെ തുടർന്ന് കോൺക്രീറ്റ് കോട്ടകളും അതിന് മുകളിൽ പീരങ്കികളും യഥേഷ്ടം സ്ഥാപിച്ചിരിക്കുന്നു.


അദ്ദേഹം താഴെ ഹാർബറിലേക്ക് നോക്കി. പതിവ് പോലെ നല്ല തിരക്കാണവിടെ. ചാനൽ ഐലന്റ്സിലേക്കുള്ള ചരക്ക് നീക്കത്തിനായി മറ്റ് ജലയാനങ്ങൾക്കൊപ്പം റൈൻ ബാർജുകളും ജർമ്മൻകാർ ഉപയോഗിച്ചു വരുന്നുണ്ട്. പുതിയതായി നിർമ്മിച്ച നോർത്ത് ക്വേയിൽ ധാരാളം ബാർജുകൾ നങ്കൂരമിട്ടിരിക്കുന്നു. ഇരുപത്തിനാലാം ഫ്ലോട്ടില്ലയിലെ ഏതാനും മൈൻ സ്വീപ്പേഴ്സിനും നിരവധി ചരക്ക് കപ്പലുകൾക്കും ഒപ്പം SS വിക്ടർ യൂഗോയും കടൽപ്പാലത്തിന് സമീപം നങ്കൂരമിട്ടിട്ടുണ്ടായിരുന്നു.


1920 ൽ ഗ്ലാസ്ഗോയിലെ ഫെർഗൂസൻ ബ്രദേഴ്സ് ഒരു ഫ്രഞ്ച് തീരദേശ വ്യാപാര കമ്പനിക്ക് വേണ്ടി നിർമ്മിച്ച ആ കപ്പലിന്റെ ഇന്നത്തെ അവസ്ഥ അല്പം പരിതാപകരമാണെന്ന് പറയാതെ വയ്യ. പുകക്കുഴലിൽ പലയിടത്തും പീരങ്കിയിൽ നിന്നുള്ള ഷെല്ലുകൾ ഏറ്റ് ദ്വാരം വീണിരിക്കുന്നു. ര‌ണ്ടാഴ്ച്ച മുമ്പ് ഗ്രാൻവിലായിൽ നിന്നുമുള്ള കോൺവോയ്ക്കൊപ്പം സഞ്ചരിക്കവെ RAF ഫൈറ്ററുകളിൽ നിന്നുമുണ്ടായ ആക്രമണത്തെ തുടർന്നായിരുന്നു അത്. പത്ത് പേരടങ്ങുന്ന ഫ്രഞ്ച് നാവിക ക്രൂവിന്റെ മാസ്റ്റർ ആയിരുന്നു സവരി. ആന്റി എയർക്രാഫ്റ്റ് പ്രതിരോധ സംവിധാനം എന്ന് പറയാനായി രണ്ട് മെഷീൻ ഗണ്ണുകളും ഒരു ബോഫോഴ്സ് ഗണ്ണും ആയിരുന്നു ഉണ്ടായിരുന്നത്. ഗ്വിഡോ ഓർസിനിയുടെ കമാൻഡിന്‌ കീഴിലുള്ള ഏഴ് ജർമ്മൻ നാവികരായിരുന്നു അത് ഓപ്പറേറ്റ് ചെയ്തിരുന്നത്. 


കപ്പലിന്റെ റെയിലിൽ ചാരി നിൽക്കുന്ന ഓർസിനിയെ ഗാലഗറിന്‌ കാണാൻ പറ്റുന്നുണ്ടായിരിന്നു. "ഹേയ്, ഗ്വിഡോ... ഈസ് സവരി എബൗട്ട്...?" ഗാലഗർ ഇംഗ്ലീഷിൽ വിളിച്ചു  ചോദിച്ചു.


"ഇൻ ദി കഫേ..."  പുറത്തേക്ക് വിരൽ ചൂണ്ടി ഗ്വിഡോ പറഞ്ഞു.


കടൽപ്പാലത്തിന്റെ അങ്ങേയറ്റത്തുള്ള ഒരു ചെറിയ ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന ആ കഫേയിൽ അത്രയൊന്നും തിരക്കുണ്ടായിരുന്നില്ല. ചീട്ടു കളിച്ചു കൊണ്ട് ഒരു മേശയ്ക്ക് ചുറ്റും നാല് ഫ്രഞ്ച് നാവികർ ഇരിക്കുന്നുണ്ട്. മറ്റൊരു മേശയ്ക്കരികിൽ മൂന്ന് ജർമ്മൻ നാവികർ അവരുടെ ലോകത്ത്. റീഫർകോട്ടും തുണിത്തൊപ്പിയും കഴുത്തിൽ ഒരു സ്കാർഫും ധരിച്ച് ജാലകത്തിനരികിൽ ഇരിക്കുന്ന ആജാനുബാഹുവായ താടിക്കാരൻ ആയിരുന്നു റോബർട്ട് സവരി. സിഗരറ്റ് പുകച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഒരു കോഫി ബൗൾ ഇരിക്കുന്നുണ്ട്. 


"റോബർട്ട്... എന്തുണ്ട് വിശേഷങ്ങൾ...?" എതിർവശത്തെ കസേരയിൽ ഇരുന്നുകൊണ്ട് ഫ്രഞ്ച് ഭാഷയിൽ ഗാലഗർ ആരാഞ്ഞു.


"മൊസ്യൂ ജനറൽ... താങ്കളെ ഇവിടെ കണ്ടു പതിവില്ലല്ലോ... എന്ന് വച്ചാൽ താങ്കൾക്ക് എന്തോ ആവശ്യമുണ്ടെന്ന് തോന്നുന്നു...?"


"ഓ, നിങ്ങളൊരു കൗശലക്കാരൻ തന്നെ..."  ഗാലഗർ മേശയ്ക്കടിയിലൂടെ ഒരു എൻവലപ്പ് അയാൾക്ക് നീട്ടി. "ഇതാ, ഇത് വാങ്ങൂ..."


"എന്താണിത്...?"


"അത് പോക്കറ്റിൽ വയ്ക്കുക... കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ട... ഗ്രാൻവിലായിൽ സോഫീസ് എന്നൊരു കഫേയുണ്ട്... അറിയുമോ അത്...?"


സവരിയുടെ മുഖം വിളറിത്തുടങ്ങിയിരുന്നു. "യെസ്... എനിക്കറിയാം അത്..."


"അവിടെയുള്ള സോഫി ക്രെസനെയും അവളുടെ ഭർത്താവ് ജെറാർഡിനെയും പരിചയമുണ്ടോ...?"


"അവരുമായി മുമ്പ് സംസാരിച്ചിട്ടുണ്ട്..." മേശയ്ക്കടിയിലൂടെ‌ ആ എൻവലപ്പ് തിരികെ കൊടുക്കാൻ ശ്രമിച്ചു കൊണ്ട് സവരി പറഞ്ഞു.


"നന്നായി... കടുത്ത തീവ്രവാദമാണ് അവരുടെ പ്രവർത്തന മേഖല എന്ന് ഞാൻ പിന്നെ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ... കൊല നടത്താൻ മാത്രമല്ല സഹകരിക്കാനും അവർക്കറിയാം... നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കുറച്ചുകൂടി ബുദ്ധിപൂർവ്വം പെരുമാറിയേനെ... ഈ കത്ത് വാങ്ങൂ... അത് വായിച്ചു നോക്കാൻ തുനിയരുതെന്ന് പറയേണ്ട ആവശ്യമില്ലല്ലോ... അഥവാ ഇനി വായിച്ചു നോക്കുകയാണെങ്കിൽ പിന്നീടൊരിക്കലും നിങ്ങൾക്ക് ഉറങ്ങാൻ പോലും കഴിഞ്ഞെന്ന് വരില്ല... എന്റെ സ്നേഹാന്വേഷണങ്ങളോടൊപ്പം ഇത് സോഫിയ്ക്ക് കൊടുക്കുക... തീർച്ചയായും ഇതിനുള്ള മറുപടിയും അവൾ തരും... തിരികെയെത്തിയ ഉടൻ അത് എന്നെ ഏൽപ്പിക്കുകയും ചെയ്യണം..."


"താങ്കൾ നരകത്തിൽ പോകുകയേ ഉള്ളൂ ജനറൽ..." പിറുപിറുത്തു കൊണ്ട് സവരി ആ എൻവലപ്പ് പോക്കറ്റിനുള്ളിൽ തിരുകി.


"അക്കാര്യം ചെകുത്താൻ പണ്ടേ തീരുമാനിച്ചു കഴിഞ്ഞതാണ്... അതോർത്ത് നിങ്ങൾ വിഷമിക്കണ്ട... പിന്നെ ആ ഗ്വിഡോ ഓർസിനി നല്ലൊരു പയ്യനാണ്... അവനൊരു ശല്യമൊന്നും ആവില്ല..."


"ഏത്, ആ പ്രഭുവോ...?" സവരി ചുമൽ വെട്ടിച്ചു.‌ "ഇറ്റാലിയൻ പിമ്പ്... ഇത്തരം കുലീന വർഗ്ഗത്തെ വെറുപ്പാണെനിക്ക്..."


"അല്ല...‌ ഫാസിസ്റ്റ് എന്ന് പറയാം... ങ്ഹാ, അതു പോട്ടെ... നല്ലയിനം സിഗരറ്റ് ഏതെങ്കിലുമുണ്ടോ നിങ്ങളുടെ കൈയ്യിൽ...? റേഷൻ സപ്ലൈക്ക് വേണ്ടി അവർ ഇറക്കുമതി ചെയ്യുന്ന ആ വൃത്തികെട്ട സിഗരറ്റുകൾ വലിച്ച് എനിക്ക് ഭ്രാന്തെടുത്തു തുടങ്ങി..."


സവരി അദ്ദേഹത്തെ അർത്ഥം വച്ച് ഒന്ന് നോക്കി. 


"ഇല്ല... ജിറ്റെയ്ൻസ് മാത്രമേയുള്ളൂ..." 


"അങ്ങനെയാണെങ്കിൽ..." ഗാലഗറിന്റെ നിരാശ അല്പം ഉച്ചത്തിലായിപ്പോയി. "ഓൾറൈറ്റ്... ഇരുനൂറെണ്ണം വേണമെനിക്ക്..."


"പകരം എനിക്കെന്ത് തരും...?"


ഷെവലിയർ കൊടുത്ത ആ ബാഗ് അദ്ദേഹം തുറന്നു. "ഒരു പോർക്കിന്റെ കാൽ...?"


സവരിയുടെ വായ് തുറന്നു പോയി. "ഹൊ...! എനിക്ക് കൊതിയായിട്ട് വയ്യ... ഗിവ് മീ..."


മേശയുടെ അടിയിൽ കൂടി ഗാലഗർ അത് കൈമാറി. പകരമായി ഒരു കാർട്ടൺ സിഗരറ്റും തിരികെ വാങ്ങി. "നിങ്ങൾക്ക് എന്റെ കോട്ടേജിലെ നമ്പർ അറിയാമല്ലോ... തിരിച്ചെത്തിയാലുടൻ വിളിക്കുക..."


"ഓൾറൈറ്റ്..."


സവരി എഴുന്നേറ്റു. ഇരുവരും പുറത്തേക്ക് നടക്കവെ പുക വലിക്കുവാനുള്ള ത്വരയെ തടുക്കുവാനാകാതെ ഗാലഗർ കാർട്ടൺ തുറന്ന് ഒരു പാക്കറ്റ് ജിറ്റെയ്‌ൻ പുറത്തെടുത്തു. സിഗരറ്റിന് തീ കൊളുത്തി ആഞ്ഞ് വലിച്ചിട്ട് അദ്ദേഹം പറഞ്ഞു. "ജീസസ്... ദാറ്റ്സ് വണ്ടർഫുൾ..."


"എന്നാൽ ശരി, ഞാൻ ഇനി നീങ്ങാൻ നോക്കട്ടെ..." സവരി വിക്ടർ യൂഗോയിലേക്ക് കയറുവാനുള്ള ഗാങ്ങ്‌വേയിലേക്ക് നോക്കി.


ഗാലഗർ അയാളുടെ ചെവിയിൽ മന്ത്രിച്ചു. "ഇക്കാര്യത്തിൽ എന്നെ നിരാശപ്പെടുത്താനാണ് ഭാവമെങ്കിൽ, സുഹൃത്തേ, നിങ്ങളെ ഞാൻ വക വരുത്തിയിരിക്കും... മനസ്സിലായല്ലോ...?"


സവരി അത്ഭുതത്തോടെ വായ് തുറന്ന് നിൽക്കവെ ഒരു ഗൂഢസ്മിതത്തോടെ ഗാലഗർ തിരിഞ്ഞ് കടൽപ്പാലത്തിലൂടെ കരയിലേക്ക് നടന്നു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, April 9, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 17

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


തമാശയായിട്ടാണ് ഹെലൻ അത് പറഞ്ഞതെങ്കിലും അതിൽ അല്പം കാര്യം ഇല്ലാതിരുന്നില്ല. ജെഴ്സിയിലെ അധിനിവേശത്തെ തുടർന്ന് ജർമ്മൻ സേന ആദ്യമായി നടപ്പിൽ വരുത്തിയ മാറ്റങ്ങളിൽ ഒന്ന് ട്രാഫിക്ക് നിയമത്തിന്റെ പരിഷ്കരണമായിരുന്നു. വാഹനങ്ങളുടെ ഓട്ടം കീപ്പ് ലെഫ്റ്റിന് പകരം കീപ്പ് റൈറ്റ് ആക്കി മാറ്റി. അധികമൊന്നും ഡ്രൈവ് ചെയ്യാറില്ലെങ്കിലും നാല് വർഷമായിട്ടും ഗാലഗറിന് ഇന്നും അതൊരു കൺഫ്യൂഷനാണ്. ജർമ്മൻ സൈന്യത്തിന്‌ വിവിധ കാർഷികോല്പന്നങ്ങൾ‌ സപ്ലൈ ചെയ്തിരുന്നത് ഡു വിലാ ഫാമിന്റെ കൃഷിയിടങ്ങളിൽ നിന്നും ആയിരുന്നു. ഒരു പഴയ ഫോർഡ് വാൻ ആയിരുന്നു അതിനായി ഉപയോഗിച്ചിരുന്നത്. അവർക്ക് റേഷൻ ആയി ലഭിച്ചിരുന്ന പെട്രോളിന്റെ അളവ് വച്ച് നോക്കിയാൽ ആഴ്ചയിൽ ഏറിയാൽ രണ്ടോ മൂന്നോ തവണ മാത്രമേ ആ വാഹനം ഓടിക്കുവാൻ സാധിക്കുമായിരുന്നുള്ളൂ. ഇറക്കങ്ങളിൽ എൻജിൻ ഓഫ് ചെയ്തും മറ്റുമാണ് ഗാലഗർ പെട്രോൾ ലാഭിച്ചിരുന്നത്. പിന്നെ കരിഞ്ചന്ത എന്നൊരു സംഭവവും ഉണ്ടായിരുന്നു. ആരെ കണ്ടാൽ കാര്യം നടക്കുമെന്ന് അറിയണമെന്ന് മാത്രം.


ചിത്രത്തിൽ എഴുതിയത് പോലെ മനോഹരമായ സെന്റ് ഓബിൻ ടൗൺ താണ്ടി ബെൽ റോയലിൽ നിന്നും സെന്റ് ഹെലിയറിലേക്കുള്ള തീരദേശ പാതയിലൂടെ ഷോൺ ഗാലഗറിന്റെ വാൻ മുന്നോട്ട് കുതിച്ചു. നിരവധി സൈനിക പോയിന്റുകൾ പിന്നിട്ടായിരുന്നു അദ്ദേഹത്തി‌ന്റെ യാത്ര. പലയിടത്തും വിരലിലെണ്ണാവുന്ന സൈനികർ മാത്രം. വിക്ടോറിയ അവന്യൂവിൽ നിന്നും ടൗണിലേക്കുള്ള പാത ഏതാണ്ട് പൂർണ്ണമായും വിജനമായിരുന്നു എന്ന് പറയാം. ജർമ്മൻകാർ കൊണ്ടുവന്ന ഫ്രഞ്ച് ട്രെയിനുകളിലൊന്ന് മിൽബ്രൂക്കിലേക്ക് കടന്നു പോയത് മാത്രമാണ്‌ ഗ്രാൻഡ് ഹോട്ടലിൽ അദ്ദേഹം എത്തിച്ചേരു‌ന്നത് വരെയുണ്ടായ ഏക സംഭവ വികാസം എന്നു പറയാം. അദ്ദേഹം വാച്ചിൽ നോക്കി. പതിനൊന്ന് മണി ആവുന്നതേയുള്ളൂ. സവരിയുടെ കപ്പൽ വിക്ടർ യൂഗോ ഗ്രാൻവിലായിലേക്ക് പുറപ്പെടാൻ  ഇനിയും സമയമേറെയുണ്ട്. അതിനാൽ ഇടത്തോട്ട് തിരിഞ്ഞ് ഗ്ലോസ്റ്റർ സ്ട്രീറ്റിൽ കയറി മാർക്കറ്റ് ലക്ഷ്യമാക്കി അദ്ദേഹം നീങ്ങി.


കാലാവസ്ഥ മോശമായതിനാൽ റോഡിൽ അധികമാരെയും കാണുവാനുണ്ടായിരുന്നില്ല. ടൗൺ ഹാളിന്റെ കവാടത്തിലെ കൊടിമരത്തിൽ സ്വസ്തിക ചിഹ്നം പേറുന്ന നാസി പതാക ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ ചലനമറ്റ് കിടന്നു. ടൗൺ ഹാളിന് ജർമ്മൻ ഭാഷയിൽ Rathaus എന്നാണ്‌ പറയുക. അതിനാൽ ആ പ്രദേശം തദ്ദേശ വാസികൾക്കിടയിൽ  കുറച്ചു കാലമായി Rat House എന്നാണ് അറിയപ്പെടുന്നത് എന്നത് രസകരമായ ഒരു വസ്തുതയാണ്.


മാർക്കറ്റിന് വെളിയിൽ ബെർസ്ഫോഡ് സ്ട്രീറ്റിൽ അദ്ദേഹം കാർ പാർക്ക് ചെയ്തു. ഏതാനും കച്ചവടക്കാരും അവിടവിടെയായി നിൽക്കുന്ന ജർമ്മൻ സൈനികരും മാത്രമേ ആ പരിസരത്തുണ്ടായിരുന്നുള്ളൂ. ഔദ്യോഗികമായി ആ മാർക്കറ്റ് അടച്ചിരിക്കുകയാണെന്നതാണ്‌ വാസ്തവം. ശനിയാഴ്ച ഉച്ച തിരിഞ്ഞ് വെറും രണ്ട് മണിക്കൂർ നേരത്തേക്ക് മാത്രമാണ് അത് തുറന്ന് പ്രവർത്തിക്കുന്നത്. ആ സമയത്ത് പുതിയ കാർഷിക വിഭവങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ജനങ്ങളുടെ തിരക്കും അനുഭവപ്പെട്ടിരുന്നു.


വാനിൽ നിന്നും രണ്ടു ചാക്ക് ഉരുളക്കിഴങ്ങ് എടുത്ത് കാൽ കൊണ്ട് ഗേറ്റ് തള്ളി തുറന്ന് ഗാലഗർ ഉള്ളിലേക്ക് കടന്നു. ആ പഴയ വിക്ടോറിയൻ മാർക്കറ്റിലെ ഭൂരിഭാഗം സ്റ്റാളുകളും കാലിയായിരുന്നു. രണ്ടോ മൂന്നോ ആൾക്കാർ മാത്രം. ഏറ്റവും ഒടുവിലുള്ള സ്റ്റാളിന് നേർക്ക് അദ്ദേഹം നടന്നു. D. Chevalier എന്ന് ബോർഡ് വച്ച ആ സ്റ്റാളിൽ കട്ടിയുള്ള സ്വെറ്ററും തുണിത്തൊപ്പിയും ധരിച്ച ഒരു ആജാനുബാഹു വില്പനയ്ക്കായി കൊണ്ടു വന്ന മുള്ളങ്കികൾ വൃത്തിയായി അടുക്കി വച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.


"അപ്പോൾ ഇന്ന് മുള്ളങ്കിയാണല്ലേ...?" ഗാലഗർ ചോദിച്ചു.


"താങ്കളുടെ ആരോഗ്യത്തിന്‌ നല്ലതാണ്‌ ജനറൽ ഇത്..." ഷെവലിയർ പറഞ്ഞു.


"ഇതാണിപ്പോൾ നന്നായത്... ഈ കഴിഞ്ഞ ദിവസമാണ് മിസ്സിസ് വൈബർട്ട് ബ്രേക്ക്ഫസ്റ്റിന്‌ എനിക്ക് മുള്ളങ്കി ജാം ഉണ്ടാക്കി തന്നത്..." ഗാലഗർ ചുമൽ വെട്ടിച്ചു. "സാരമില്ല, കുറച്ചു നാൾ കൂടി കഴിക്കുന്നതിൽ വിരോധമില്ല... ഇതാ നിങ്ങൾക്കായി രണ്ട് ചാക്ക് ഉരുളക്കിഴങ്ങ് കൊണ്ടു വന്നിട്ടുണ്ട്..."


ഷെവലിയറുടെ കണ്ണുകൾ പ്രകാശിച്ചു. "താങ്കൾ എന്നെ നിരാശപ്പെടുത്തുകയില്ല എന്ന് എനിക്കറിയാമായിരുന്നു ജനറൽ... നമുക്കിത് പിറകുവശത്ത് കൊണ്ട് ചെന്ന് വയ്ക്കാം..."


ഗാലഗർ ആ ചാക്കുകൾ രണ്ടും സ്റ്റാളിന്റെ പിന്നിലുള്ള മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി. കബോഡ് തുറന്ന് ഷെവലിയർ ഒരു പഴയ ക്യാൻവാസ് ബാഗ് പുറത്തെടുത്തു. "വലിയ വൈറ്റ് ബ്രെഡാണ്... നാലെണ്ണമുണ്ട്..."


"ജീസ്സസ്...!" ഗാലഗർ അത്ഭുതം കൂറി. "ഇത് കിട്ടാൻ ആരെയാണ് നിങ്ങൾ വക വരുത്തിയത്...?"


"തീർന്നില്ല... കാൽ പൗണ്ട് ചൈനീസ് തേയിലയും ഒരു പോർക്കിന്റെ കാലും... ഓകേ...?"


"ഹൊ...! നിങ്ങളുമായി ബിസിനസ്സ് നടത്താൻ സന്തോഷമേയുള്ളൂ..." ഗാലഗർ പറഞ്ഞു. "അപ്പോൾ ഇനി അടുത്തയാഴ്ച്ച കാണാം..."


അദ്ദേഹത്തിന്റെ അടുത്ത താവളം വെസ്ലി സ്ട്രീറ്റിലെ ട്രൂപ്പ് സപ്ലൈ ഡിപ്പോ ആയിരുന്നു. പണ്ട് അതൊരു ഗ്യാരേജ് ആയിരുന്നു. ഏതാണ്ട് അര ഡസനോളം ട്രക്കുകൾ അവിടെ പാർക്ക് ചെയ്തിട്ടുണ്ട്. ഗ്ലാസ് ചുമരുകൾ കൊണ്ട് നിർമ്മിച്ച ചെറിയ ഓഫീസിനുള്ളിൽ ഹാൻസ് ക്ലിംഗർ എന്ന് പേരുള്ള ഒരു സൈനികോദ്യോഗസ്ഥൻ സാൻഡ്‌വിച്ച് കഴിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. ഗാലഗറിനെ കണ്ടതും അയാൾ കൈ ഉയർത്തി വീശിയിട്ട് വാതിൽ തുറന്ന് പുറത്തിറങ്ങി വന്നു.


"ഹെർ ജനറൽ..." ആഹ്ലാദത്തോടെ അയാൾ വിളിച്ചു.


"ദൈവമേ... നിങ്ങൾ ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു കുറവും വരാതെ നോക്കുന്നുണ്ടല്ലോ ഹാൻസ്..." മനോഹരമായി ജർമ്മൻ ഭാഷയിൽ പറഞ്ഞിട്ട് തമാശയായി ഗാലഗർ അയാളുടെ കുടവയറിൽ വിരൽ കൊണ്ട്  കുത്തി.


ക്ലിംഗർ പുഞ്ചിരിച്ചു. "മനുഷ്യനായാൽ ജീവിക്കണ്ടേ...? നാം ഇരുവരും മുതിർന്ന സൈനികരല്ലേ ഹെർ ജനറൽ... പരസ്പരം മനസ്സിലാവുമല്ലോ... ആട്ടെ, എന്തെങ്കിലും കൊണ്ടു വന്നിട്ടുണ്ടോ എനിക്കായി...?"


"ഒഫിഷ്യൽ ലിസ്റ്റിലേക്കായി രണ്ടു ചാക്ക് ഉരുളക്കിഴങ്ങ്..."


"പിന്നെ...?'


"പിന്നെ ഒരു ചാക്ക് നിങ്ങൾക്കും... താല്പര്യമുണ്ടെങ്കിൽ..."


"പകരം എന്താണ്‌ വേണ്ടത്...?


"പെട്രോൾ..."


ക്ലിംഗർ തല കുലുക്കി. "അഞ്ച് ഗ്യാലന്റെ ഒരു ക്യാൻ..."


"പോരാ... അഞ്ച് ഗ്യാലന്റെ രണ്ട് ക്യാൻ..." ഗാലഗർ പറഞ്ഞു.


അടുക്കി വച്ചിരുന്ന ബ്രിട്ടീഷ് ആർമി പെട്രോൾ ക്യാനുകൾക്കിടയിൽ നിന്നും രണ്ടെണ്ണം എടുത്തു കൊണ്ടു വന്നിട്ട് അയാൾ പറഞ്ഞു. "ജനറൽ... ഇത് അല്പം അന്യായം തന്നെയാണ് കേട്ടോ... ഇതിന്റെ പേരിൽ ഞാൻ താങ്കളെ പിടിച്ച് അകത്തിട്ടാൽ എന്തു ചെയ്യും...?"


"എനിക്ക് ജയിലും നിങ്ങൾക്ക് ഒരു സ്ഥലം മാറ്റവും..." ഗാലഗർ പറഞ്ഞു. "ഈ സമയത്ത് റഷ്യൻ അതിർത്തിയിൽ നല്ല രസമായിരിക്കുമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്..."


"താങ്കളൊരു സൂത്രശാലി തന്നെ..." വാനിൽ നിന്നും മൂന്നു ചാക്ക് ഉരുളക്കിഴങ്ങ് പുറത്തേക്ക് വലിച്ചിട്ടു കൊണ്ട് ക്ലിംഗർ പറഞ്ഞു. "പക്ഷേ ഒരു കാര്യം... ഈയിടെയായി ഞങ്ങൾ പട്രോളിങ്ങ് കർശനമാക്കിയിട്ടുണ്ട്... എവിടെയെങ്കിലും വച്ച് തടഞ്ഞു നിർത്തി അവർ ചെക്ക് ചെയ്താൽ താങ്കളുടെ കൈവശമുള്ള ഇന്ധനത്തിന്റെ നിറം വേറെയാണെന്ന കാര്യം കണ്ടു പിടിക്കും..."


"പക്ഷേ, സ്നേഹിതാ... ഞാനൊരു മാന്ത്രികനാണെന്ന കാര്യം എത്രയോ വട്ടം പറഞ്ഞിരിക്കുന്നു... ശരിയല്ലേ...?" ഗാലഗർ‌ വാൻ സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി.


മിലിട്ടറി ആവശ്യത്തിനുള്ള പെട്രോളിൽ ചുവന്ന നിറമാണ്‌ കലർത്തിയിട്ടുള്ളത്. കാർഷികാവശ്യത്തിനുള്ള റേഷൻ പെട്രോളിന് പച്ചയും ഡോക്ടർമാരുടെ വാഹനത്തിനുള്ളതിന്‌ പിങ്ക് നിറവും. എന്നാൽ ക്ലിംഗറിന് അറിയാത്ത ഒരു വസ്തുതയുണ്ടായിരുന്നു. പെട്രോളിന്റെ നിറം മാറ്റുക എന്നത് വളരെ എളുപ്പമാണെന്ന കാര്യം. യുദ്ധാരംഭ കാലത്ത് പൊതുജനങ്ങൾക്ക് വിതരണം ചെയ്തിരുന്ന ഗ്യാസ് മാസ്കിന്റെ ഫിൽട്ടറിനുള്ളിൽക്കൂടി അരിച്ചെടുത്താൽ പെട്രോളിന്റെ നിറം പൂർണ്ണമായും നഷ്ടമാകുമായിരുന്നു. അതിൽ അല്പം പച്ച ചായം കലർത്തുന്നതോടെ മിലിട്ടറി പെട്രോൾ കാർഷികാവശ്യത്തിനുള്ള പെട്രോളായി വളരെ പെട്ടെന്ന് രൂപാന്തരം പ്രാപിക്കുന്നു.


അതിജീവനം... അതായിരുന്നു എല്ലാം. തന്റെ ശരീരത്തിൽ ഓടുന്ന രക്തത്തിൽ പാതിഭാഗം അമ്മയുടെ ലെ ബ്രോക്ക് കുടംബത്തിന്റെ പാരമ്പര്യം പേറുന്നതാണെന്നതിൽ അദ്ദേഹം അഭിമാനം കൊണ്ടു. നൂറ്റാണ്ടുകളായി ഈ ദ്വീപ് പലതിനും സാക്ഷ്യം വഹിച്ചിരിക്കുന്നു. ഇപ്പോൾ ജർമ്മൻ നേവൽ ഹെഡ്ക്വാർട്ടേഴ്സ് ആയി ഉപയോഗിക്കുന്ന പോമെ ഡിയോർ ഹോട്ടലിന് സമീപത്തു കൂടി കടന്നു പോകവെ അതിനു മുന്നിലെ കൊടിമരത്തിൽ തൂങ്ങിക്കിടക്കുന്ന നാസി പതാകയിലേക്ക് അദ്ദേഹം നോക്കി. "ബാസ്റ്റഡ്സ്... നീയൊക്കെ മരിച്ച് മണ്ണടിഞ്ഞ് കഴി‌ഞ്ഞാലും ഞങ്ങൾ ഇവിടെത്തന്നെ ഉണ്ടാകും..." അദ്ദേഹം മന്ത്രിച്ചു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Saturday, April 3, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 16

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ബംഗ്ലാവിന്റെ നിർമ്മിതിയ്ക്ക് ഉപയോഗിച്ചിരുന്ന തരം ഗ്രാനൈറ്റ് കല്ലുകൾ കൊണ്ടു തന്നെയാണ് ആ കോട്ടേജും പണിതുയർത്തിയിരുന്നത്. ബീം വാർത്ത് നിർമ്മിച്ച ആ വലിയ ലിവിങ്ങ് റൂമിന്റെ ജാലകത്തിനരുകിൽ ഒരു ഡൈനിങ്ങ് ടേബിളും ആറ് കസേരകളും ഉണ്ടായിരുന്നു. ഹാളിന്റെ മറുഭാഗത്താണ്‌ കിച്ചൺ. മുകളിലത്തെ നിലയിൽ വിശാലമായ ഒരു ബെഡ്റൂമും സ്റ്റോർ റൂമും ബാത്ത്റൂമും ഉണ്ടായിരുന്നു.


സ്റ്റെയർകെയ്സ് കയറുവാനുള്ള ബുദ്ധിമുട്ടോർത്ത് ഷോൺ ഗാലഗർ ലിവിങ്ങ് റൂമിലുള്ള സോഫയിൽ കെൽസോയെ കിടത്തി. അബോധാവസ്ഥയിലുള്ള അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും കണ്ടെടുത്ത വാലറ്റ് ഷോൺ തുറന്നു നോക്കി. ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡും ഒരു സ്ത്രീയും രണ്ട് കൊച്ചു പെൺകുട്ടികളും ഒരുമിച്ചിരിക്കുന്ന ഒരു ഫോട്ടോയും അതിനുള്ളിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമാണെന്ന് വ്യക്തം. പിന്നെ ഏതാനും കത്തുകൾ. അദ്ദേഹത്തിന്റെ ഭാര്യയുടേതാണെന്ന് മനസ്സിലാക്കിയ ഷോൺ അവ മടക്കി വാലറ്റിനുള്ളിൽ തിരുകി. കിച്ചണിൽ ആരോടോ ഫോണിൽ സംസാരിക്കുന്ന ഹെലന്റെ ശബ്ദം കേൾക്കാമായിരുന്നു. പെട്ടെന്ന് കണ്ണു തുറന്ന കെൽസോ നിർവ്വികാരതയോടെ അദ്ദേഹത്തെ നോക്കി. അപ്പോഴാണ്‌ തന്റെ വാലറ്റ് അദ്ദേഹത്തിന്റെ കൈയ്യിൽ ഇരിക്കുന്നത് ശ്രദ്ധിച്ചത്.


"ഹൂ ആർ യൂ...?" കെൽസോ ആ വാലറ്റ് തിരികെ വാങ്ങാൻ ശ്രമിച്ചു. "ഗിവ് ഇറ്റ് ബാക്ക് റ്റു മീ..."


കിച്ചണിൽ നിന്നും തിരിച്ചെത്തിയ ഹെലൻ സോഫയിൽ വന്നിരുന്ന് അദ്ദേഹത്തിന്റെ നെറ്റിത്തടത്തിൽ കൈ വച്ചു നോക്കി. "പേടിക്കണ്ട... കിടന്നോളൂ... നിങ്ങൾക്ക് നല്ല പനിയുണ്ടല്ലോ... നോക്കൂ, എന്നെ ഓർമ്മ വരുന്നുണ്ടോ...? ഞാൻ ഹെലൻ ഡു വിലാ..."


അദ്ദേഹം സാവധാനം തല കുലുക്കി. "ബീച്ചിൽ വച്ച് കണ്ട വനിത..."


"അതെ... ഇത് എന്റെ ഒരു സുഹൃത്താണ്... ജനറൽ ഷോൺ ഗാലഗർ..."


"ഞാൻ ഇദ്ദേഹത്തിന്റെ പേപ്പറുകൾ ഒന്ന് പരിശോധിക്കുകയായിരുന്നു..." ഗാലഗർ പറഞ്ഞു. "ഐഡന്റിറ്റി കാർഡ് അൽപ്പം നനഞ്ഞിട്ടുണ്ട്... അത് ഉണങ്ങാൻ വച്ചേക്കൂ..."


"നിങ്ങൾ എവിടെയാണെന്ന് ഓർക്കുന്നുണ്ടോ...?" അവൾ കെൽസോയോട് ചോദിച്ചു.


"ജെഴ്സി..." വേദന കടിച്ചു പിടിച്ച് അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. "ഡോണ്ട് വറി... എനിക്ക് തീരെ ഓർമ്മയില്ലാതൊന്നും ആയിട്ടില്ല...‌ അല്പം ശ്രമിച്ചാൽ എല്ലാം ഓർമ്മിച്ചെടുക്കാനാവും എനിക്ക്..."


"ഓൾറൈറ്റ് ദെൻ... ലിസൻ റ്റു മീ..." ഗാലഗർ പറഞ്ഞു. "താങ്കളുടെ കാലിന്റെ അവസ്ഥ വളരെ മോശമാണ്... ഒരു ഹോസ്പിറ്റലിന്റെയും നല്ലൊരു സർജ്ജന്റെയും ആവശ്യമുണ്ട് താങ്കൾക്ക്..."


കെൽസോ തലയാട്ടി. "സാദ്ധ്യമല്ല... നേരത്തെ ഞാൻ ഈ വനിതയോട് സൂചിപ്പിച്ചിരുന്നു... നോ ജർമ്മൻസ്... അവരുടെ കൈകളിൽ പെടുന്നതിനേക്കാൾ എന്നെ വെടി വച്ചു കൊല്ലുന്നതായിരിക്കും നല്ലത്..."


"എന്തുകൊണ്ട്...?" ഷോൺ ഗാലഗർ ചോദിച്ചു.


"ഇവർ താങ്കളെ ജനറൽ എന്ന് വിളിക്കുന്നത് കേട്ടു... സത്യമാണോ അത്...?"


"പണ്ട് ഐറിഷ് ആർമിയിൽ ആയിരുന്നു ഞാൻ... കഴിഞ്ഞ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിലാണ് ഞാൻ സേവനമനുഷ്ഠിച്ചത്... അതുകൊണ്ട് താങ്കൾക്കെന്തെങ്കിലും...?"


"ഒരു പക്ഷേ..."


"ഓൾറൈറ്റ്... ഏത് യൂണിറ്റിൽ നിന്നുമാണ് താങ്കൾ...?"


"എൻജിനീയേഴ്സ്... കൃത്യമായി പറഞ്ഞാൽ അസ്സോൾട്ട് എൻജിനീയേഴ്സ്... ബീച്ച് ലാന്റിങ്ങ് ടീമിനെ നയിക്കുന്നത് ഞങ്ങളാണ്..."


ഷോൺ ഗാലഗറിന് ഏകദേശ രൂപം പിടി കിട്ടി. "യൂറോപ്യൻ അധിനിവേശവുമായി എന്തെങ്കിലും ബന്ധമുണ്ടോ ഇതിന്...?"


"യെസ്... അത് എവിടെയായിരിക്കും എന്ന് എനിക്കറിയാം... മാത്രമല്ല, എപ്പോഴായിരിക്കുമെന്നും... ഈ വിവരങ്ങളെല്ലാം എന്നിൽ നിന്നും ജർമ്മൻകാർ ഊറ്റിയെടുക്കുക എന്ന് പറഞ്ഞാൽ എന്തായിരിക്കും അതിനർത്ഥം...? അവരുടെ ട്രൂപ്പുകൾ എല്ലാം കൃത്യസ്ഥലത്ത് തന്നെ നിലയുറപ്പിക്കും... പിന്നെ ബീച്ചിൽ‌ കാൽ കുത്താൻ പോലും ഞങ്ങൾക്കാവില്ല..."


അദ്ദേഹം വല്ലാതെ അസ്വസ്ഥനായി. നെറ്റിയിൽ വയർപ്പു കണങ്ങൾ നിറഞ്ഞിരുന്നു. ഹെലൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. "ഇറ്റ്സ് ഓൾറൈറ്റ്... ഐ പ്രോമിസ് യൂ..."


"ജോർജ്ജ് ഹാമിൽട്ടൺ വരുന്നുണ്ടോ...?" ഗാലഗർ ചോദിച്ചു.


"അദ്ദേഹം പുറത്തു പോയിരിക്കുകയാണത്രെ... നിങ്ങൾക്ക് അത്യാവശ്യമായി അദ്ദേഹത്തെ കാണേണ്ട  ആവശ്യമുണ്ടെന്ന് ഞാൻ അവിടുത്തെ ജോലിക്കാരനോട് പറഞ്ഞിട്ടുണ്ട്... നിങ്ങളുടെ കാലിൽ മുറിവ് പറ്റിയെന്നും ഒന്നോ രണ്ടോ സ്റ്റിച്ച് വേണ്ടി വരുമെന്നും കൂടി ഞാൻ പറഞ്ഞു..."


"ആരാണ് ഈ ഹാമിൽട്ടൺ...?" കെൽസോ ആരാഞ്ഞു.


"ഡോക്ടറാണ്..." ഹെലൻ പറഞ്ഞു. "മാത്രമല്ല, ഞങ്ങളുടെ നല്ലൊരു സുഹൃത്തും... നിങ്ങളുടെ കാൽ പരിശോധിക്കുവാനായി ഉടൻ തന്നെ അദ്ദേഹം എത്തും..."


പനിയുടെ ആധിക്യത്താൽ കെൽസോ വിറച്ചു തുടങ്ങിയിരുന്നു. "അതിനേക്കാൾ പ്രധാനമായ ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് ഇപ്പോൾ... ഇവിടെയുള്ള പ്രതിരോധ പ്രസ്ഥാനത്തിന്റെ ആൾക്കാരുമായി ഉടൻ സംസാരിക്കണം... ലണ്ടനിലെ ഇന്റലിജൻസ് വിഭാഗവുമായി എത്രയും പെട്ടെന്ന് റേഡിയോ വഴി ബന്ധപ്പെട്ട് ഞാൻ ഇവിടെയുള്ള വിവരം അറിയിക്കുവാൻ അവരോട് പറയണം... എന്നെ ഇവിടെ നിന്നും രക്ഷിക്കുവാൻ  എന്തെങ്കിലും മാർഗ്ഗം കാണാതിരിക്കില്ല അവർ..."


"പക്ഷേ, പ്രതിരോധ പ്രസ്ഥാനം എന്ന് പറയാനായി ഒന്നും തന്നെയില്ല ഇവിടെ ജെഴ്സിയിൽ..." ഹെലൻ പറഞ്ഞു. "ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗം പേർക്കും ജർമ്മൻകാരുടെ അധിനിവേശത്തിൽ ഒരു വിഷമവും ഇല്ലെന്നതാണ്‌ വാസ്തവം... അവരോട് മല്ലിടണമെന്ന ചിന്ത പോലുമില്ല... ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനം പോലുള്ള ഒന്നാണ് നിങ്ങൾ ഉദ്ദേശിച്ചതെങ്കിൽ അത്തരത്തിലുള്ള ഒന്നും തന്നെ ഇവിടെയില്ല..."


കെൽസോ അത്ഭുതത്തോടെ അവളെ തുറിച്ചു നോക്കവെ ഗാലഗർ പറഞ്ഞു. "ഏതാണ്ട് പത്ത് മൈൽ നീളവും അഞ്ച് മൈൽ വീതിയും മാത്രമുള്ള ഒരു ദ്വീപാണിത്... നാൽപ്പത്തി അയ്യായിരത്തോളം സിവിലിയൻസ്... അവരുടെ ആവശ്യത്തിനും മാത്രമുള്ള ഒരു മാർക്കറ്റ് ടൗൺ... അത്രമാത്രം... ഒരു പ്രതിരോധ പ്രസ്ഥാനത്തിന്‌ എത്ര കാലം ഇവിടെ പിടിച്ചു നിൽക്കാൻ കഴിയുമെന്നാണ് താങ്കൾ കരുതുന്നത്...? ഓടി രക്ഷപ്പെടാൻ മലനിരകളില്ല... അഭയം തേടാൻ ഒളിത്താവളങ്ങളില്ല... സത്യം പറഞ്ഞാൽ എങ്ങോട്ടും പോകാൻ പോലും ആവില്ല..."


അത് വിശ്വസിക്കാൻ കെൽസോ പാടു പെടുന്നത് പോലെ തോന്നി. "അപ്പോൾ ഒരു പ്രതിരോധ പ്രസ്ഥാനം ഇവിടെയില്ല... റേഡിയോ കമ്മ്യൂണിക്കേഷൻ പോലും...?"


"ലണ്ടനുമായി യാതൊരു ബന്ധവും ഇല്ല..." ഗാലഗർ പറഞ്ഞു.


"ഫ്രാൻസുമായിട്ടോ...?" നിരാശയോടെ കെൽസോ ആരാഞ്ഞു. "ഗ്രാൻവിലാ, സെന്റ് മാലോ... കടൽ മാർഗ്ഗം ഏതാനും മണിക്കൂറുകളുടെ ദൂരമല്ലേയുള്ളൂ ഇവിടെ നിന്നും അങ്ങോട്ടൊക്കെ...? ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ പ്രാദേശിക യൂണിറ്റുകൾ അവിടെയൊക്കെ ഉണ്ടാകണമല്ലോ..."


ഏതാനും നിമിഷനേരത്തേക്ക് അർത്ഥഗർഭമായ ഒരു മൗനം അവിടെ നിറഞ്ഞു. പിന്നെ ഹെലൻ ഗാലഗറിന് നേർക്ക് തിരിഞ്ഞു. "ഒരു പക്ഷേ ഗ്രാൻവിലായിലെ ബന്ധപ്പെട്ടവരുമായി സംസാരിക്കാൻ നമ്മുടെ സവരിയ്ക്ക് സാധിച്ചേക്കും... അവർ ആരൊക്കെയാണെന്ന് അയാൾക്ക് അറിയാൻ കഴിയും..."


"ശരിയാണ്..."


"ബീച്ചിൽ നിന്നും വരുമ്പോൾ ഗ്വിഡോ പുറപ്പെടാനൊരുങ്ങുകയായിരുന്നു..." അവൾ പറഞ്ഞു. "ഇന്ന് ഉച്ച കഴിഞ്ഞ് അവർ ഗ്രാൻവിലായിലേക്ക് പോകുന്നുണ്ടെന്നാണ്‌ പറഞ്ഞത്... മൂടൽമഞ്ഞുള്ളതു കൊണ്ട് സൗകര്യമായത്രെ..." അവൾ വാച്ചിലേക്ക് നോക്കി. "വേലിയേറ്റം ആവാൻ ഉച്ച വരെ കാത്തിരിക്കണം... നിങ്ങൾക്ക് ആ വാൻ എടുക്കാമല്ലോ... സെന്റ് ഹെലിയറിലെ ട്രൂപ്പ് സപ്ലൈ ഡിപ്പോയിലേക്കും മാർക്കറ്റിലേക്കും കൊടുക്കാനുള്ള ഉരുളക്കിഴങ്ങ് ചാക്കുകൾ അതിനകത്തുണ്ട് താനും..."


"ഓൾറൈറ്റ്... നീ പറഞ്ഞത് എനിക്ക് ബോദ്ധ്യപ്പെട്ടു..." ഗാലഗർ പറഞ്ഞു. "പക്ഷേ ഞാൻ അറിയുന്ന സവരി ഈ പറയുന്ന കാര്യങ്ങളൊന്നും ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല... എന്നു വച്ചാൽ അയാളെക്കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് ഒരു പ്രതീക്ഷയുമില്ല എനിക്ക്..."


"നമ്മുടെ മുന്നിൽ മറ്റ് മാർഗ്ഗമൊന്നുമില്ല ഷോൺ..." അവൾ പറഞ്ഞു.


"ശരിയാണ്... നീ പറയുന്നതിലും കാര്യമുണ്ട്..." ഗാലഗർ ചിരിച്ചു. "ഇംഗ്ലണ്ടിനെ നമുക്ക് സഹായിച്ചേ പറ്റൂ... എന്തായാലും ഇദ്ദേഹത്തിന്റെ കാര്യം നീ ശ്രദ്ധിക്കണം... ഞാൻ കഴിയുന്നതും വേഗം മടങ്ങി വരാം..."


വാതിൽക്കൽ എത്തിയ അദ്ദേഹത്തെ അവൾ വിളിച്ചു. "ഷോൺ..."


"യെസ്...?" അദ്ദേഹം തിരിഞ്ഞു.


"റോഡിന്റെ വലതുവശം ചേർന്ന് ഡ്രൈവ് ചെയ്യാൻ മറക്കണ്ട..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...