Saturday, September 25, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 39

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഹാരി മാർട്ടിനോയും സാറയും കൂടി ബെർക്ക്‌ലി ഹാളിലെ ലൈബ്രറിയിൽ എത്തിയപ്പോൾ മാപ്പ് ടേബിളിൽ നിവർത്തിയിട്ടിരിക്കുന്ന ഭൂപടത്തിന്‌ മുന്നിൽ ജാക്ക് കാർട്ടർ ഇരിക്കുന്നുണ്ടായിരുന്നു. 


"ആഹ്, എത്തിയോ..." അദ്ദേഹം അവരെ സ്വീകരിച്ചു. "ബ്രിഗേഡിയർ മൺറോ ജനറൽ ഐസൻഹോവറിനെ കാണാൻ ലണ്ടനിൽ പോയിരിക്കുകയാണ്... പക്ഷേ, ഇന്ന് രാത്രിയിൽത്തന്നെ തിരിച്ചെത്തും... ഹോൺലീ എയർഫീഡിൽ നിങ്ങളെ യാത്രയയക്കാൻ ഞങ്ങൾ ഇരുവരും ഉണ്ടായിരിക്കും... റെഡിയല്ലേ നിങ്ങൾ...‌? എന്തെങ്കിലും പ്രശ്നങ്ങൾ...?"


"പ്രശ്നങ്ങളോ...? അങ്ങനെയൊന്നിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നു പോലുമില്ല..." മാർട്ടിനോ സാറയുടെ നേർക്ക് തിരിഞ്ഞു. "നിന്റെ കാര്യം എങ്ങനെയാണ്...?"


"എനിക്കെന്ത് പ്രശ്നം...?"


"നിങ്ങളുടെ വസ്ത്രങ്ങളെല്ലാം ഫ്രഞ്ച് നിർമ്മിതമാണെന്ന് പരിശോധിച്ച് ഞങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്..." കാർട്ടർ പറഞ്ഞു. "അതുകൊണ്ട് അക്കാര്യത്തിൽ വിഷമിക്കേണ്ട... സാറാ, നിങ്ങളുടെ പേപ്പറുകൾ ഇതാ... ഫോട്ടോ പതിച്ച ഫ്രഞ്ച് ഐഡന്റിറ്റി കാർഡ്... കൂടാതെ വേറെ ഫോട്ടോ പതിച്ച ജർമ്മൻ ഐഡന്റിറ്റി കാർഡ്... ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ ഫോട്ടോ സെഷന്റെ സമയത്ത് വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കാൻ പറഞ്ഞതിന്റെ ഉദ്ദേശ്യം... പിന്നെ റേഷൻ കാർഡ്... മാത്രമല്ല റ്റുബാക്കോ റേഷൻ കാർഡും..."


"പുകവലിക്കുന്ന ആളല്ലെങ്കിൽക്കൂടി ആ റേഷൻ കാർഡ് ഉണ്ടായിരിക്കേണ്ടതാണ്..." മാർട്ടിനോ അവളോട് പറഞ്ഞു.


"ഈ രേഖകൾ എല്ലാം നൂറു ശതമാനം ഒറിജിനൽ തന്നെയാണ്..." കാർട്ടർ പറഞ്ഞു. "അവർ ഉപയോഗിക്കുന്ന അതേ പേപ്പർ... അതേ വാട്ടർമാർക്ക്... ടൈപ്പ്റൈറ്റർ, മഷി എല്ലാം പെർഫക്റ്റ്... അബ്ഫെറിലെയോ ഗെസ്റ്റപ്പോയിലെയോ അതിവിദഗ്ദ്ധർക്ക് പോലും ഇവ ഒറിജിനൽ അല്ലെന്ന് പറയാൻ കഴിയില്ല..." അദ്ദേഹം മറ്റൊരു പേപ്പർ അവൾക്ക് നൽകി. "ഇത് നിങ്ങളുടെ പേഴ്സണൽ ഡീറ്റെയിൽസ് ആണ്... ആൻ മാരി ലത്വാ... നിങ്ങളുടെ ശരിയായ വയസ്സും ജനന തീയ്യതിയുമാണ്‌ ഇതിൽ ഞങ്ങൾ വച്ചിരിക്കുന്നത്... നിങ്ങളുടെ ബ്രെറ്റൻ ഉച്ചാരണ ശൈലിയെ സാധൂകരിക്കുവാൻ ജന്മദേശം ബ്രിറ്റനി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു... തീരപ്രദേശമായ പൈംപലിൽ ജനനം... നിങ്ങൾക്ക് പരിചയമുള്ള സ്ഥലം തന്നെയാണ് അതെന്ന് ഞാൻ കരുതുന്നു..."


"തീർച്ചയായും... എന്റെ മുത്തശ്ശി അവിടെയാണ് ജീവിച്ചിരുന്നത്... അവധിക്കാലത്ത് അവരോടൊപ്പം ഞാൻ താമസിച്ചിട്ടുണ്ട്..."


"സാധാരണ ഗതിയിൽ പുതിയ വ്യക്തിത്വവുമായി പൊരുത്തപ്പെടുവാൻ നിങ്ങൾക്ക് ആവശ്യത്തിന് സമയം ലഭിക്കേണ്ടതായിരുന്നു... പക്ഷേ, ഇവിടെ അത് സാദ്ധ്യമല്ലല്ലോ... എങ്കിലും വിഷമിക്കാനില്ല, ഹാരി എപ്പോഴും നിങ്ങളോടൊപ്പം തന്നെ ഉണ്ടായിരിക്കും... പിന്നെ മൂന്ന് ദിവസത്തെ കാര്യമല്ലേയുള്ളൂ... ഏറിയാൽ നാല്..."


"മനസ്സിലാവുന്നു..."


"ഒരു കാര്യം കൂടി... സ്റ്റാൻഡർടൻഫ്യൂറർ മാക്സ് ഫോഗെലുമായുള്ള നിങ്ങളുടെ ഇടപഴകൽ മറ്റുള്ളവർക്ക് എല്ലായ്പ്പോഴും  സ്വാഭാവികമായി തോന്നണം... ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ...?"


"ഒരേ റൂമിൽ താമസിക്കേണ്ടി വരുമെന്നല്ലേ...?" മാർട്ടിനോയുടെ നേർക്ക് നോക്കവെ അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ ഒരു കള്ള ലക്ഷണമുണ്ടായിരുന്നു. "നിങ്ങൾക്കതിൽ വിരോധമൊന്നും ഇല്ലല്ലോ കേണൽ...?"


ഒരു നിമിഷം അസ്വസ്ഥനായത് പോലെ കാണപ്പെട്ട മാർട്ടിനോ പുരികം ചുളിച്ചു. "യൂ ലിറ്റ്‌ൽ ബിച്ച്...!"


ഒരു നിമിഷനേരത്തേക്ക് അവിടെ അവർ മാത്രമേയുള്ളൂ എന്ന മട്ടിലായിരുന്നു അവളുടെ പ്രകടനം. അദ്ദേഹത്തിന്റെ കവിളിൽ വിരൽത്തുമ്പുകൾ കൊണ്ട് തഴുകി അവൾ പറഞ്ഞു. "ഓ, ഹാരി മാർട്ടിനോ, ദ്വേഷ്യപ്പെടുമ്പോൾ നിങ്ങളെ കാണാൻ എന്ത് രസമാണെന്നറിയുമോ..." അവൾ കാർട്ടറുടെ നേർക്ക് തിരിഞ്ഞു. "ആ വിഷയത്തിൽ ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് ഞാൻ ഉറപ്പു തരുന്നു ക്യാപ്റ്റൻ..."


അവളുടെ പ്രകടനം കണ്ട കാർട്ടർ ജാള്യതയോടെ പൊടുന്നനെ വിഷയം മാറ്റി. "ഓൾറൈറ്റ്... എങ്കിൽ പിന്നെ ഇരുവരും ഇതൊന്ന് വായിച്ചു നോക്കൂ... മാർഗ്ഗ നിർദ്ദേശങ്ങളാണ് സാറാ..."


ലളിതവും വ്യക്തവും നിയതവുമായ ഒരു SOE ഓപ്പറേഷൻസ് ഓർഡർ ആയിരുന്നു അത്. സങ്കീർണമായ ഭാഷാപ്രയോഗങ്ങൾ ഒന്നും തന്നെയില്ല. അവരുടെ ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു അതിൽ. നടപടി ക്രമങ്ങൾ, ഗ്രാൻവിലായിലെ ക്രെസ്സൺസ് ദമ്പതികൾ മുഖേനയുള്ള കമ്യൂണിക്കേഷൻസ് എന്ന് വേണ്ട, സകല കാര്യങ്ങളും അതിൽ പ്രതിപാദിച്ചിരുന്നു. 'JERSEYMAN' എന്നതായിരുന്നു ആ ദൗത്യത്തിന്റെ കോഡ് നെയിം. ആ പേപ്പറിന്റെ ചുവടെ അവസാന വരിയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു. 'NOW DISTROY NOW DISTROY'.


"എല്ലാം ഓകെ അല്ലേ...?" മാർട്ടിനോ അവളോട് ചോദിച്ചു.


അവൾ തല കുലുക്കി. മാർട്ടിനോ തീപ്പെട്ടിക്കൊള്ളി ഉരച്ച് ആ പേപ്പറിന്റെ തുമ്പത്ത് തീ കൊളുത്തി ആഷ്ട്രേയിലേക്ക് ഇട്ടു. "അപ്പോൾ ശരി..." അദ്ദേഹം എഴുന്നേറ്റു. "ഞാൻ പോയി പായ്ക്ക് ചെയ്യാൻ നോക്കട്ടെ... പിന്നെ കാണാം..."


അദ്ദേഹത്തിന്റെ റൂമിലെ ബെഡ്ഡിൽ ലൈറ്റ് ഗ്രേ നിറത്തിലുള്ള ഒരു ത്രീ-പീസ് സ്യൂട്ടും ഏതാനും വെള്ള ഷർട്ടുകളും കറുത്ത രണ്ട് ടൈയും ഒരു ജോഡി ഷൂസും അവർ വച്ചിട്ടുണ്ടായിരുന്നു. കൂടാതെ SS ഓഫീസർമാർ ധരിക്കുന്ന തരത്തിലുള്ള കറുത്ത മിലിട്ടറി ലെതർ കോട്ടും. 


ഗ്രേ-ഗ്രീൻ നിറത്തിലുള്ള SS യൂണിഫോം കതകിന് പിന്നിൽ കൊളുത്തി ഇട്ടിട്ടുണ്ടായിരുന്നു. മാർട്ടിനോ അത് ശ്രദ്ധാപൂർവ്വം പരിശോധിച്ചു. യൂണിഫോമിന്റെ ഇടതുകൈയ്യിൽ ഹിംലറുടെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് സൂചിപ്പിക്കുന്ന RFSS കഫ് ടൈറ്റ്‌ലും അതിന് മുകളിലായി SD പാച്ചും ഉണ്ട്.  വാഫെൻഫാർബൻ എന്നറിയപ്പെടുന്ന, യൂണിഫോമിലെയും ക്യാപ്പിലെയും പച്ച നിറത്തിലുള്ള പൈപ്പിങ്ങ് സൂചിപ്പിക്കുന്നത് ആ വ്യക്തി SS സെക്യൂരിറ്റി സർവ്വീസിലാണ് വർക്ക് ചെയ്യുന്നത് എന്നാണ്. കോളർ പാച്ചിലെ ഓക്ക് ലീവ്സ് അദ്ദേഹത്തിന്റെ സിൽവർ ത്രെഡ് റാങ്കിനെ സൂചിപ്പിക്കുന്നു. ട്യൂണിക്കിന്റെ ഇടതു വശത്ത് അയേൺ ക്രോസ് ഫസ്റ്റ് ക്ലാസ് ബാഡ്ജ് ഘടിപ്പിച്ചിട്ടുണ്ട്. പിന്നെയുണ്ടായിരുന്നത് 'ഓർഡർ ഓഫ് ബ്ലഡ്' മെഡലാണ്. 1920കളിൽ രാഷ്ട്രീയ കുറ്റകൃത്യങ്ങൾക്ക് ജയിൽശിക്ഷ അനുഭവിച്ചവർക്കും പണ്ട് ഫ്യൂററോടൊപ്പം ഒരുമിച്ച് പ്രവർത്തിച്ചിരുന്നവർക്കും നൽകി വരുന്ന മെഡൽ.


ആ യൂണിഫോം ഒന്ന് അണിഞ്ഞു നോക്കാനായി അദ്ദേഹം തന്റെ വസ്ത്രം അഴിച്ചു മാറ്റി. എല്ലാം കൃത്യമായ അളവിൽത്തന്നെ തയ്ച്ചിരിക്കുന്നു. ട്യൂണിക്കിന്റെ ബട്ടൻസ് ഇട്ടിട്ട് അദ്ദേഹം ബെൽറ്റിന്റെ സ്വസ്തിക അടയാളമുള്ള ബക്കിൾ ടൈറ്റ് ചെയ്തു. പിന്നെ ക്യാപ്പ് എടുത്ത് അതിലെ സിൽവർ ഡെത്ത് ബാഡ്ജ് പരിശോധിച്ചു. അതിന്റെ ഉൾഭാഗത്തെ സിൽക്ക് ലൈനിങ്ങിൽ ചെറിയൊരു കീറൽ ഉണ്ടാക്കി സ്പ്രിങ്ങ് വലിച്ചെടുത്തതോടെ ആ ക്യാപ്പിന്റെ ദൃഢത നഷ്ടമായി. ചട്ടങ്ങൾക്ക് വിരുദ്ധമാണെങ്കിലും സൈന്യത്തിലെ സീനിയേഴ്സിന്റെ ഒരു രീതിയായിരുന്നു ക്യാപ്പ് അത്തരത്തിൽ ആക്കി ധരിക്കുക എന്നത്.


മാർട്ടിനോ ആ ക്യാപ്പ് തലയിൽ വച്ചിട്ട് അതിന്റെ  ആംഗിൾ ഒരു വശത്തേക്ക് ചെറുതായി അഡ്ജസ്റ്റ് ചെയ്തു. അദ്ദേഹമറിയാതെ പിന്നിൽ എത്തിയ സാറ പറഞ്ഞു. "ഇതെല്ലാം കൂടി മൊത്തത്തിൽ ആസ്വദിക്കുകയാണെന്ന് തോന്നുന്നല്ലോ നിങ്ങൾ... യൂണിഫോമിനോട് അടക്കാനാവാത്ത പ്രണയമാണല്ലേ നിങ്ങൾക്ക്...?"


"എല്ലാം ശരിയായ വിധത്തിൽ ധരിക്കണമെന്ന് നിർബന്ധമുണ്ടെനിക്ക്..." അദ്ദേഹം പറഞ്ഞു. "എനിക്കിഷ്ടപ്പെട്ട തൊഴിൽ ചെയ്യുവാൻ അവസരം ലഭിച്ചില്ല എന്നത് എന്റെയൊരു ദുഃഖമാണ്... ഞാനൊരു നടൻ ആകേണ്ടതായിരുന്നു... എന്തും ശരിയായ വിധത്തിൽ ചെയ്യുക എന്നത് വളരെ പ്രധാനമാണ് സാറാ... വീണ്ടും ഒരു അവസരം നമുക്ക് ലഭിക്കണമെന്നില്ല..."


അവളുടെ മുഖത്ത് മ്ലാനത പരന്നു. അരികിൽ ചെന്ന് അദ്ദേഹത്തിന്റെ കൈയ്യിൽ തൂങ്ങി അവൾ പറഞ്ഞു. "ഈ വേഷത്തിൽ നിങ്ങളെ കാണുമ്പോൾ ഇത് നിങ്ങൾ തന്നെയാണോ എന്നെനിക്ക് സംശയം തോന്നുന്നു ഹാരീ..."


"ഈ യൂണിഫോമിൽ നിൽക്കുന്ന ഞാൻ ഞാനല്ല സാറാ... സ്റ്റാൻഡർടൻഫ്യൂറർ മാക്സ് ഫോഗെൽ ഓഫ് ദ് SD... ഫ്രഞ്ചുകാർക്ക് മാത്രമല്ല, സ്വന്തം പക്ഷത്തുള്ളവർക്ക് പോലും പേടിസ്വപ്നമായ ഉദ്യോഗസ്ഥൻ... നീ കാണാനിരിക്കുന്നതേയുള്ളൂ... നിസ്സാര കളിയല്ല സാറാ ഇത്..."


ഒരു വിറയലോടെ അവൾ അദ്ദേഹത്തെ തന്നോട് ചേർത്തു പിടിച്ചു. "എനിക്കറിയാം ഹാരീ, എനിക്കറിയാം..."


"നിനക്ക് ഭയം തോന്നുന്നുണ്ടോ...?"


"ഗുഡ് ഗോഡ്, നോ..." അദ്ദേഹത്തെ നോക്കി അവൾ പുഞ്ചിരിച്ചു. "ആ ഭാവി പ്രവചനക്കാരി പറഞ്ഞത് വച്ചു നോക്കുമ്പോൾ ഞാനെന്തിന് പേടിക്കണം...?"


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, September 17, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 38

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


തൊട്ടടുത്ത ദിവസം മദ്ധ്യാഹ്നം. ഫ്രാൻസിലെ ഫെർമൻവിലായിൽ തമ്പടിച്ചിരിക്കുകയാണ്‌ ജർമ്മൻ സൈന്യത്തിന്റെ പതിനഞ്ചാം കോസ്റ്റൽ ആർട്ടിലറി ബാറ്ററി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാൽ കോൺക്രീറ്റ് പാരപ്പെറ്റിൽ ചാരിക്കിടന്ന് ഒരു സിഗരറ്റ് ആസ്വദിച്ചു കൊണ്ടിരിക്കവെയാണ് നരച്ച വെയിലിൽ റോഡിലൂടെ അങ്ങോട്ട് വന്നു കൊണ്ടിരിക്കുന്ന‌ ഒരു കറുത്ത മെഴ്സെഡിസ് കാർ, സെർജന്റ് കാൾ ഹേഗന്റെ ശ്രദ്ധയിൽപ്പെട്ടത്. അകമ്പടി വാഹനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പ്രമുഖ വ്യക്തികളൊന്നും ആവാൻ സാദ്ധ്യതയില്ല‌. എന്നാൽ അടുത്ത നിമിഷമാണ്‌ ആ കാറിന്റെ ബോണറ്റിൽ പാറിക്കളിക്കുന്ന ചെറിയ പതാക അയാൾ ശ്രദ്ധിച്ചത്. തിരിച്ചറിയാനും മാത്രം അടുത്തല്ലായിരുന്നു എങ്കിലും ഒരു മുതിർന്ന സൈനികൻ എന്ന നിലയിൽ ആ ദൂരം ധാരാളമായിരുന്നു. നിമിഷനേരത്തിനുള്ളിൽ അയാൾ ഓപ്പറേഷൻസ് റൂമിൽ പാഞ്ഞെത്തി. യൂണിഫോമിന്റെ മുകൾഭാഗത്തെ ബട്ടൻസ് എല്ലാം തുറന്നിട്ട് ഒരു പുസ്തകവും വായിച്ചു കൊണ്ട് ചാരിക്കിടക്കുകയായിരുന്നു ബാറ്ററി കമാൻഡർ ക്യാപ്റ്റൻ റെയ്മാൻ.


"ആരോ വരുന്നുണ്ട് സർ... കണ്ടിട്ട് ഏതോ ഉന്നതനാണെന്ന് തോന്നുന്നു... മിന്നൽ പരിശോധനക്കായിരിക്കും..."


"ശരി, അലാറം മുഴക്കൂ... എല്ലാവരോടും പെട്ടെന്ന് റെഡിയാവാൻ പറയൂ..."


റെയ്മാൻ, ഷർട്ടിന്റെ ബട്ടൻസും ബെൽറ്റിന്റെ ബക്ക്‌ളും എല്ലാം ഇട്ടതിന്‌ ശേഷം തലയിലെ ക്യാപ്പ് ശരിയായ രീതിയിൽ ചരിച്ചു വച്ചു. ബാരക്കിന്റെ കവാടത്തിന് പുറത്ത് എത്തിയപ്പോഴേക്കും ആ മെഴ്സെഡിസ് കാർ അയാളുടെ സമീപം വന്നു നിന്നു. ഡ്രൈവറിന് പിന്നാലെ, പാന്റ്സിൽ സ്റ്റാഫ് സ്ട്രൈപ്സ് ഉള്ള ഒരു ആർമി മേജർ പുറത്തിറങ്ങി. ശേഷം ഇറങ്ങിയത് ലെതർ ട്രെഞ്ച് കോട്ട് ധരിച്ച് കഴുത്തിൽ വെള്ള സ്കാർഫ് അലസമായി കെട്ടി, പീക്ക് ക്യാപ്പിന് മുകളിലേക്ക് ഡെസർട്ട് ഗോഗ്‌ൾസ് ഉയർത്തി വച്ച, സാക്ഷാൽ ഫീൽഡ് മാർഷൽ ഇർവിൻ റോമൽ ആയിരുന്നു.


ഇതുപോലെ ഞെട്ടിത്തരിച്ചു പോയ ഒരവസരം റെയ്മാന്റെ ജീവിതത്തിൽ ഇതിന്‌ മുമ്പ് ഉണ്ടായിട്ടുണ്ടാവില്ല. അയാൾ പാരപെറ്റിൽ മുറുകെ പിടിച്ചു. അതേ സമയം തന്നെ സെർജന്റ് ഹേഗന്റെ ആജ്ഞകളും ക്യാമ്പിലെ സൈനികർ മാർച്ച് ചെയ്ത് മുറ്റത്തേക്ക് വരുന്ന ശബ്ദവും കേൾക്കാറായി. റെയ്മാൻ തിടുക്കത്തിൽ താഴേക്കുള്ള പടവുകൾ ഇറങ്ങി. ബാറ്ററി ലെഫ്റ്റ്നന്റുമാരായ സ്കീൽ, പ്ലാങ്ക് എന്നിവർ അപ്പോഴേക്കും തങ്ങളുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരുന്നു. 


നാസി സല്യൂട്ടിനെക്കാൾ റോമലിന് താല്പര്യം മിലിട്ടറി സല്യൂട്ടിനോടാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുള്ള കാര്യം മുന്നോട്ട് നീങ്ങവെ റെയ്മാന് 

ഓർമ്മ വന്നു.


"ഹെർ ഫീൽഡ് മാർഷൽ, താങ്കളുടെ സന്ദർശനം ഞങ്ങൾക്ക് ഒരു ബഹുമതി തന്നെയാണ്..." റെയ്മാൻ വിനയപൂർവ്വം പറഞ്ഞു.


"നിങ്ങളുടെ പേര്...?" കൈയ്യിലെ ബാറ്റൺന്റെ തുമ്പ് കൊണ്ട് തന്റെ ക്യാപ്പിന്റെ പീക്കിൽ പതുക്കെ തട്ടിക്കൊണ്ട് റോമൽ ചോദിച്ചു.


"റെയ്മാൻ, ഹെർ ഫീൽഡ് മാർഷൽ..."


"ഇത് മേജർ ഹോഫർ... എന്റെ അസിസ്റ്റന്റ് ആണ്..." തന്റെയൊപ്പമുള്ളയാളെ റോമൽ പരിചയപ്പെടുത്തി.


"ഫീൽഡ് മാർഷൽ എല്ലായിടവും ഒന്ന് പരിശോധിക്കുവാൻ പോകുകയാണ്... അനുബന്ധമായിട്ടുള്ള പ്രതിരോധ കേന്ദ്രങ്ങളടക്കം... ഓരോന്നായി കാണിച്ചു തരൂ..." ഹോഫർ പറഞ്ഞു.


"മേജർ, ആദ്യമായി ഈ ട്രൂപ്പിനെയാണ് ഞാൻ പരിശോധിക്കാൻ പോകുന്നത്..." റോമൽ ഹോഫറിനോട് പറഞ്ഞു. "ദുർബലനായ ഒരാൾ പോലും ഉണ്ടാകാൻ പാടില്ല... അതാണ് ഒരു ആർമിയുടെ ശക്തി... അതെപ്പോഴും ഓർമ്മ വേണം..."


"തീർച്ചയായും, ഹെർ ഫീൽഡ് മാർഷൽ..." ഹോഫർ പറഞ്ഞു.


വരിയായി നിൽക്കുന്ന സൈനികരെ ഓരോരുത്തരെയും ചെക്ക് ചെയ്തു കൊണ്ട് റോമൽ മുന്നോട്ട് നീങ്ങി. ഇടയ്ക്ക് അവിടെയും ഇവിടെയും ഒക്കെ ഒരു നിമിഷം നിന്ന് അത്യന്തം മതിപ്പ് തോന്നിയ ചിലരോടെല്ലാം ഏതാനും വാക്കുകൾ ഉരിയാടിയ ശേഷം അദ്ദേഹം തിരിഞ്ഞു. "കൊള്ളാം... അങ്ങേയറ്റം തൃപ്തികരം... വരൂ, ഇനി ബാക്കി സ്ഥലങ്ങൾ കൂടി..."


അടുത്ത ഒരു മണിക്കൂർ വിശദമായ പരിശോധനയുടേതായിരുന്നു. റെയ്മാന്റെ പിന്നാലെ കാൽനടയായി റോമലും ഹോഫറും വിവിധയിടങ്ങളിലെ പ്രതിരോധ കേന്ദ്രങ്ങൾ പരിശോധിച്ചു. റേഡിയോ റൂമുകൾ, പുരുഷന്മാരുടെ ക്വാർട്ടേഴ്സ്, ആയുധ ശാലകൾ, എന്തിനധികം, മൂത്രപ്പുരകൾ വരെ. അദ്ദേഹത്തിന്റെ നോട്ടം ചെല്ലാത്ത ഒരിടം പോലും അവശേഷിച്ചില്ല എന്ന് പറയുന്നതായിരിക്കു ശരി.


"എക്സലന്റ്, റെയ്മാൻ..." അദ്ദേഹം പറഞ്ഞു. "ഫസ്റ്റ് റേറ്റ് പെർഫോമൻസ്... നിങ്ങളുടെ ഫീൽഡ് യൂണിറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഇക്കാര്യം ഞാൻ പ്രത്യേകം പരാമർശിക്കുന്നതായിരിക്കും..."


സന്തോഷം കൊണ്ട് തലചുറ്റി വീഴുമോ എന്ന അവസ്ഥയിലായിരുന്നു റെയ്മാൻ. "ഹെർ ഫീൽഡ് മാർഷൽ.... എങ്ങനെ നന്ദി പറയണമെന്നറിയില്ല എനിക്ക്..."


ട്രൂപ്പിനെ അറ്റൻഷനാക്കി നിർത്തിയിട്ട്  അദ്ദേഹം ബാറ്റൺ കൊണ്ട് തന്റെ ക്യാപ്പിൽ പതുക്കെ തട്ടി. ശേഷം കാറിനുള്ളിലേക്ക് കയറി. മറുഭാഗത്തെ ഡോറിലൂടെ ഹോഫറും. ഡ്രൈവർ കാർ മുന്നോട്ടെടുക്കവെ ഡ്രൈവർക്കും അവർക്കും ഇടയിലെ ഗ്ലാസ് പാർട്ടീഷൻ ചേർത്തടച്ചിട്ടുണ്ടെന്ന് ഹോഫർ ഉറപ്പു വരുത്തി.


"എക്സലന്റ്..." ഹോഫർ പറഞ്ഞു. "ഇനിയൊരു സിഗരറ്റ് രുചിച്ചോളൂ... നിങ്ങളെ ഏൽപ്പിച്ച കാര്യം വളരെ ഭംഗിയായിത്തന്നെ നിർവ്വഹിച്ചു എന്നാണെന്റെ വിശ്വാസം, ബെർഗർ..."


"ശരിക്കും, ഹെർ മേജർ...?" ഹെയ്നി ബാം ചോദിച്ചു. "അപ്പോൾ ഈ റോളിലേക്ക് എന്നെ ഉറപ്പിച്ചോ...?"


"ഒരു പരീക്ഷ കൂടി വേണ്ടി വരുമെന്ന് തോന്നുന്നു... അല്പം കൂടി കടുത്തത്... ഒരു പക്ഷേ, ഏതെങ്കിലും ഒരു ഓഫീസേഴ്സ് മെസ്സിൽ ഡിന്നർ... അതെ, അത് നന്നായിരിക്കും... അതോടെ ജെഴ്സിയിലേക്ക് പോകാൻ നിങ്ങൾ റെഡിയായിക്കഴിഞ്ഞിരിക്കും..."


"താങ്കൾ പറയുന്നത് പോലെ..." പിറകോട്ട് ചാഞ്ഞിരുന്ന് ബാം സിഗരറ്റ് ആഞ്ഞു വലിച്ചു.


"എങ്കിൽ ശരി, വീണ്ടും ഫീൽഡ് മാർഷലിന്റെ റോളിലേക്ക്..." കോൺറാഡ് ഹോഫർ പറഞ്ഞു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Saturday, September 4, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 37

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


"ഇത് കുറച്ച് കൂടിപ്പോയി..." മാർട്ടിനോ ആ സൈനികനോട് പറഞ്ഞു.


"അത് പറയാൻ നിങ്ങളാരാണ്...? ഇവളുടെ തന്തയോ...?" അവൻ ചോദിച്ചു.


മാർട്ടിനോ അവന്റെ കൈത്തണ്ടയിൽ കയറിപ്പിടിച്ച് ഒരു പ്രത്യേക മർമ്മസ്ഥാനത്ത് അമർത്തി. സ്കോട്ട്‌ലണ്ടിലെ അരിസെയ്ഗിൽ വച്ച് ട്രെയിനിങ്ങ് കാലത്ത് ഇൻസ്ട്രക്ടർ പഠിപ്പിച്ചു കൊടുത്ത 'സൈലന്റ് കില്ലിങ്ങ്' എന്ന വിദ്യ. ആ യുവാവ് വേദന കൊണ്ട് പുളഞ്ഞു. തൊട്ടടുത്തുണ്ടായിരുന്ന സെർജന്റ് പറഞ്ഞു. "അവനെ വിട്ടേക്കൂ... ഒരു തമാശ എന്നതിനപ്പുറം ദുരുദ്ദേശ്യം ഒന്നുമുണ്ടായിരുന്നില്ല അവന്..."


"ഉം, അതെനിക്ക് മനസ്സിലായി..." 


സാറയെയും കൂട്ടി ടേബിളിനരികിലേക്ക് നടക്കവെ അവൾ പറഞ്ഞു. "പെട്ടെന്നായിരുന്നല്ലോ നിങ്ങളുടെ ഇടപെടൽ..."


"ഇടപെടണമെന്ന് തോന്നിയാൽ ഞാൻ ഇടപെട്ടിരിക്കും... അയാം എ വെരി എക്സിസ്റ്റൻഷ്യലിസ്റ്റ് പേഴ്സൺ..."


"എക്സിസ്റ്റൻഷ്യലിസ്റ്റ്...?" അവൾ പുരികം ചുളിച്ചു. "മനസ്സിലായില്ല എനിക്ക്..."


"ഓ, അതോ... പ്രതിസന്ധികളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് എന്റെയൊരു സുഹൃത്തിന്റെ പുതിയൊരു കാഴ്ച്ചപ്പാട്... ജോൺ പോൾ സാർത്ര് എന്നാണ് ആ ഫ്രഞ്ച് എഴുത്തുകാരന്റെ പേര്... മൂന്ന് വർഷം മുമ്പ് പാരീസിൽ ഒളിവിൽ കഴിയവെ ഏതാനും ആഴ്ച്ചകൾ അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിലായിരുന്നു ഞാൻ താമസിച്ചത്... പ്രതിരോധ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം..."


"പക്ഷേ എന്താണതിന്റെ അർത്ഥം...?"


"അസ്തിത്വവാദം എന്ന് പറയും... വളരെ വിശാലമാണത്... എനിക്കതിൽ ഇഷ്ടപ്പെട്ടത് എന്താണെന്ന് വച്ചാൽ, പ്രവൃത്തിയിലൂടെ നിങ്ങൾക്ക് വേണ്ടുന്ന മൂല്യങ്ങൾ സ്വയം സൃഷ്ടിച്ചെടുത്ത് ജീവിതത്തിലെ ഓരോ നിമിഷവും പരമാവധി ആസ്വദിച്ച് ജീവിക്കുക..."


"ആ രീതിയിലായിരുന്നോ കഴിഞ്ഞ നാല് വർഷമായി നിങ്ങളുടെ ജീവിതം...?"


"എന്ന് പറയാം... എനിക്ക് വേണ്ടി സാർത്ര് അത്  വരികളിലാക്കി എന്ന് പറയാം..." ഓവർകോട്ട് ധരിക്കാൻ അവളെ സഹായിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. "വരൂ, നമുക്ക് ഇറങ്ങാം..."


പുറത്ത് ഇരുട്ട് പരന്നു കഴിഞ്ഞിരുന്നു. ബ്ലാക്കൗട്ട് റെഗുലേഷൻ ഉള്ളതുകൊണ്ട് സ്റ്റാളുകളിൽ പലതും അടച്ചു തുടങ്ങിയിരിക്കുന്നു. എങ്കിലും സംഗീതത്തിന്റെയും ആഹ്ലാദാരവങ്ങളുടെയും അലകൾ അങ്ങിങ്ങായി ഉയരുന്നുണ്ടായിരുന്നു. വിജനമായ പാർക്കിങ്ങ് ഏരിയയിലൂടെ കാറിനടുത്തേക്ക് നടക്കവെ ആരോ ഓടി വരുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ മാർട്ടിനോ കണ്ടത് അവർക്ക് നേരെ ഓടിയടുക്കുന്ന ആ രണ്ട് യുവ സൈനികരെയാണ്. പബ്ബിന്റെ പിൻവാതിലിലൂടെ പുറത്ത് വന്ന സെർജന്റ് അവരെ നിരീക്ഷിച്ചു കൊണ്ട് പോർച്ചിൽ നിലയുറപ്പിച്ചു. 


"അങ്ങനെയങ്ങ് പോകാൻ വരട്ടെ..." ബാറിൽ വച്ച് പ്രശ്നമുണ്ടാക്കിയ ആ സൈനികൻ പറഞ്ഞു. "നമ്മൾ തമ്മിലുള്ള കണക്ക് തീർത്തിട്ടില്ലല്ലോ... നിങ്ങൾ ഒരു പാഠം പഠിക്കാനുണ്ട്..."


"ഓഹോ, അങ്ങനെയാണോ...?" മാർട്ടിനോ ആരാഞ്ഞു.


മുഖത്തിടിക്കാനായി കുതിച്ചെത്തിയ അവന്റെ കൈത്തണ്ടയിൽ കയറിപ്പിടിച്ച മാർട്ടിനോ അതൊന്ന് തിരിച്ച് മുകളിലേക്കാക്കി ഷോൾഡർ ലോക്ക് ചെയ്തു. പേശികൾ പൊട്ടുന്ന അസഹനീയമായ വേദനയാൽ അവൻ നിലവിളിച്ചു. അതു കണ്ട് പരിഭ്രാന്തനായ രണ്ടാമത്തെ സൈനികൻ നിലവിളിയോടെ പിറകോട്ട്  മാറി. മാർട്ടിനോ അവന്റെ സുഹൃത്തിനെ നിലത്തേക്ക് ഇടവെ പോർച്ചിൽ നിന്നിരുന്ന സെർജന്റ് കോപാകുലനായി അദ്ദേഹത്തിന് നേരെ പാഞ്ഞടുത്തു.


"യൂ ബാസ്റ്റഡ്...!" അയാൾ അലറി.


"ഞാനല്ല, ഇത് ഇത്രത്തോളം എത്തിച്ച നിങ്ങളാണ് ബാസ്റ്റഡ്..." മാർട്ടിനോ തന്റെ ഐഡന്റിറ്റി കാർഡ് പുറത്തെടുത്തു. "ഇതാ, ഇതൊന്ന് കണ്ടോളൂ..."


സെർജന്റിന്റെ മുഖം വിളറി. "കേണൽ...! സർ..." കാലുകൾ അമർത്തി ചവിട്ടി അയാൾ അറ്റൻഷനായി നിന്നു.


"ദാറ്റ്സ് ബെറ്റർ... പിന്നെ, ഇവന് ഒരു  ഡോക്ടറുടെ ആവശ്യം വേണ്ടി വരും... ആരോഗ്യനില മെച്ചപ്പെടുമ്പോൾ ഇവനോട് ചോദിക്കണം, സ്വയം ചില പാഠങ്ങളൊക്കെ പഠിച്ചിട്ടുണ്ടാവുമല്ലോ അല്ലേ എന്ന്... അടുത്ത തവണ മരണമായിരിക്കും അവനെ കാത്തിരിക്കുന്നതെന്നും പറഞ്ഞേക്കൂ..."


കാറെടുത്ത് മുന്നോട്ട് നീങ്ങവെ അവൾ ചോദിച്ചു. "രണ്ടാമതൊരു വട്ടം ചിന്തിക്കുക പോലുമില്ല അല്ലേ നിങ്ങൾ...?"


"എന്ത് കാര്യത്തിൽ...?"


"എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട് ജാക്ക് കാർട്ടർ എന്താണ് ഉദ്ദേശിച്ചതെന്ന്... കൊല്ലുക എന്നത് നിങ്ങളുടെ ഒരു ജന്മവാസന തന്നെ ആണെന്ന് എനിക്ക് തോന്നുന്നു..."


"വാക്കുകൾ..." അദ്ദേഹം പറഞ്ഞു. "തലയ്ക്കുള്ളിലാണ്‌ തന്ത്രങ്ങൾ അത്രയും... വർഷങ്ങളായി എന്റെ പക്കൽ ഉള്ളത് അത് മാത്രമാണ്... വാക്കുകളും ആശയങ്ങളും മാത്രം... അതവിടെ നിൽക്കട്ടെ, നമുക്ക് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരാം... കറുത്ത സാറ്റിൻ വേഷവും നിറം മാറ്റിയ മുടിയും വച്ചുള്ള ഈ കളികളൊക്കെ അവസാനിപ്പിക്കാം... പിടിയിലകപ്പെടുന്ന വനിതകളായ ഏജന്റുമാരെ ഗെസ്റ്റപ്പോയുടെ ഭടന്മാർ ആദ്യമായി എന്താണ് ചെയ്യുക എന്ന് നിനക്കറിയാമോ...?"


 "നിങ്ങളത് പറയാൻ പോകുകയാണല്ലോ എന്നോട്..."


"നിരവധി തവണ ബലാത്സംഗം ചെയ്യുക... അതുകൊണ്ടും ഫലമില്ലെങ്കിൽ പിന്നെ അടുത്തത് ഇലക്ട്രിക്ക് ഷോക്ക് നൽകുക എന്നതാണ്... ബെർലിനിൽ എനിക്കൊരു ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നു... ജൂതവംശജയായിരുന്നു അവൾ..."


"എനിക്കറിയാം... അവരെക്കുറിച്ചും കാർട്ടർ പറഞ്ഞിരുന്നു..."


"പ്രിൻസ് ആൽബ്രസ്ട്രാസയിലെ ഗെസ്റ്റപ്പോ സെല്ലുകളിൽ വച്ച് അവളെ എങ്ങനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നതോ...?" അദ്ദേഹം തലയാട്ടി. "അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയില്ല... കഴിഞ്ഞ നവംബറിൽ ഞാൻ കൊലപ്പെടുത്തിയ ലിയോൺസിലെ ഗെസ്റ്റപ്പോ തലവൻ കോഫ്‌മാൻ ആയിരുന്നു 1938 ൽ റോസയുടെ മരണത്തിന്‌ ഉത്തരവാദി എന്ന് കാർട്ടറിന് അറിയില്ല..."


"എനിക്കിപ്പോൾ മനസ്സിലാവുന്നു..." മൃദുസ്വരത്തിൽ അവൾ പറഞ്ഞു. "തീർത്തും വ്യത്യസ്തനാണ് നിങ്ങൾ എന്ന് സെർജന്റ് കെല്ലി പറഞ്ഞത് ശരിയായിരുന്നു... കോഫ്‌മാനോടുള്ള പക വർഷങ്ങളോളം നിങ്ങൾ ഉള്ളിൽ കൊണ്ടു നടന്നു... ഒടുവിൽ പ്രതികാരം ചെയ്തു കഴിഞ്ഞപ്പോൾ നിങ്ങൾ തിരിച്ചറിഞ്ഞു, അതുകൊണ്ട് യാതൊന്നും നിങ്ങൾ നേടിയില്ല എന്ന്..."


"അതിബുദ്ധിമാന്മാരാണ് നമ്മളെന്നാണ് വിചാരം..." നിർവ്വികാരനായി അദ്ദേഹം ചിരിച്ചു. "അവിടെ ചെന്ന് ഗെസ്റ്റപ്പോകളുമായി ഏറ്റുമുട്ടി വിജയിക്കുക എന്നത് എൽസ്ട്രീ സ്റ്റുഡിയോയിൽ നമ്മൾ നിർമ്മിക്കുന്ന ചലച്ചിത്രങ്ങളിലേത് പോലെ എളുപ്പമുള്ള കാര്യമൊന്നുമല്ല... അമ്പത് മില്യൺ ജനങ്ങളുണ്ട് ഫ്രാൻസിൽ... അതിൽ പ്രതിരോധ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്നവർ എത്ര പേരുണ്ടാകുമെന്ന് നിനക്കറിയുമോ...?"


"ഇല്ല..."


"രണ്ടായിരം, സാറാ... വെറും രണ്ടായിരം മാത്രം..." തീർത്തും നിരാശനായിരുന്നു അദ്ദേഹം. "എനിക്കറിയില്ല, ഇവർ ഇത്ര വേവലാതിപ്പെടുന്നത് എന്തിനാണെന്ന്..."


"അപ്പോൾ നിങ്ങൾ വേവലാതിപ്പെടുന്നതോ...? റോസയ്ക്ക് വേണ്ടിയോ നിങ്ങളുടെ മുത്തശ്ശന് വേണ്ടിയോ മാത്രം അല്ലെന്നത് തീർച്ച..." അദ്ദേഹം പെട്ടെന്ന് തിരിഞ്ഞത് ശ്രദ്ധിച്ച അവൾ തുടർന്നു. "ഓ, യെസ്, അതേക്കുറിച്ചും ഞാനറിഞ്ഞു..."


നീണ്ട നിശ്ശബ്ദത. പിന്നെ സിഗരറ്റ് പാക്കറ്റ് തുറന്നിട്ട് അദ്ദേഹം ചോദിച്ചു. "ഒരെണ്ണം രുചിച്ചു നോക്കുന്നോ...? ദുശ്ശീലമൊക്കെത്തന്നെ... എങ്കിലും ഇതുപോലുള്ള പ്രശ്നങ്ങൾക്കിടയിൽ നിൽക്കുമ്പോൾ ചെറിയൊരു ആശ്വാസമാണ്..."


"ഓൾറൈറ്റ്..." അവൾ ഒരു സിഗരറ്റ് വലിച്ചെടുത്തു.


മാർട്ടിനോ അതിന്റെ തുമ്പിൽ തീ കൊളുത്തി കൊടുത്തു. "ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല... 1917 ൽ ഹാർവാർഡിലേക്ക് പോകേണ്ടതായിരുന്നു ഞാൻ... അപ്പോഴാണ് അമേരിക്ക യുദ്ധത്തിൽ പങ്കു ചേർന്നത്... എനിക്കന്ന് പതിനേഴ് വയസ്സ്... ഔദ്യോഗികമായി പ്രായപൂർത്തിയാകാത്തവൻ... എങ്കിലും ഒരു ആവേശത്തിന് സൈന്യത്തിൽ ചേർന്നു... ചെന്നു പെട്ടതോ, ഫ്ലാൻഡേഴ്സിലെ ട്രെഞ്ചുകളിൽ..." അദ്ദേഹം തലയാട്ടി. "ഈ ഭൂമിയിൽ നരകം എന്ന് എന്തിനെയെങ്കിലും വിശേഷിപ്പിക്കാമെങ്കിൽ അതായിരുന്നു ഫ്ലാൻഡേഴ്സിലെ ട്രെഞ്ചുകൾ... എത്ര പേർ കൊല്ലപ്പെട്ടു എന്നതിന് കണക്ക് പോലുമില്ല..."


"വല്ലാത്തൊരു അവസ്ഥ തന്നെയായിരുന്നിരിക്കണം..." അവൾ ദുഃഖം പ്രകടിപ്പിച്ചു.


"എന്നാൽ, ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു ഞാനവിടെ... മനസ്സിലാവുന്നുണ്ടോ നിനക്ക്...? ഒരു വർഷത്തെ സാധാരണ ജീവിതവുമായി തട്ടിച്ചു നോക്കിയാൽ ഓരോ ദിവസവും പൂർണ്ണമായും ജീവിക്കുകയായിരുന്നു... അനുഭവിക്കുകയായിരുന്നു... പച്ചയായ ജീവിതം... ത്രസിപ്പിക്കുന്ന ജീവിതം... രക്തരൂഷിതമായ ജീവിതം... സത്യം പറഞ്ഞാൽ എനിക്ക് മതിയായില്ലായിരുന്നു..."


"മയക്കുമരുന്ന് എന്ന പോലെ...?"


"എക്സാക്റ്റ്‌ലി... ചില കവിതകളിലെ നായകന്മാരെ പോലെയായിരുന്നു ഞാൻ... യുദ്ധഭൂമിയിൽ എന്നും മരണം തേടി നടന്നവൻ... അവിടെ നിന്നുമാണ് ക്ലാസ് റൂമുകളും പുസ്തകങ്ങളും നിറഞ്ഞ ഹാർവാർഡിന്റെയും ഓക്സ്ഫഡിന്റെയും ക്യാമ്പസ്സുകളിലെ സുരക്ഷിതത്വത്തിലേക്ക് എനിക്ക് തിരിച്ചു പോകേണ്ടി വന്നത്..."


"അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ വീണ്ടും യുദ്ധം വന്നു..."


"അതെ... ഒരു നാൾ ഡോഗൽ മൺറോ വന്ന് എന്നെ വീണ്ടും യഥാർത്ഥ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി... പിന്നെയുള്ള ചരിത്രമെല്ലാം നീ കേട്ടത് പോലെ തന്നെ..."


                                 ***


ജാലകച്ചില്ലിൽ താളം പിടിക്കുന്ന മഴത്തുള്ളികളുടെ ഈണം കേട്ട് ഒരു സിഗരറ്റും ആസ്വദിച്ച് കട്ടിലിൽ കിടക്കവെ ആരോ വാതിൽ തുറക്കുന്ന ശബ്ദം അദ്ദേഹം കേട്ടു. 


"പരിഭ്രമിക്കണ്ട, ഞാനാണ്..." സാറ പറഞ്ഞു.


"റിയലി...?" മാർട്ടിനോ ചോദിച്ചു.


ഓവർകോട്ട് ഊരി മാറ്റി അവൾ അദ്ദേഹത്തിനരികിലേക്ക് കയറി കിടന്നു. ഒരു കോട്ടൺ നൈറ്റ് ഡ്രെസ്സ് ആയിരുന്നു അവൾ ധരിച്ചിരുന്നത്. അദ്ദേഹം അവളെ തന്നോട് ചേർത്ത് പിടിച്ചു.


"ഹാരീ..." അവൾ മന്ത്രിച്ചു. "ഞാൻ ഒരു കുറ്റസമ്മതം നടത്തിക്കോട്ടെ...?"


"അതാണ് നിന്റെ ആഗ്രഹമെങ്കിൽ..."


"മറ്റെല്ലാവരെയും പോലെ നിങ്ങളും വിചാരിക്കുന്നുണ്ടാകും, ഒരു മദ്ധ്യവർഗ്ഗ കുടുംബത്തിൽ നിന്നുമുള്ള പനിനീർ പുഷ്പം പോലത്തെ കന്യകയാണ്‌ ഞാനെന്ന്... പക്ഷേ, അങ്ങനെയല്ല..."


"ശരിക്കും...?"


"അതെ... കഴിഞ്ഞ വർഷം ഹോസ്പിറ്റലിൽ വച്ച് ഞാനൊരു സ്പിറ്റ്ഫയർ പൈലറ്റിനെ പരിചയപ്പെടാനിടയായി... കണങ്കാലിൽ ഏറ്റ ഒരു പരുക്കിന്റെ ചികിത്സയുമായി ബന്ധപെട്ടായിരുന്നു അവൻ വന്നത്..."


"അങ്ങനെ ഒരു യഥാർത്ഥ പ്രണയം മൊട്ടിട്ടു...?"


"എന്ന് പറയാൻ പറ്റില്ല... അന്യോന്യമുള്ള ലൈംഗികാകർഷണം ആയിരുന്നുവെന്ന് വേണമെങ്കിൽ പറയാം... പക്ഷേ, നല്ലൊരു പയ്യനായിരുന്നു... അതുകൊണ്ട് തന്നെ ആ ബന്ധത്തിൽ ഞാൻ പശ്ചാത്തപിക്കുന്നുമില്ല... മൂന്ന് മാസം മുമ്പ് ഇംഗ്ലീഷ് ചാനലിന്‌ മുകളിൽ വച്ച് അവന്റെ വിമാനം ശത്രുക്കൾ വെടിവെച്ചിട്ടു..."


അവൾ വിതുമ്പുവാൻ തുടങ്ങി, നഷ്ടമായതൊന്നും തിരികെ വരില്ല എന്നറിയാമെങ്കിലും... വാക്കുകൾ നഷ്ടമായ മാർട്ടിനോ ആ ഇരുട്ടിൽ അവളെ തന്നോട് ചേർത്തു പിടിച്ചു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...