Friday, February 25, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 56

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ചായപ്പാത്രത്തിൽ തിളച്ചു കൊണ്ടിരുന്ന വെള്ളത്തിൽ കിട്ടാക്കനിയായ രണ്ട് സ്പൂൺ ചൈനാ തേയില ഹെലൻ ഇട്ടു. എന്നാൽ ഗാലഗർ ചായയ്ക്കായി കാത്തു നിന്നില്ല. "ഞാൻ ഇറങ്ങുന്നു... മിസ്സിസ് വൈബർട്ട് ഇവിടെയെത്തുന്നതിന് മുമ്പ് ചെന്ന് വാരാന്ത്യ അവധിയുടെ കാര്യം പറയണം... അവർ ഇവിടെയുണ്ടെങ്കിൽ പ്രശ്നം സങ്കീർണ്ണമാകുകയേ ഉള്ളൂ... നിന്നെ അവർ തിരിച്ചറിയാനുള്ള സാദ്ധ്യത ഏറെയാണ് സാറാ... ചെറുപ്പം മുതലേ നിന്നെ കണ്ട് പരിചയമുള്ളതല്ലേ..." അദ്ദേഹം പുറത്തേക്കിറങ്ങി.


ഹെലനും സാറയും മാർട്ടിനോയും ചായ രുചിച്ച് സിഗരറ്റും പുകച്ച് വിശേഷങ്ങൾ പങ്കു വച്ചുകൊണ്ട് അവിടെത്തന്നെ ഇരുന്നു. കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ഹെലൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറ‌ന്നു. ഇൻസ്പെക്ടർ വില്ലി ക്ലൈസ്റ്റ് ആയിരുന്നുവത്. 


മാർട്ടിനോ എഴുന്നേറ്റു. "എന്നെകാണാൻ വന്നതാണോ...?"


"താങ്കൾക്കുള്ള ക്യൂബൽവാഗൺ കൊണ്ടുവന്നിട്ടുണ്ട് സ്റ്റാൻഡർടൻഫ്യൂറർ..." ക്ലൈസ്റ്റ് പറഞ്ഞു.


വാഹനം കാണുവാനായി മാർട്ടിനോ പുറത്തേക്കിറങ്ങി. കാമുഫ്ലാഷ് ഡിസൈനിലുള്ള വണ്ടിയുടെ ക്യാൻവാസ് ടോപ്പ് ഉയർത്തി വച്ചിരിക്കുന്നു. ഉൾഭാഗം ഒറ്റനോട്ടത്തിൽ ഒന്ന് പരിശോധിച്ചിട്ട് അദ്ദേഹം പറഞ്ഞു. "കുഴപ്പമില്ലെന്ന് തോന്നുന്നു..."


തൊട്ടടുത്ത് കിടക്കുന്ന കറുത്ത സിട്രോൺ കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഏണസ്റ്റ് ഗ്രൈസർ ഇരിക്കുന്നുണ്ടായിരുന്നു. "ഇനിയെന്തെങ്കിലും സഹായം.........?" ക്ലൈസ്റ്റ് ചോദിച്ചു.


"തൽക്കാലം വേറൊന്നുമില്ല..."


"താങ്കളെ ഒരു കാര്യം അറിയിക്കാൻ ക്യാപ്റ്റൻ മുള്ളർ പറഞ്ഞു... ഇവിടുത്തെ മിലിട്ടറി കമാൻഡർ കേണൽ ഹെയ്നുമായി അദ്ദേഹം സംസാരിച്ചിരുന്നു... താങ്കൾ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ കമാൻഡർ ഇന്ന് ഉച്ച കഴിഞ്ഞ് ടൗൺ ഹാളിൽ ഉണ്ടാകുമത്രെ..."


"നന്ദി, ഞാൻ പോയി കണ്ടോളാം..."


അവർ പോയതും മാർട്ടിനോ തിരിച്ചെത്തി. "അങ്ങനെ വാഹന പ്രശ്നത്തിന് പരിഹാരമായി... ഉച്ച കഴിഞ്ഞ് ഞാൻ ടൗണിലേക്ക് ഇറങ്ങുന്നുണ്ട്... മിലിട്ടറി കമാൻഡറെ ഒന്ന് കാണണം... പിന്നെ, സിൽവർടൈഡ് ഹോട്ടലിലുള്ള മുള്ളറെയും സംഘത്തെയും കൂടി..."


"എങ്കിൽ പിന്നെ ഇദ്ദേഹത്തോടൊപ്പം പോയി നിന്റെ മുടി കൂടി ശരിയാക്കിയിട്ട് വരൂ കുട്ടീ..." ഹെലൻ സാറയോട് പറഞ്ഞു. "ഷാരിങ്ങ് ക്രോസിൽ നല്ലൊരു ഹെയർ ഡ്രെസ്സറുണ്ട്... ഞാനാണയച്ചതെന്ന് പറഞ്ഞോളൂ അവരോട്..." അവർ മാർട്ടിനോയുടെ നേർക്ക് തിരിഞ്ഞു. "താങ്കൾക്കത് ബുദ്ധിമുട്ടാവില്ല... ടൗൺ ഹാളിന്‌ തൊട്ടടുത്ത് തന്നെയാണ്..."


"നല്ലത്..." അദ്ദേഹം പറഞ്ഞു. "ഒരു കാര്യമൊഴികെ... നിങ്ങൾ പറഞ്ഞയച്ചതാണെന്ന് ഇവൾ പറയാൻ പാടില്ല... ഇപ്പോഴത്തെ അവസ്ഥയിൽ ഗുണത്തേക്കാളേറെ ദോഷമാണത് ചെയ്യുക..." അദ്ദേഹം എഴുന്നേറ്റു. "അല്പം ശുദ്ധവായു ശ്വസിച്ചാൽ കൊള്ളാമെന്നുണ്ട്... ഈ എസ്റ്റേറ്റും പരിസരവും ഒക്കെയൊന്നു കാണിച്ചു തന്നു കൂടേ സാറാ...?" 


"നല്ല കാര്യം..." ഹെലൻ പറഞ്ഞു. "കുറേ ജോലിയുണ്ടെനിക്കിന്ന്... രാത്രിയിലെ ഭക്ഷണത്തിന് നേരത്തെ തന്നെ എട്ടു പേരുണ്ട്... ഇപ്പോഴേ തുടങ്ങിയാലേ തീരൂ... എന്നാൽ ശരി, പിന്നെ കാണാം നമുക്ക്..."



                                 ***



ഡു വിലാ പ്ലേസിൽ നിന്നും ഇറങ്ങിയ ക്ലൈസ്റ്റും ഗ്രൈസറും കാർ മുന്നോട്ടെടുത്തു. ഏതാണ്ട് കാൽ മൈൽ ദൂരം താണ്ടിയതും ഇൻസ്പെക്ടർ ക്ലൈസ്റ്റ്  ഗ്രൈസറിന്റെ ചുമലിൽ കൈ വച്ചു. "നോക്കൂ ഏണസ്റ്റ്, നമുക്ക് ആ കാട്ടുപാതയിൽ കാർ പാർക്ക് ചെയ്യാം... എന്നിട്ട് തിരികെ ആ എസ്റ്റേറ്റിലേക്ക് കാൽനടയായി ഒന്ന് പോയി നോക്കിയാലോ...?"


"പ്രത്യേകിച്ച് എന്തെങ്കിലും കാരണം...?"


"ആ എസ്റ്റേറ്റും പരിസരവും ഒന്ന് നിരീക്ഷിക്കണമെന്നൊരു തോന്നൽ..."


കാട്ടുപാതയിൽ പുല്ല് കണ്ടമാനം വളർന്ന് നിൽക്കുന്നുണ്ടായിരുന്നു. ആ വഴിയിലൂടെ കാർ മുന്നോട്ടെടുത്ത് മെയിൻ റോഡിൽ നിന്നും കാണാൻ സാധിക്കാത്ത ഇടം നോക്കി അയാൾ പാർക്ക് ചെയ്തു. ശേഷം ഇരുവരും പുറത്തിറങ്ങി പാടത്തിന് നടുവിലെ ഒറ്റയടിപ്പാതയിലൂടെ ഡു വിലാ എസ്റ്റേറ്റ് ലക്ഷ്യമാക്കി നടന്നു. ശാന്തവും‌ ഹൃദയഹാരിയുമായ അന്തരീക്ഷം. പാടത്തിനപ്പുറത്തെ മരച്ചില്ലകളിൽ നിന്ന് ഒഴുകിയെത്തുന്ന പക്ഷികളുടെ കളകൂജനം. അപ്രതീക്ഷിതമായാണ് ദൂരെ പാടത്തിന്റെ അതിരിലുള്ള ഉയർന്ന മതിലിനരികിൽ കൈയ്യിലൊരു ബാസ്കറ്റുമായി ഒരു യുവതി പ്രത്യക്ഷപ്പെട്ടത്. അവളുടെ മുഖം കാണുകയെന്നത് അസാദ്ധ്യമായിരുന്നു. തലയിൽ ഒരു സ്കാർഫ് അണിഞ്ഞിരിക്കുന്നു. ധരിച്ചിരിക്കുന്ന ഇറുകിയ പഴഞ്ചൻ കോട്ടൺ ഫ്രോക്കിൽ അവളുടെ ആകാര ഭംഗി അത്രയും ദൂരത്ത് നിന്നു പോലും അവർ വ്യക്തമായി കണ്ടു. എന്നാൽ അവരുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെടാതെ ആ യുവതി വനത്തിനുള്ളിലേക്കുള്ള പാതയിലേക്ക് കയറി.


"ആഹാ, ഇത് കൊള്ളാമല്ലോ..." ഗ്രൈസറിന് നേർക്ക് തിരിഞ്ഞ് ക്ലൈസ്റ്റ് പുഞ്ചിരിച്ചു. "ഇതൊന്ന് അന്വേഷിക്കണ്ടേ സെർജന്റ്, നമുക്ക്...?"


"തീർച്ചയായും, ഹെർ ഇൻസ്പെക്ടർ..." ആവേശത്തോടെ ആ ചെറുപ്പക്കാരൻ പറഞ്ഞു. അവർ ഇരുവരും നടപ്പിന് വേഗം കൂട്ടി.



                        ‌‌          ***



മിസ്സിസ് വൈബർട്ടിന്റെ മകൾ മേരി ആയിരുന്നു ആ യുവതി. വീട്ടിലെത്തി വാരാന്ത്യ അവധിയുടെ കാര്യം പറഞ്ഞ് ഷോൺ ഗാലഗർ തിരിച്ചു പോയതിന് ശേഷമാണ് അന്ന് വൈകിട്ടത്തെ ഡിന്നറിന് വേണ്ടി ഹെലന് കൊടുക്കാമെന്നേറ്റിരുന്ന കോഴിമുട്ടകളുടെ കാര്യം മിസ്സിസ് വൈബർട്ട് ഓർത്തത്. ആ മുട്ടകളുമായി ഡു വിലാ പ്ലേസിലേക്ക് പോകുകയായിരുന്നു മേരി.


വയസ്സ് പതിനാറേ ആയുള്ളുവെങ്കിലും താരുണ്യം പൂത്തു തളിർത്തിരുന്നു അവളിൽ. ശാലീനമായ മുഖം. നാട്ടിൻപുറവും പൂക്കളും പക്ഷികളും ഒക്കെ അവളെ അങ്ങേയറ്റം ആകർഷിച്ചിരുന്നു. ആ മരക്കൂട്ടങ്ങൾക്ക് ഇടയിലൂടെ ഒറ്റയ്ക്ക് നടക്കുന്നതിൽപ്പരം സന്തോഷം വേറൊന്നിനുമുണ്ടായിരുന്നില്ല  അവൾക്ക്. അല്പമകലെയായി ദ്രവിച്ചു തുടങ്ങിയ മേൽക്കൂരയും ഇളകിയാടുന്ന ജനാലകളും ഉള്ള ഉപയോഗശൂന്യമായ ഒരു പഴയ ധാന്യപ്പുര സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. അസ്വസ്ഥത പകരുന്ന ഒരു ദൃശ്യമാണെങ്കിലും അതിനോട് എന്തോ ഒരു ആകർഷണം അവൾക്ക് തോന്നുക പതിവായിരുന്നു. ഒരു നിമിഷം അവിടെ നിന്നിട്ട്, അടർന്ന് വീണ കൽക്കെട്ടുകൾക്കിടയിൽ മുട്ടറ്റം വളർന്ന് നിൽക്കുന്ന പുല്ലുകൾ ചവിട്ടി മെതിച്ച് അരികിലെത്തിയ അവൾ ധാന്യപ്പുരയ്ക്കുള്ളിലേക്ക് എത്തി നോക്കി.


"കൊള്ളാമല്ലോ... എന്തു ചെയ്യുകയാണ് നീ അവിടെ...?" പരുക്കൻ സ്വരം കേട്ട് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് തനിക്കരികിലേക്ക് തിടുക്കത്തിൽ വന്നു കൊണ്ടിരിക്കുന്ന ക്ലൈസ്റ്റിനെയും ഗ്രൈസറെയുമാണ്‌.


(തുടരും)



അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, February 18, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 55

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഡോഗൽ മൺറോ ലണ്ടനിലെ തന്റെ ഫ്ലാറ്റിൽ പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവെയാണ് ജാക്ക് കാർട്ടർ എത്തിയത്. "ജെഴ്സിയിലേക്ക് പോയവരെക്കുറിച്ച് സമ്മിശ്രമായ വാർത്തകളാണ്‌‌ വരുന്നത് സർ..." കാർട്ടർ പറഞ്ഞു.


"എന്തു തന്നെയാണെങ്കിലും പറയൂ ജാക്ക്..."


"ക്രെസ്സന്റെ സന്ദേശം ഉണ്ടായിരുന്നു... നമ്മുടെ പ്ലാൻ പോലെ തന്നെ എല്ലാം നടന്നു... കഴിഞ്ഞ രാത്രിയിൽ മാർട്ടിനോയും സാറയും ഗ്രാൻവിലായിൽ നിന്നും ജെഴ്സിയിലേക്ക് തിരിച്ചു..."


"എന്നിട്ട്...?"


"പിന്നീട് ക്രെസ്സന്റെ മറ്റൊരു സന്ദേശം കൂടി ലഭിച്ചു... അവരുടെ കോൺവോയ് അപകടത്തിൽപ്പെട്ടുവത്രെ... MTB അറ്റാക്ക്... കൂടുതലൊന്നും അയാൾക്കറിയില്ല..."


"മറ്റു കേന്ദ്രങ്ങളിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ...?"


"നേവൽ ഇന്റലിജൻസുമായി ഞാൻ ബന്ധപ്പെട്ടിരുന്നു... ഫാൾമൗത്തിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന റോയൽ ഡച്ച് നേവിയുടെ മോട്ടോർ ടോർപിഡോ ബോട്ടുകളാണത്രെ ആക്രമണത്തിന്‌ പിന്നിൽ... ഒരു കപ്പലിനെ മുക്കി എന്ന് അവർ അവകാശപ്പെടുന്നു... പക്ഷേ, അപ്പോഴേക്കും എസ്കോർട്ട് ബോട്ടുകൾ തുരത്തിയതിനാൽ കൂടുതൽ വിവരങ്ങൾ അവർക്കും അറിയില്ല..."


"ഗുഡ് ഗോഡ്, ജാക്ക്... മുങ്ങിയ ആ കപ്പലിലാണ് മാർട്ടിനോയും സാറയും ഉണ്ടായിരുന്നത് എന്നൊന്നുമല്ലല്ലോ നിങ്ങൾ പറഞ്ഞു വരുന്നത്...?"


"അറിയില്ല സർ... മാത്രവുമല്ല, അതറിയാൻ ഒരു മാർഗ്ഗവും നമ്മുടെ മുന്നിൽ ഇല്ല താനും..."


"ശരിയാണ്... അതുകൊണ്ട്, തൽക്കാലം അതേക്കുറിച്ചോർത്ത് വിഷമിച്ചിട്ട് കാര്യമില്ല... സമാധാനമായി ഇരുന്ന് ഒരു കപ്പ് ചായ അകത്താക്കാൻ നോക്കൂ..." മൺറോ തന്റെ പ്ലേറ്റിലെ ടോസ്റ്റ് എടുത്ത് കഴിക്കുവാനാരംഭിച്ചു.



           ‌‌‌‌‌                   ***


ഹെല‌‌ൻ നൽകിയ പ്രത്യേകയിനം സോപ്പ് ഉപയോഗിച്ച് സാറ തന്റെ മുടി കഴുകി. എ‌ന്നിട്ടും ആകെപ്പാടെ അലങ്കോലമായിരുന്നു അവളുടെ മുടി. ബാത്ത്റൂമിലേക്ക് വന്ന ഹെലൻ അവളെ കണ്ട് പറഞ്ഞു. "പ്രയോജനമില്ല... ഒരു ഹെയർ ഡ്രെസ്സറെത്തന്നെ കാണിക്കേണ്ടി വരും..."


"അവരൊക്കെ ഇപ്പോഴുമു‌ണ്ടോ ഇവിടെ...?"


"ഓ, യെസ്... സെന്റ് ഹെലിയറിൽ പോകണമെന്ന് മാത്രം... ഒരു വിധം ഷോപ്പുകളൊക്കെ തുറക്കുന്നുണ്ട്... പക്ഷേ, പ്രവർത്തന സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്... രാവിലെയും വൈകിട്ടും രണ്ട് മണിക്കൂർ വീതമാണ് തുറക്കുക..."


മോശമല്ലാത്ത രീതിയിൽ സാറയുടെ മുടി ചീകി വയ്ക്കാനൊരു ശ്രമം നടത്തി നോക്കിയെങ്കിലും‌ ഹെലൻ അതിൽ വിജയിച്ചില്ല. "എന്റെ കോലം കണ്ടാൽ എന്ത് തോന്നും...?" സാറ ചോദിച്ചു.


"ഒട്ടും പോരാ... എങ്കിലും‌ നിന്റെ പെരുമാറ്റം നല്ലതാണെങ്കിൽ ആരും തെറ്റിദ്ധരിക്കില്ലെന്ന് കരുതാം... ജർമ്മൻകാർ വളരെ നല്ലവരാണെന്ന് കരുതുന്ന കുറേയേറെ ആൾക്കാർ ഇവിടെയുണ്ട്... ഒരളവ് വരെ ശരിയുമാണ്... പക്ഷേ അവസരം കിട്ടിയാൽ അറിയാം അവരുടെ തനിനിറം... അവർ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുകയേ വഴിയുള്ളൂ... ജൂതന്മാർക്കെതിരെ ഒരു ആന്റി-സെമെറ്റിക്ക് നിയമം തന്നെ കൊണ്ടുവന്നിട്ടുണ്ട് അവർ... ഇവിടെയുണ്ടായിരുന്ന ജുതന്മാരെല്ലാം ദ്വീപ് വിട്ടു പോയി എന്നു പറഞ്ഞ് പലരും ആ നിയമത്തെ ഗൗനിക്കുന്നു പോലുമില്ല‌. പക്ഷേ, എന്റെയറിവിൽ രണ്ടു പേർ ഇപ്പോഴും സെന്റ് ബ്രെലേഡിൽ താമസിക്കുന്നുണ്ട്..."


"ജർമ്മൻ അധികാരികൾ അവരെ കണ്ടു പിടിക്കുകയാണെങ്കിൽ എന്ത് സംഭവിക്കും...?"


"ദൈവത്തിനറിയാം... ഒളിവിൽ കഴിയുന്ന റഷ്യൻ അടിമപ്പണിക്കാരെ ജോലിയ്ക്ക് വച്ച ചിലരെയെല്ലാം കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് കയറ്റിയയച്ചു എന്ന് കേട്ടിരുന്നു... ജെഴ്സി കോളേജ് ഫോർ ഗേൾസിൽ എന്റെ ഒരു കൂട്ടുകാരി അദ്ധ്യാപികയായി ജോലി നോക്കുന്നുണ്ടായിരുന്നു... അവളുടെ പിതാവ് ഒരു റേഡിയോ അനധികൃതമായി കൈവശം വച്ചിരുന്നു... താൻ കേൾക്കുന്ന BBC വാർത്തകൾ തന്റെ സുഹൃത്തുക്കൾക്കിടയിൽ അവൾ പങ്ക് വയ്ക്കാറുണ്ടായിരുന്നു... അങ്ങനെയിരിക്കെയാണ് ഗെസ്റ്റപ്പോയ്ക്ക് ഒരു ഊമക്കത്ത് ലഭിക്കുന്നതും അവർ അവളുടെ വസതിയിൽ അന്വേഷണത്തിനെത്തുന്നതും. ഒരു വർഷത്തെ ജയിൽവാസത്തിനായി അവർ അവളെ ഫ്രാൻസിലേക്കയച്ചു..."


"ഊമക്കത്തോ...? എന്നു വച്ചാൽ ഈ നാട്ടുകാരിലൊരാൾ തന്നെ... കഷ്ടം..."


"ഏതു കൂടയിലും കേടുവന്ന ഒരു ആപ്പിളെങ്കിലും ഇല്ലാതിരിക്കില്ലല്ലോ... അക്കാര്യത്തിൽ ജെഴ്സിയിലും സ്ഥിതി വ്യത്യസ്തമല്ല സാറാ... എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്... സോർട്ടിങ്ങ് ഓഫീസിലെ പോസ്റ്റ്മാൻമാർ... ഗെസ്റ്റപ്പോയുടെ അഡ്രസ്സിലേക്കുള്ള കത്തുകളിൽ ഭൂരിഭാഗവും അവിടെ എത്താതിരിക്കാൻ അവർ കഴിവിന്റെ പരമാവധി ശ്രമിക്കാറുണ്ട്..." അവർ മുടി ചീകുന്നത് നിർത്തി. "എന്നെക്കൊണ്ട് കഴിയുന്നത് പോലെ ഞാൻ ചെയ്തിട്ടുണ്ട് കുട്ടീ... ഇത്രയേ പറ്റൂ..."


സാറ കട്ടിലിൽ വ‌ന്നിരുന്ന് സ്റ്റോക്കിങ്ങ്സ് എടുത്ത് കാലുകളിൽ വലിച്ചു കയറ്റി. "മൈ ഗോഡ്...!" ഹെലൻ പറഞ്ഞു. "ഇത്തരം സ്റ്റോക്കിങ്ങ്സ് കണ്ടിട്ട് വർഷം നാലായി... അതുപോലെ തന്നെ ഈ വസ്ത്രവും..." അവർ സാറയുടെ തലയിലൂടെ ആ ഉടുപ്പ് വലിച്ചിറക്കി സിപ്പ് ഇട്ടുകൊടുത്തു. "നീയും മാർട്ടിനോയും... എങ്ങനെയാണ് അദ്ദേഹത്തോടൊപ്പം നീ കഴിയുന്നത്...? നിന്റെ അച്ഛനാവാനുള്ള പ്രായമുണ്ടല്ലോ..."


"അച്ഛനെപ്പോലെയൊന്നുമല്ല... അതുറപ്പ്..." പുഞ്ചിരിച്ചുകൊണ്ട് അവൾ ഷൂസ് ധരിച്ചു. "ഒരു പക്ഷേ, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും രോഷാകുലനും അതോടൊപ്പം മോഹിപ്പിക്കുന്നവനും ആയ പുരുഷൻ..."


"അദ്ദേഹത്തോടൊപ്പമാണോ നീ ഉറങ്ങുന്നത്...?" ഹെലൻ ചോദിച്ചു.


"ഈ ദൗത്യത്തിൽ ഫോഗെലിന്റെ കീപ്പിന്റെ റോളിലല്ലേ ഞാൻ, ഹെലൻ ആന്റീ..."


"അങ്ങനെയൊരു രൂപത്തിൽ നിന്നെ ചിന്തിക്കാ‌ൻ പോലും എന്നെക്കൊണ്ടാവില്ല എന്റെ കുട്ടീ..." ഹെലൻ പറഞ്ഞു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, February 11, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 54

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ഹെലൻ അടുക്കളയിൽ ഉരുളക്കുഴങ്ങ് മാവ് കൊണ്ടുള്ള പേസ്ട്രി ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഗാലഗർ അങ്ങോട്ട് കടന്നു വന്നത്. "നന്നായി... എന്നാൽ പിന്നെ ആ മീനൊന്ന് വെട്ടി വൃത്തിയാക്കിക്കോളൂ..." അവൾ പറഞ്ഞു. 


സിങ്കിന്‌ അടുത്തായി ആ മാർബിൾ സ്ലാബിൽ അല്പം ഇടമുണ്ടായിരുന്നു. ഗാലഗർ തന്റെ പോക്കറ്റിൽ നിന്നും കത്തി പുറത്തെടുത്തു. ഇളം മഞ്ഞ നിറത്തിലുള്ള പിടി. അതിന്റെ ഒരറ്റത്ത് ഞെക്കിയതും ഇരുതലയും മൂർച്ചയുള്ള ബ്ലേഡ്‌ പുറത്തേക്ക് വന്നു. 


"നി‌ങ്ങൾക്കറിയാമല്ലോ ആ കത്തി കാണുന്നത് തന്നെ എനിക്ക് വെറുപ്പാണെന്ന്..." അവൾ പറഞ്ഞു.


"എ‌‌ന്റെ മുത്തശ്ശൻ ഹാർവി ലെ ബ്രോക്കിന്റെ കത്തിയാണിത്... പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് അദ്ദേഹം ജെഴ്സിയിൽ നിന്നും ന്യൂഫൗണ്ട്ലാന്റിന് സമീപമുള്ള ഗ്രാന്റ് ബാങ്ക്സിലേക്ക് പായ്ക്കപ്പലിൽ മത്സ്യബന്ധനത്തിന്‌ പോകുന്നത്... കോഡ് മത്സ്യത്തിന് വേണ്ടി... അന്ന് അദ്ദേഹത്തിന് പിതാവ് നൽകിയ സമ്മാനമാണിത്... അദ്ദേഹത്തിന്റെ മരണപത്രത്തിൽ ഈ കത്തി എനിക്ക് നൽകണമെന്ന് എഴുതി വച്ചിരുന്നു... കത്തിയ്ക്കും തോക്കിനുമെല്ലാം എത്രമാത്രം പ്രാധാന്യമാണ് അവർ നൽകിയിരുന്നതെന്ന് നോക്കൂ ഹെലൻ..."


"ഞാനിപ്പോൾ എന്തു വേണമെന്നാണ് നിങ്ങൾ പറയുന്നത്...?  കൈയ്യടിക്കണോ...?" അദ്ദേഹം മത്സ്യം വൃത്തിയാക്കാൻ തുടങ്ങവെ അവൾ ചോദിച്ചു. അപ്പോഴാണ്‌ പുറത്ത് ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്. "ഗ്വിഡോ ആയിരിക്കും... ഇത്തവണത്തെ യാത്ര എങ്ങനെ ആയിരുന്നോ ആവോ..."


അടുത്തു വരുന്ന കാലടി ശബ്ദത്തിന് പിന്നാലെ വാതിലിൽ മുട്ടുന്നത് കേൾക്കാറായി. ഉള്ളിലേക്ക് പ്രവേശിച്ച ഗ്വിഡോ താൻ കൊണ്ടു വന്ന രണ്ട് സ്യൂട്ട്കെയ്സുകൾ താഴെ വച്ചിട്ട് നിവർന്നു. "യാത്ര സുഖമായിരുന്നോ...?" ഹെലൻ ചോദിച്ചു.


"ഇല്ല... വിക്ടർ യൂഗോ ടോർപിഡോ ചെയ്യപ്പെട്ടു... സവരിയെ കാണാതായിരിക്കുന്നു... മൂന്ന് നാവികരും എന്റെ ഗൺ ക്രൂവിലെ നാലു പേരും കൊല്ലപ്പെട്ടു..." അപ്പോഴാണ് തുറന്ന് കിടന്ന വാതിലിലൂടെ സാറയും തൊട്ട് പിന്നിൽ മാർട്ടിനോയും പ്രവേശിച്ചത്. ഓർസിനി തുടർന്നു. "ഇത് ആൻ മാരി ലത്വാ... വിക്ടർ യൂഗോയിലെ യാത്രക്കാരിയായിരുന്നു... കടലിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു..." അയാൾ മാർട്ടിനോയെ പരിചയപ്പെടുത്തി. "ഇത് സ്റ്റാൻഡർടൻഫ്യൂറർ മാക്സ് ഫോഗെൽ..."


ഹെലൻ ആകെപ്പാടെ അമ്പരന്നു. "എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്...?"


"താമസ സൗകര്യം, മിസ്സിസ് ഡു വിലാ..." ഇംഗ്ലീഷിലാണ് മാർട്ടിനോ സംസാരിച്ചത്. "ഞാൻ ഈ ദ്വീപിൽ കുറച്ചു ദിവസം ഉണ്ടാകും...  ഞങ്ങൾക്ക് ഒരു ക്വാർട്ടേഴ്സ് വേണം..."


"സാദ്ധ്യമല്ല..." ഹെലൻ പറഞ്ഞു. "ഇത് ക്രീഗ്സ്മറീൻ ഓഫീസർമാർക്ക് മാത്രമായി അനുവദിച്ചിട്ടുള്ള താൽക്കാലിക വസതിയാണ്..."


"നിങ്ങൾക്ക് കാര്യത്തിന്റെ ഗൗരവം അറിയില്ലെന്ന് തോന്നുന്നു..." മാർട്ടിനോ പറഞ്ഞു. "എത്ര തന്നെ അസൗകര്യം ഉണ്ടെങ്കിലും ശരി, ഞങ്ങൾക്കിവിടെ താമസിച്ചേ പറ്റൂ... അതുകൊണ്ട് ദയവ് ചെയ്ത് ഞങ്ങൾക്ക് അനുയോജ്യമായ റൂം‌ കാണിച്ചു തന്നാലും..."


ഹെലന്റെ മുഖത്ത് ദ്വേഷ്യം ഇരച്ചു കയറി. ആ മനുഷ്യന്റെ ആജ്ഞാശൈലിയിലുള്ള വാക്കുകളും SS യൂണിഫോമും ഒപ്പമുള്ള കോൾഗേളിനെപ്പോലെ തോന്നിക്കുന്ന പെൺകുട്ടിയുടെ ഉലഞ്ഞ മുടിയും എല്ലാം കണ്ട അവർ സ്വയം നിയന്ത്രിക്കാൻ പാടു പെടുകയായിരുന്നു. 


"റൈറ്റ്... ഞാൻ പോകുന്നു..." ഓർസിനി പറഞ്ഞു. "കുളിച്ചിട്ട് അല്പമൊന്നുറങ്ങണം... പിന്നീട് കാണാം..." 


അയാൾക്ക് പിന്നിൽ വാതിൽ അടഞ്ഞു. കൈയ്യിൽ കത്തിയുമായി ഗാലഗർ അപ്പോഴും സിങ്കിനരികിൽത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഹെലൻ തിരിഞ്ഞ് അദ്ദേഹത്തെ തള്ളിമാറ്റി മാവ് പുരണ്ട തന്റെ കൈ ടാപ്പിനടിയിൽ കഴുകി. വാതിൽക്കൽ നിൽക്കുന്ന ആ SS ഓഫീസറും പെൺകുട്ടിയും തന്നെ നിരീക്ഷിക്കുന്ന കാര്യം അവർ അറിയുന്നുണ്ടായിരുന്നു.


"ഹെലൻ ആന്റീ, നിങ്ങൾക്കെന്നെ മനസ്സിലായില്ലേ...?" മൃദുവായ സ്വരം കേട്ട് ഹെലൻ അമ്പരന്നു. ഗാലഗർ ആകട്ടെ, അത്ഭുതത്തോടെ അവരുടെ ചുമലിന്‌ മുകളിലൂടെ ആ പെൺകുട്ടിയെ നോക്കി. "അങ്കിൾ ഷോൺ..." അവൾ മൊഴിഞ്ഞു. തന്റെ നേർക്ക് തിരിഞ്ഞ ഹെലനെ നോക്കി അവൾ പറഞ്ഞു. "ഇത് ഞാനാണ്‌ ഹെലൻ ആന്റീ... സാറ..."


കൈ തുടച്ചു കൊണ്ടിരുന്ന തുണി താഴെയിട്ട് മുന്നോട്ട് നീങ്ങിയ ഹെലൻ അവളുടെ ചുമലിൽ പിടിച്ച് മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. അവളെ തിരിച്ചറിഞ്ഞതും അവരുടെ കണ്ണുകൾ നിറഞ്ഞു. നിറഞ്ഞ ചിരിയോടെ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് അവർ ചോദിച്ചു. "ഓ, മൈ ഗോഡ്...! നിനക്കിതെന്തു പറ്റി സാറാ...? എന്തൊരു കോലമാണിത്...?" അടുത്ത നിമിഷം അവർ ഇരുവരും ഗാഢമായ ആലിംഗനത്തിൽ അമർന്നു.



                                 ***



"അപ്പോൾ എങ്ങനെയാണിനി നമ്മുടെ അടുത്ത നീക്കം...?" ഹ്യൂ കെൽസോ ആരാഞ്ഞു. "ഇവിടെ ജെഴ്സിയിൽ എത്തിപ്പെടാൻ തന്നെ കുറച്ചൊന്നുമല്ലല്ലോ പാടുപെട്ടത്... ആ നിലയ്ക്ക് എങ്ങോട്ടാണ്‌ നാം പോകുക...?"


"സാറ എങ്ങോട്ടാണ് പോകുന്നതെന്ന് ഞാൻ പറയാം... നേരെ ബാത്ത്റൂമിലേക്ക്... ചൂടുവെള്ളത്തിൽ കുളിക്കാൻ..‌. " ഹെലൻ ഡു വിലാ പറഞ്ഞു. "നിങ്ങൾ മൂവരും സംസാരിച്ചിരിക്കൂ..."


അവർ വാതിലിന് നേരെ നീങ്ങവെ ഗാലഗർ പറഞ്ഞു. "ഹെലൻ, ഞാൻ ആലോചിക്കുകയായിരുന്നു... ഉച്ച കഴിഞ്ഞ് മിസ്സിസ് വൈബർട്ട് വരില്ലേ...? ഏതാനും ദിവസത്തേക്ക് അവർക്ക് അവധി കൊടുക്കുന്നതല്ലേ നല്ലത്...?"


"ശരിയാണ്..." ഹെലൻ പറഞ്ഞു. "അത് നിങ്ങൾ തന്നെ കൈകാര്യം ചെയ്തോളൂ..."


അവർ പുറത്ത് പോയതും കെൽസോ ചോദിച്ചു. "ഇനി എങ്ങനെയാണ് കാര്യങ്ങൾ...?" അദ്ദേഹത്തിന്റെ സ്വരത്തിൽ അക്ഷമ നിറഞ്ഞിരുന്നു.


"സ്നേഹിതാ, ഞാൻ ഇപ്പോൾ ഇവിടെ കാൽ കുത്തിയതേയുള്ളൂ... ഒ‌ന്ന് ശ്വാസമെടുക്കാനുള്ള സമയമെങ്കിലും തരൂ..." മാർട്ടിനോ പറഞ്ഞു. പോകാനുള്ള സമയമാകുമ്പോൾ അത് ആദ്യമറിയുന്നത് നിങ്ങളായിരിക്കും..."


"തലയ്ക്കുള്ളിൽ വെടിയുണ്ടയുമായിട്ടായിരിക്കുമോ അത്, കേണൽ...?" കെൽസോ ചോദിച്ചു. "അങ്ങനെയാണ് തീരുമാനമെങ്കിൽ അതിന് മുമ്പ് എന്നെ അറിയിക്കുമോ അതോ നേരെയങ്ങ് നടപ്പാക്കലായിരിക്കുമോ...?"


അതിന് മറുപടി നൽകാൻ മാർട്ടിനോ മെനക്കെട്ടില്ല. അദ്ദേഹം താഴേക്ക് പോയി മാസ്റ്റർ ബെഡ്റൂമിൽ ചെന്ന് ഗാലഗർ വരാൻ വേണ്ടി കാത്തിരുന്നു. രഹസ്യ വാതിൽ അടച്ച് താഴെയെത്തിയ ഗാലഗർ ചുമൽ വെട്ടിച്ചു. "അപകടത്തെ തുടർന്ന് ശരിക്കും കഷ്ടപ്പെടുകയാണദ്ദേഹം... കാലിന് ഇപ്പോഴും കടുത്ത വേദനയുണ്ട്..."


"ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്നവരല്ലേ നമ്മൾ എല്ലാവരും തന്നെ..." മാർട്ടിനോ പറഞ്ഞു. 


വാതിൽ തുറന്ന് പുറത്തിറങ്ങാൻ തുനിഞ്ഞ ഗാലഗർ മാർട്ടിനോയുടെ ചുമലിൽ കൈ വച്ചു. "അദ്ദേഹം പറഞ്ഞത് പോലെയെങ്ങാനും സംഭവിക്കുമോ...? തലയ്ക്കുള്ളിൽ വെടിയുണ്ട കയറുന്ന കാര്യം...?"


"ചിലപ്പോൾ..." മാർട്ടിനോ പറഞ്ഞു. "കാര്യങ്ങൾ മുന്നോട്ട് നീങ്ങുമ്പോൾ മാത്രമേ അതേക്കുറിച്ച് എന്തെങ്കിലും പറയാനാവൂ... ശരിയല്ലേ...? തൽക്കാലം ഞാൻ പോയി ഒന്ന് കുളിക്കട്ടെ..."



(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, February 4, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 53

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



സിൽവർടൈഡ് ഹോട്ടലിലെ തന്റെ ഓഫീസ് മുറിയിലിരുന്ന് അല്പം മുമ്പ് നടന്ന ആ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ക്യാപ്റ്റൻ മുള്ളർ. ഏതാനും നിമിഷങ്ങൾക്ക് ശേഷം അയാൾ ഇന്റർകോമിന്റെ റിസീവർ എടുത്തു. "ഇൻസ്പെക്ടർ ക്ലൈസ്റ്റിനോടും സെർജന്റ് ഗ്രൈസറോടും ഇങ്ങോട്ട് വരാൻ പറയൂ..."


ജാലകത്തിനരികിൽ ചെന്ന് അയാൾ പുറത്തേക്ക് നോക്കി. തെളിഞ്ഞ നീലാകാശം. ഉൾക്കടലിൽ നിന്നും തീരം പുൽകുവാനെത്തുന്ന തിരമാലകൾ പാറക്കെട്ടുകൾക്ക് മുകളിൽ വന്നടിച്ച് വെൺനുര ചിതറുന്നു. വാതിൽ തുറന്ന് ആ രണ്ട് പോലീസുകാർ മുറിയിൽ പ്രവേശിച്ചു.


"ഞങ്ങളെ വിളിച്ചുവോ ക്യാപ്റ്റൻ...?" ക്ലൈസ്റ്റ് ചോദിച്ചു.


"അതെ വില്ലീ..." കസേരയിൽ വന്നിരുന്ന് പിന്നോട്ട് ചാഞ്ഞ് മുള്ളർ ഒരു സിഗരറ്റിന്‌ തീ കൊളുത്തി പുകയെടുത്ത് സീലിങ്ങിലേക്ക് ഊതിവിട്ടു. 


"എന്താണ് പ്രശ്നം...?" ഇൻസ്പെക്ടർ ആരാഞ്ഞു.


"ഡൈക്കോഫിനെ ഓർമ്മയുണ്ടോ...? ഹാംബർഗിലെ ഡിറ്റക്ടീവ് ചീഫിനെ...?"


"എനിക്കെങ്ങനെ മറക്കാനാവും അദ്ദേഹത്തെ...?"


"ഡിറ്റക്ടീവ് ആയി ഞാൻ ജോലിയിൽ കയറിയ കാലം... അദ്ദേഹത്തിന്റെ നമ്പർ വൺ റൂൾ ഓർമ്മ വരുന്നു... ഡൈക്കോഫ്സ് ലോ എന്നാണദ്ദേഹം അതിനെ വിശേഷിപ്പിച്ചിരുന്നത്..." മുള്ളർ പറഞ്ഞു.


"കാണാൻ എത്ര ഭംഗിയുള്ള മുട്ടയാണെങ്കിലും ദുർഗന്ധം വമിക്കുന്നുവെങ്കിൽ എന്തോ കുഴപ്പമുണ്ടെന്ന് ഉറപ്പിക്കാം..." ക്ലൈസ്റ്റ് പറഞ്ഞു.


"എക്സാക്റ്റ്‌ലി..." മുള്ളർ തല കുലുക്കി. "ഇതിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്, വില്ലീ..." അയാൾ എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. "കാഴ്ച്ചയിലോ തെളിവുകളിലോ ഒന്നുമല്ല കാര്യം... നാം കാണുന്നത് പോലെയല്ല കാര്യങ്ങൾ എന്ന് എന്റെ ഡിറ്റക്ടീവ് മനസ്സ് പറയുന്നു... സ്റ്റാൻഡർടൻഫ്യൂറർ ഫോഗെലിനെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു..."


ക്ലൈസ്റ്റ് വല്ലാതെ അസ്വസ്ഥനായത് പോലെ കാണപ്പെട്ടു. "പക്ഷേ, ഹെർ ക്യാപ്റ്റൻ, അദ്ദേഹത്തിന്റെ കൈവശമുള്ള രേഖകൾ എല്ലാം തന്നെ കുറ്റമറ്റതാണ്... റൈഫ്യൂറർ ഹിംലറെ ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലെ ഒരംഗത്തെക്കുറിച്ച് അന്വേഷണം നടത്താൻ നമുക്കാവുമോ...?"


"തീർച്ചയായും ഇല്ല..." മുള്ളർ തിരിഞ്ഞു. "പക്ഷേ, വേറൊരു മാർഗ്ഗമുണ്ട് ഏണസ്റ്റ്...  ബെർലിനിൽ പ്രിൻസ് ആൽബ്രസ്ട്രാസ്സയിലെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിൽ നിങ്ങളുടെ ഒരു സഹോദരൻ ജോലി ചെയ്തിരുന്നില്ലേ...?"


"പീറ്ററിന്റെ കാര്യമാണോ...? അതെ ഹെർ ക്യാപ്റ്റൻ... അവൻ ഇപ്പോൾ സ്റ്റ്യൂട്ട്ഗാർട്ട് ഹെഡ്ക്വാർട്ടേഴ്സിലാണ്... ക്രിമിനൽ റെക്കോർഡ്സ് ഡിവിഷനിൽ..." ഗ്രൈസർ പറഞ്ഞു.


"അയാൾക്ക് ഇപ്പോഴും ബെർലിനുമായി കണക്ഷൻ ഉണ്ടാകണം... ഒരു കോൾ ബുക്ക് ചെയ്യൂ... എന്നിട്ട് ഫോഗെലിനെക്കുറിച്ച് അയാളോട് ചോദിക്കൂ... എത്ര കണ്ട് പ്രാധാന്യമുള്ളയാളാണ് അദ്ദേഹമെന്ന് എനിക്കറിഞ്ഞേ തീരൂ..."


"എന്നാൽ ഞാൻ ടെലക്സ് ചെയ്യട്ടെ...? അതാകുമ്പോൾ പെട്ടെന്നാകും..."


"അല്പമെങ്കിലും വിവേകം കാണിക്കൂ വിഡ്ഢീ..." മുള്ളർ പരിക്ഷീണനായി പറഞ്ഞു. "ഒരു പബ്ലിക്ക് എൻക്വയറിയല്ല ഇവിടെ വേണ്ടത്..."


"പക്ഷേ, ഒരു കാര്യം ഓർമ്മപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു സർ... ജർമ്മനിയിലേക്കുള്ള കോളുകൾ എല്ലാം ഷെർബർഗും‌ പാരീസും വഴിയാണ് തിരിച്ചു വിടുന്നത്... ഈ അടുത്തിടെയായി പ്രിയോറിറ്റി കോളുകൾക്ക് പോലും പതിനഞ്ചും പതിനാറും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നു..."


"അതുകൊണ്ടാണ് ഏണസ്റ്റ്, ഞാൻ പറഞ്ഞത് പെട്ടെന്ന് തന്നെ ഒരു കോൾ ബുക്ക് ചെയ്യാൻ..." 


ഏണസ്റ്റ് ഗ്രൈസർ പുറത്ത് പോയതും അയാൾ ക്ലൈസ്റ്റിന് നേർക്ക് തിരിഞ്ഞു. "ആ ക്യൂബൽവാഗണിന്റെ കാര്യം മറക്കണ്ട... പെട്ടെന്ന് തന്നെ അത് ഡു വിലാ പ്ലേസിൽ എത്തിക്കുവാനുള്ള നടപടികൾ ആരംഭിക്കൂ... തൽക്കാലത്തേക്ക് നമുക്ക് അദ്ദേഹത്തെ സന്തോഷിപ്പിച്ച് നിർത്താം..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...