Thursday, April 21, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 60

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഏത് സാഹചര്യവും വികാര വിക്ഷോഭങ്ങൾക്ക് അടിമപ്പെടാതെ ആത്മനിയന്ത്രണത്തോടെ കൈകാര്യം ചെയ്യാനുള്ള തന്റെ കഴിവിൽ‌ അഭിമാനം കൊണ്ടിരുന്നു കാൾ മുള്ളർ. സിൽവർ ടൈഡ് ഹോട്ടലിൽ തന്റെ ഓഫീസിലെ ജാലകത്തിനരികിൽ നിൽക്കവെ ജീവിതത്തിൽ ഇതാദ്യമായി ആ നിയന്ത്രണം കൈവിട്ടു പോകുന്നത് അദ്ദേഹം അറിഞ്ഞു.


"എ‌ന്താണ് ഇക്കാര്യത്തിൽ നിങ്ങൾക്ക് പറയാനുള്ളത്...?" അദ്ദേഹം ആരാഞ്ഞു.


ഭയാനകമായ അവസ്ഥയിലായിരുന്നു ക്ലൈസ്റ്റിന്റെ മുഖം. കണ്ണുകൾക്ക് ചുറ്റും ചതഞ്ഞ് ഇരുണ്ട നിറമായിരിക്കുന്നു. ഇടികൊണ്ട് തകർന്ന മൂക്ക് നീര് വച്ച് വീങ്ങിയിട്ടുണ്ട്. "ഒരു തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണ്, ഹെർ ക്യാപ്റ്റൻ..."


മുള്ളർ, ഗ്രൈസറുടെ നേർക്ക് തിരിഞ്ഞു. "അതു തന്നെയാണോ നിങ്ങൾക്കും പറയാനുള്ളത്...? തെറ്റിദ്ധാരണ...?"


"ഞങ്ങൾ ആ പെൺകുട്ടിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്, ഹെർ ക്യാപ്റ്റൻ... അവളാകട്ടെ ആകെപ്പാടെ പേടിച്ചരണ്ടു പോയി... അപ്പോഴാണ് ഗാലഗർ അവിടെയെത്തിയത്... അദ്ദേഹം ഞങ്ങളെ തെറ്റിദ്ധരിക്കുകയാണുണ്ടായത്..."


"നിങ്ങളുടെ മുഖം അത് തെളിയിക്കുന്നുമുണ്ട്, വില്ലീ..." മുള്ളർ പറഞ്ഞു.  "മാത്രമല്ല, ആ ഫോഗെൽ ഇതിൽ ഇടപെടുകയും ചെയ്തു...!"


"നിർഭാഗ്യവശാൽ അദ്ദേഹവും ആ സമയത്ത് അവിടെയെത്തി..." ഗ്രൈസർ പറഞ്ഞു.


"എന്നിട്ട്, അദ്ദേഹവും തെറ്റിദ്ധരിക്കപ്പെട്ടു..." മുള്ളർ ദ്വേഷ്യം കൊണ്ട് വിറച്ചു. "ഉച്ച കഴിഞ്ഞ് അദ്ദേഹം ഇവിടെ വരുമ്പോൾ, ഈ കുരുക്കിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ ഞാനാണ് ഇനി പാടുപെടേണ്ടത്... കടന്നു പൊയ്ക്കോണം രണ്ടും എന്റെ മുന്നിൽ നിന്ന്...!"


അദ്ദേഹം ജാലകത്തിന് നേരെ തിരിഞ്ഞ് കൈപ്പത്തി കൊണ്ട് ചുമരിൽ ആഞ്ഞിടിച്ചു.


                                ***


സാറ പറഞ്ഞു കൊടുത്ത വഴികളിലൂടെ മാർട്ടിനോ ഡ്രൈവ് ചെയ്തു. ഗ്ലൂസ്റ്റർ തെരുവിലെ ജയിൽ കവാടത്തിന് മുന്നിലൂടെ കടന്നു പോകവെ അദ്ദേഹം ഓർമ്മിപ്പിച്ചു. "ഒരു കാര്യം... ടൗണിൽ വച്ച് നാം ഇരുവരും സംസാരിക്കുന്നത് ഫ്രഞ്ചിൽ മാത്രമായിരിക്കണം... ആരൊക്കെയാണ് നമ്മെ ശ്രദ്ധിക്കുന്നതെന്ന് അറിയില്ലല്ലോ... മനസ്സിലാകുന്നുണ്ടോ...?"


"തീർച്ചയായും..."


അടുത്തെവിടെ നിന്നോ ഒഴുകിയെത്തുന്ന വാദ്യസംഗീതത്തിന്റെ അലകൾ. അവർ പരേഡ് ഗ്രൗണ്ടിനരികിലെത്തി. ഒരു കൂട്ടം ജർമ്മൻ സൈനികർ ആ പുൽമൈതാനത്ത് ബാൻഡ് വായിക്കുന്നതായിരുന്നു അത്. കുറേ സിവിലിയൻസും ഏതാനും പട്ടാളക്കാരും അതാസ്വദിച്ചുകൊണ്ട് അടുത്തു തന്നെ നിൽക്കുന്നുണ്ട്. 


"BBC യിലെ 'വർക്കേഴ്സ് പ്ലേ ടൈം' പരിപാടി പോലെ..." മാർട്ടിനോ പറഞ്ഞു. "അധിനിവേശത്തിന്‌ കീഴിലാണെങ്കിലും ജനങ്ങൾക്ക് ഒരു എന്റർടെയിൻമെന്റ് ആയിക്കോട്ടെ എന്ന് കരുതിക്കാണും..."


"ഇവിടെ നിർത്തിക്കോളൂ..." അവൾ പറഞ്ഞു. "ഈ തെരുവിന്റെ അറ്റത്താണ്‌ ടൗൺ ഹാൾ..."


ഫുട്ട്പാത്തിനരികിൽ പാർക്ക് ചെയ്തിട്ട് അവർ പുറത്തിറങ്ങി. മിലിട്ടറി വാഹനം വന്ന് നിൽക്കുന്നതു കണ്ട് അവിടെ ഉണ്ടായിരുന്നവരുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. ഭൂരിഭാഗം പേരും നിർവ്വികാരർ ആയിരുന്നുവെങ്കിലും ചുരുക്കം ചിലർക്കെങ്കിലും‌ തങ്ങളുടെ രോഷം മറച്ചു വയ്ക്കാനായില്ല. പ്രത്യേകിച്ചും പ്രായം ചെന്ന സ്ത്രീകൾക്ക്. 


"ജെറിബാഗ്...!" അവർ കടന്നുപോകവെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവജ്ഞയോടെ ആരോ പിറുപിറുക്കുന്ന സ്വരം‌ കേട്ടു. ശത്രുവുമായി ചങ്ങാത്തം കൂടുന്ന പെൺകുട്ടിയെ തങ്ങളുടെ നീരസം പ്രകടിപ്പിക്കാനായി  ഭൂരിഭാഗം പേരും വെറുപ്പോടെ വിളിക്കുന്ന ഒരു അസഭ്യവാക്കായിരുന്നു അത്. മാർട്ടിനോ വെട്ടിത്തിരിഞ്ഞു. അദ്ദേഹം വീണ്ടും ഫോഗെൽ ആയി രൂപാന്തരം പ്രാപിച്ചു. ആ വാക്ക് ഉച്ചരിച്ച നരച്ച മുടിയുള്ള സ്ത്രീയോട് അദ്ദേഹം ഇംഗ്ലീഷിൽ ചോദിച്ചു. 


"യൂ സെഡ് സംതിങ്ങ്, മാഡം...?"


അവർ ഭയം കൊണ്ട് വിറച്ചു പോയി. "നോ... നോട്ട് മീ... താങ്കൾക്ക് ആള് മാറിയതാണ്..." അവർ തിരിഞ്ഞ് പരിഭ്രാന്തിയോടെ നടന്നകന്നു.


അദ്ദേഹത്തിന്റെ കരം കവർന്ന് പതിഞ്ഞ സ്വരത്തിൽ സാറ പറഞ്ഞു.‌ "ചിലപ്പോഴെങ്കിലും നിങ്ങളെ ഞാൻ വെറുത്തു പോകുന്നു, ഹാരി മാർട്ടിനോ..."


മുകളിൽ നാസി പതാക പാറിക്കളിക്കുന്ന ടൗൺ ഹാളിന്റെ കവാടം കടന്ന് അവർ മുന്നോട്ട് നീങ്ങി. കൈയ്യിൽ റൈഫിളുമായി ഒരു ലുഫ്ത്‌വാഫ് സെൻട്രി പടവുകളിൽ കാവൽ നിൽക്കുന്നുണ്ടായിരുന്നു. യോർക്ക് സ്ട്രീറ്റിന്റെ മറുഭാഗത്തുള്ള ഷാരിങ്ങ് ക്രോസ്സിലേക്ക് അവർ നടന്നെത്തി. ഏതാനും ഷോപ്പുകളുടെയെല്ലാം ജാലകങ്ങളിൽ ടേപ്പ് ഒട്ടിച്ചിരിക്കുന്നത് കാണാനുണ്ട്. ഒരു പക്ഷേ, ചില്ലു കഷണങ്ങളിൽ നിന്ന് രക്ഷ നേടാൻ യുദ്ധത്തിന്റെ ആദ്യനാളുകളിൽ ചെയ്തതായിരിക്കണം. ലുഫ്ത്‌വാഫ് 1940 ൽ ഒരു തവണ സെന്റ് ഹെലിയറിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഒരു ആക്രമണം നടത്തി ജെഴ്സി തിരിച്ചു പിടിക്കാൻ RAF ന് പദ്ധതിയൊന്നും ഇല്ലെന്ന് മനസ്സിലാക്കിയതു കൊണ്ടാവണം, ഭൂരിഭാഗം കടയുടമകളും‌ ടേപ്പ് ഇളക്കിമാറ്റിക്കളഞ്ഞത്.


രണ്ട് ഷോപ്പുകളുടെ ഇടയിലുള്ള സ്റ്റെയർകെയ്സിന് മുന്നിൽ അവർ ഒരു നിമിഷം നിന്നു. ഹെയർ ഡ്രെസ്സിങ്ങ് സലൂൺ മുകളിലത്തെ നിലയിലാണെന്ന് സൂചിപ്പിക്കുന്ന ദിശാസൂചിക അവിടെയുണ്ടായിരുന്നു. "ഈ സ്ഥലം എനിക്ക് ഓർമ്മയുണ്ട്..." സാറ പറഞ്ഞു.


"നി‌ന്നെ അവർ തിരിച്ചറിയുമോ...?"


"സാദ്ധ്യതയില്ല... ഏറ്റവുമൊടുവിൽ മുടി ഡ്രെസ്സ്  ചെയ്യുവാനായി ഞാനിവിടെ എത്തിയത് പത്ത് വയസ്സുള്ളപ്പോഴായിരുന്നു..."


കോണിപ്പടികൾ കയറി മുകളിലെത്തിയ സാറ ഫ്രോസ്റ്റഡ് ഗ്ലാസിന്റെ ഹാഫ് ഡോർ തള്ളിത്തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ചു. അവൾക്ക് പിന്നാലെ മാർട്ടിനോയും. രണ്ടു വാഷ്ബേസിനുകളും ഏതാനും ഹെയർ ഡ്രൈയറുകളും മാത്രമുള്ള ഒരു കൊച്ചു സലൂൺ ആയിരുന്നുവത്. ഏതാണ്ട് നാല്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന വട്ടമുഖമുള്ള പ്രസന്നവതിയായ ഒരു വനിത മുറിയുടെ മൂലയിൽ ഒരു മാസിക വായിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്. മന്ദഹാസത്തോടെ തലയുയർത്തിയ അവരുടെ മുഖത്തെ പുഞ്ചിരി അവരെ കണ്ടതും പൊടുന്നനെ മാഞ്ഞു.


"എന്തു വേണം...?" ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ അവർ ആരാഞ്ഞു.


"അത്യാവശ്യമായി എന്റെ മുടി ഒന്ന് ശരിയാക്കണം..." സാറ ഫ്രഞ്ച് ഭാഷയിൽ പറഞ്ഞു.


"എനിക്ക് ഫ്രഞ്ച് അറിയില്ല..." അവർ പറഞ്ഞു.


"ഗ്രാൻവിലായിൽ നിന്നും ഇന്നലെ രാത്രി  പുറപ്പെട്ട വിക്ടർ യൂഗോയിലെ യാത്രക്കാരിയായിരുന്നു ഈ യുവതി..." മാർട്ടിനോ ഇംഗ്ലീഷിൽ പറഞ്ഞു. "കപ്പലിന് നേരിട്ട ദുരന്തം ഇതിനോടകം നിങ്ങൾ അറിഞ്ഞു കാണുമെന്ന് എനിക്കുറപ്പുണ്ട്... കുറേ സമയം വെള്ളത്തിൽ കഴിയേണ്ടി വന്നു ഇവൾക്ക്... ഇംഗ്ലീഷ് വശമില്ലാത്തതു കൊണ്ടാണ് ഇവൾക്ക് വേണ്ടി ഞാൻ സംസാരിക്കുന്നത്... നിങ്ങൾ കണ്ടില്ലേ, ഇവളുടെ മുടി ആകെപ്പാടെ അലങ്കോലമായിട്ടാണിരിക്കുന്നത്... അതൊന്ന് ശരിയാക്കണം..."


"നടക്കില്ല... ഇന്ന് ഫുള്ളി ബുക്ക്ഡ് ആണ്..."


വിജനമായ ആ സലൂൺ മൊത്തമായി ഒന്ന് വീക്ഷിച്ചതിന് ശേഷം മാർട്ടിനോ പറഞ്ഞു. "ഐ സീ... വിരോധമില്ലെങ്കിൽ നിങ്ങളുടെ ഐഡന്റിറ്റി കാർഡ് ഒന്ന് കാണിക്കാമോ...?"


"എന്തിന് കാണിക്കണം...? ഞാനൊരു തെറ്റും ചെയ്തില്ലല്ലോ..."


"ഈ സംഭാഷണത്തിന്റെ ബാക്കി ഭാഗം നമുക്ക് സിൽവർടൈഡ് ഹോട്ടലിൽ തുടർന്നാലോ...?"


ആ വനിതയുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു. അവരുടെ ദുരവസ്ഥയോർത്ത് സാറയുടെ മനസ്സ് വിങ്ങുകയായിരുന്നു. ആ പാവം സ്ത്രീ തന്റെ ഹാൻഡ്ബാഗ് തേടിപ്പിടിച്ച് ഐഡന്റിറ്റി കാർഡ് എടുത്ത് അദ്ദേഹത്തിന് നേർക്ക് നീട്ടി. മിസ്സിസ് എമിലി ജോൺസൻ എന്ന പേരിലായിരുന്നു അത്. മാർട്ടിനോ അത് വാങ്ങി പരിശോധിച്ചതിന് ശേഷം അവർക്ക് തിരികെക്കൊടുത്തു.


"എന്റെ പേര് ഫോഗെൽ... സ്റ്റാൻഡർടൻഫ്യൂറർ മാക്സ് ഫോഗെൽ... സൈന്യത്തിന്റെ കമാൻഡർ കേണൽ ഹെയ്നുമായി ടൗൺ ഹാളിൽ ഒരു അപ്പോയ്ൻമെന്റ് ഉണ്ടെനിക്ക്... ഞാൻ ഇപ്പോൾ അങ്ങോട്ട് പോകുകയാണ്... ഒരു മണിക്കൂറോ അല്പം അധികമോ എടുത്തേക്കാം... ആ സമയം കൊണ്ട് നിങ്ങൾ ഈ ചെറുപ്പക്കാരിയുടെ മുടിയ്ക്ക് വേണ്ടതെല്ലാം ചെയ്യുന്നു... ഞാൻ തിരിച്ചെത്തുമ്പോൾ ഇവളുടെ മുടി കാണാൻ മനോഹരമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്..." അദ്ദേഹം വാതിൽ തുറന്നു. "ഇനി അഥവാ മനോഹരമല്ലെങ്കിൽ, നിങ്ങളുടെ ഈ സ്ഥാപനം ഞാൻ പൂട്ടിച്ചിരിക്കും... ഒരു നിമിഷം പോലും വൈകാതെ..."


അദ്ദേഹം പടികളിറങ്ങി താഴോട്ട് പോകുന്ന ശബ്ദം കേൾക്കാറായി. മുഖത്ത് പുഞ്ചിരി വരുത്തി ആ വനിത വാതിലിന് പിന്നിൽ നിന്നും ഒരു മേലങ്കി എടുത്തു. "ഓൾറൈറ്റ്, യൂ ഡേർട്ടി ലിറ്റ്‌ൽ ഫ്രഞ്ച് ടാർട്ട്... ആ കശാപ്പുകാരന് വേണ്ടി നിന്നെ അണിയിച്ചൊരുക്കാൻ പറ്റുമോയെന്ന് നോക്കട്ടെ ഞാൻ..." അവർ ഇംഗ്ലീഷിൽ പറഞ്ഞു. അവരുടെ പുഞ്ചിരി ഒന്നു കൂടി ആകർഷകമായി. "നീ അർഹിക്കുന്നത് തന്നെ നിനക്ക് ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്..." 


വാസ്തവത്തിൽ സന്തോഷം കൊണ്ട് ആർപ്പ് വിളിക്കാനാണ്  സാറയ്ക്ക് തോന്നിയത്. പകരം, സ്വയം നിയന്ത്രിച്ച് ഫ്രഞ്ച് ഭാഷയിൽ അവൾ പറഞ്ഞു. "ആഹ്, എന്റെ കോട്ട്..."


തന്റെ കോട്ട് അഴിച്ച് ആ വനിതയ്ക്ക് നൽകിയ ശേഷം അവൾ മേലങ്കിയെടുത്തണിഞ്ഞ് അടുത്തുള്ള കസേരയിൽ ചെന്ന് ഇരുന്നു.



(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


10 comments:

  1. ചിലപ്പോഴൊക്കെ ഭീഷണി തന്നെ വേണ്ടി വരും... കാര്യം നടക്കാൻ

    ReplyDelete
    Replies
    1. അക്കാര്യത്തിൽ മാർട്ടിനോയെ വെല്ലാൻ‌ ആരുമില്ല...

      Delete

  2. ഒരു അധികാരപത്രം കിട്ടിയിരുന്നെങ്കിൽ ..
    ഇവിടേം ഉണ്ട് പറഞ്ഞാൽ കേട്ടില്ലേൽ പൂട്ടിക്കാൻ ഒന്നു രണ്ടു സ്ഥാപനങ്ങൾ

    ReplyDelete
    Replies
    1. ആഹാ... ഏതൊക്കെയാ അത് ഉണ്ടാപ്രീ...?

      Delete
  3. മാർട്ടിനോ കളം വാഴുകയാണല്ലോ.. പൊളി മച്ചാൻ..

    ReplyDelete
  4. മാർട്ടിനോയുടെ അന്ത്യശാസനം..

    ReplyDelete
    Replies
    1. അതെ... അതിൽ പേടിച്ചു പോയി എമിലി...

      Delete
  5. ഭീഷണിയുടെ സ്വരം വേണ്ടിടത്ത് വേണ്ടപ്പോൾ പ്രയോഗിക്കാൻ അറിയാവുന്നത് കൊണ്ട് കുഴപ്പമില്ല. അവസാനം പൊളിയുമ്പോൾ എന്താകുമോ എന്തോ

    ReplyDelete
    Replies
    1. പൊളിയുമെന്നപ്പോൾ ഉറപ്പിച്ചോ...?

      Delete