Saturday, June 26, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 27

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


മോട്ടോർ സൈക്കിൾ സ്റ്റാന്റിൽ നിന്ന് ഇറക്കി സ്റ്റാർട്ട്  ചെയ്ത് അദ്ദേഹം മുന്നോട്ടെടുത്തു. നിമിഷങ്ങൾക്ക് മുമ്പ് രണ്ടു പേരെ വക വരുത്തിയിട്ടും അദ്ദേഹത്തിന്റെ ആത്മനിയന്ത്രണം കൈവിട്ടു പോയിരുന്നില്ല. പ്രത്യേകിച്ചൊരു വികാരവും തോന്നുന്നില്ല. ഒന്നും തന്നെ... ഒരേയൊരു കാര്യം മാത്രം... ആ പ്രവൃത്തി കൊണ്ട് തന്റെ റോസാ ബെൻസ്റ്റൈനെ തിരികെ കൊണ്ടുവരാനാകുമായിരുന്നില്ല. നഷ്ടമായതെല്ലാം എന്നെന്നേയ്ക്കുമായിരുന്നു.


വളഞ്ഞു പുളഞ്ഞ ഗ്രാമപാതകളിലൂടെ പടിഞ്ഞാറ് ദിശയിലേക്ക് ഏതാണ്ട് ഒരു മണിക്കൂറിലധികം അദ്ദേഹം ഡ്രൈവ് ചെയ്തു. പിന്നെ ഇരുവശത്തും പുല്ലുകൾ ഉയർന്നു നിൽക്കുന്ന ഒറ്റയടിപ്പാതയിലേക്ക് തിരിഞ്ഞു. ഒരു ഫാം ഹൗസിന്റെ മുറ്റത്തേക്കാണ്‌ അദ്ദേഹം ചെന്നെത്തിയത്. കാലപ്പഴക്കത്താൽ ആ കെട്ടിടത്തിന്റെ ജാലകപ്പാളികളിൽ പലതും നഷ്ടപ്പെട്ടിരുന്നു. മോട്ടോർ സൈക്കിൾ സ്റ്റാന്റിൽ കയറ്റി വച്ചിട്ട് ഹാരി മാർട്ടിനോ മുൻവാതിലിന് നേർക്ക് നടന്നു.


"ഹേ, പിയർ... വാതിൽ തുറക്കൂ...!" കതകിൽ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ട് അദ്ദേഹം വിളിച്ചു പറഞ്ഞു. പെട്ടെന്ന് വാതിൽ തുറന്നതും മുന്നോട്ടാഞ്ഞ അദ്ദേഹം മുട്ടു കുത്തി വീണു പോയി. 


ഒരു വാൾട്ടർ പിസ്റ്റളിന്റെ ബാരൽ അദ്ദേഹത്തിന്റെ നെറ്റിയിൽ അമർന്നു. ഒരു കോർഡുറോയ് ജാക്കറ്റും ഡെനിം ട്രൗസേഴ്സും   തൊപ്പിയും ധരിച്ചിരുന്ന നാല്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന ആ തോക്കുധാരിയെ കണ്ടാൽ ഒരു ഫ്രഞ്ച് കർഷകത്തൊഴിലാളിയെ പോലെ തോന്നിച്ചു. പക്ഷേ, വളരെ അനായാസമായാണ് ജർമ്മൻ ഭാഷയിൽ അയാൾ സംസാരിച്ചത്. "എഴുന്നേറ്റാലും മേജർ മാർട്ടിനോ... സാവധാനം അകത്തേക്ക് നടന്നോളൂ..."


ഇടനാഴിയിലൂടെ കിച്ചണിലേക്ക് നീങ്ങിയ മാർട്ടിനോയെ അയാൾ അനുഗമിച്ചു. പിയർ ഡുവാൽ അവിടെയുണ്ടായിരുന്നു. വായിൽ ഒരു കർച്ചീഫ് തിരുകി കസേരയിൽ ബന്ധിക്കപ്പെട്ട നിലയിൽ ഇരിക്കുകയാണ് അയാൾ. മുഖം നിറയെ രക്തം പുരണ്ട അയാളുടെ കണ്ണുകൾ മാർട്ടിനോയെ കണ്ടതും വികസിച്ചു.


"കൈകൾ വിടർത്തി ചുവരിൽ ചാരി നിൽക്കൂ..." ആ ജർമ്മൻകാരൻ മാർട്ടിനോയുടെ ദേഹപരിശോധന നടത്തി അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ഷ്മീസറും മോസറും പിടിച്ചെടുത്ത് മേശപ്പുറത്ത് വച്ചു. 


ചുവരിൽ ഘടിപ്പിച്ചിരിക്കുന്ന പഴഞ്ചൻ മോഡലിലുള്ള ടെലിഫോൺ റിസീവർ എടുത്ത് അയാൾ ഓപ്പറേറ്റർക്ക് ഡയൽ ചെയ്ത് ഒരു നമ്പർ നൽകി. ഏതാനും നിമിഷങ്ങൾക്ക് ശേഷം അയാൾ ചോദിച്ചു. "ഷ്മിഡ്റ്റ്...?" അയാൾ ഒന്ന് തിരിഞ്ഞ് മാർട്ടിനോയെ നോക്കിയിട്ട് തുടർന്നു. "അതെ, മാർട്ടിനോയെ കിട്ടിയിയിട്ടുണ്ട്... പെട്ടെന്ന് വരൂ..."


"ഷ്മിഡ്റ്റ് നിങ്ങളുടെ സുഹൃത്താണോ...?" മാർട്ടിനോ ചോദിച്ചു.


"എന്ന് പറയാനാവില്ല... ഞാൻ അബ്‌ഫെറിൽ നിന്നാണ്... പേര് ക്രാമർ... ഇപ്പോൾ വിളിച്ചത് ഗെസ്റ്റപ്പോയിലുള്ള ഒരാളെയാണ്... നിങ്ങളെയെന്ന പോലെ ആ പന്നിയെയും ഞാൻ വെറുക്കുന്നു... പക്ഷേ എന്തു ചെയ്യാം... ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജോലികൾ ചെയ്യാതിരിക്കാനാവില്ലല്ലോ... നിങ്ങൾ ആ ഹെൽമറ്റും റെയിൻകോട്ടും ഊരി വച്ച് അവിടെ ഇരുന്നോളൂ..."


മാർട്ടിനോ‌ തന്റെ ഹെൽമറ്റും കോട്ടും‌ ഊരി മാറ്റി. പുറത്ത് സായാഹ്നം വിട പറഞ്ഞു തുടങ്ങിയിരുന്നു. മുറിയ്ക്കുള്ളിൽ ഇരുട്ട് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഹെൽമറ്റും കോട്ടും താഴെ വച്ച് SS യൂണിഫോമിൽ നിൽക്കുന്ന അദ്ദേഹം മേശയുടെ മറുവശത്ത് കസേരയിൽ പ്രകാശിക്കുന്ന കണ്ണുകളോടെ ഇരിക്കുന്ന പിയറിനെ നോക്കി. അയാളുടെ കാലുകൾ ചവിട്ടാൻ എന്ന പോലെ  ഉയരുന്നത് അദ്ദേഹം ശ്രദ്ധിച്ചു. 


"ഒരു ഡ്രിങ്ക് ആയാലോ...?" മാർട്ടിനോ ക്രാമറോട് ചോദിച്ചു.


"മൈ ഗോഡ്... നിങ്ങളുടെ മനഃസാന്നിദ്ധ്യം അപാരമാണെന്ന് ഞാൻ കേട്ടിരുന്നു..." പുകഴ്ത്തുന്ന മട്ടിൽ അയാൾ പറഞ്ഞു.


ആ നിമിഷമാണ് പിയർ മേശയുടെ മൂലയ്ക്ക് ആഞ്ഞ് ചവിട്ടിയത്. മേശ ശക്തിയോടെ ക്രാമറുടെ പിൻഭാഗത്ത് വന്നിടിച്ചു. അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ മുന്നോട്ടാഞ്ഞ ക്രാമറിന്റെ കൈയ്യിലെ പിസ്റ്റൾ ഇടതുകൈ കൊണ്ട് മാർട്ടിനോ തന്നിൽ നിന്നും ദൂരേയ്ക്ക് മാറ്റി. ഒപ്പം കാൽമുട്ടു കൊണ്ട് ഒരു പ്രഹരവും. ഒന്ന് തിരിഞ്ഞ ക്രാമർ തന്റെ വിരലുകൾ ബലമായി പിടിച്ച് മാർട്ടിനോയുടെ താടിയുടെ കീഴിൽ അമർത്തി അദ്ദേഹത്തിന്റെ തല പിന്നോട്ട് ചരിച്ചു. പക്ഷേ മാർട്ടിനോ വിട്ടു കൊടുത്തില്ല. ക്രാമറുടെ ഇടതു കാലിൽ കത്രികപ്പൂട്ടിട്ട് വീഴ്ത്തി അയാളുടെ മുകളിലായി നിലത്തേക്ക് വീണു. പിസ്റ്റൾ പിടിച്ചിരിക്കുന്ന കൈയ്യിലെ പിടി വിടാതെ മറുകൈ കൊണ്ട് അദ്ദേഹം അയാളുടെ കഴുത്തിന്റെ ഒരു വശത്ത് പ്രഹരിച്ചു. പെട്ടെന്നാണ് ആ പിസ്റ്റളിൽ നിന്നും ഉഗ്ര ശബ്ദത്തോടെ അവർ ഇരുവർക്കുമിടയിൽ നിറയുതിർന്നത്.


അസ്ഥി നുറുങ്ങുന്ന ശബ്ദം മാർട്ടിനോ കേട്ടിരുന്നു. നിലത്ത് കിടക്കുന്ന ആ ജർമ്മൻകാരൻ വേദന കൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു. അയാളെ നോക്കിക്കൊണ്ട് പതുക്കെ എഴുന്നേറ്റ മാർട്ടിനോയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി. മേശവലിപ്പ് തുറന്ന അദ്ദേഹം അതിനുള്ളിലെ സാധനങ്ങളെല്ലാം നിലത്തേക്ക്  കുടഞ്ഞിട്ടു. അവയിൽ നിന്നും കണ്ടെടുത്ത പിച്ചാത്തിയുമായി അദ്ദേഹം പിയറിനരികിൽ ചെന്ന് കസേരയുമായി ബന്ധിപ്പിച്ചിരുന്ന കയർ മുറിച്ചു മാറ്റി. ചാടിയെഴുന്നേറ്റ ആ വയസ്സൻ ഫ്രഞ്ചുകാരൻ തന്റെ വായിൽ കുത്തിത്തിരുകിയിരുന്ന തുണി വലിച്ചെടുത്തു.


"മൈ ഗോഡ്, ഹാരീ... ഇത്രയും ചോര ഞാൻ ആദ്യമായിട്ടാണ് കാണുന്നത്..." അയാൾ പറഞ്ഞു.


മാർട്ടിനോ താഴേക്ക് നോക്കി. താൻ ധരിച്ചിരിക്കുന്ന SS ജാക്കറ്റ് ചോര കൊണ്ട് കുതിർന്നിരിക്കുന്നു. തന്റെ തന്നെ രക്തം... വെടിയുണ്ടയേറ്റ മൂന്ന് സുഷിരങ്ങൾ കാണാനാവുന്നുണ്ട്. അതിലൊന്നിൽ നിന്നും വെടിമരുന്നിന്റെ പുകയും ഗന്ധവും...


അദ്ദേഹം കസേരയിലേക്ക് കുഴഞ്ഞ് ഇരുന്നു. "അത് കാര്യമാക്കണ്ട..."


"അയാളെ കിട്ടിയോ ഹാരീ...? കോഫ്മാനെ കിട്ടിയോ...?"


"കിട്ടി പിയർ..." തളർച്ചയോടെ മാർട്ടിനോ പറഞ്ഞു. "എപ്പോഴാണ് പിക്ക് ചെയ്യാനുള്ള വിമാനം വരുന്നത്...?"


"ഏഴു മണിക്ക്... ഫ്ലൂറിയിലെ എയറോ ക്ലബ്ബിൽ... ഇരുട്ട് വീഴുമ്പോഴേക്കും..."


മാർട്ടിനോ തന്റെ വാച്ചിൽ നോക്കി. "എന്ന് വച്ചാൽ വെറും അര മണിക്കൂർ മാത്രം... നിങ്ങൾക്കും എന്നോടൊപ്പം വരേണ്ടി വരും... കാരണം നിങ്ങൾക്ക് പോകാനിപ്പോൾ മറ്റൊരിടം ഇല്ല എന്നത് തന്നെ..."


അദ്ദേഹം എഴുന്നേറ്റ് വാതിലിന് നേർക്ക് വേച്ച് വേച്ച് നടന്നു. ആ ഫ്രഞ്ചുകാരൻ അദ്ദേഹത്തെ താങ്ങി പിടിച്ചു. "നിങ്ങൾക്ക് സമയത്ത് അവിടെ  എത്താനാവുമെന്ന് തോന്നുന്നില്ല ഹാരീ..."


"എനിക്ക് ശ്രമിച്ചേ പറ്റൂ... കാരണം അഞ്ചു മിനിറ്റിനുള്ളിൽ ഗെസ്റ്റപ്പോ സംഘം ആ വഴിയിലൂടെ ഇങ്ങോട്ടെത്തും..." മാർട്ടിനോ പുറത്തേക്ക് നടന്നു.


ബൈക്ക് സ്റ്റാന്റിൽ നിന്നും ഇറക്കി കയറി ഇരുന്ന് അദ്ദേഹം കിക്ക് ചെയ്ത് സ്റ്റാർട്ടാക്കി. എല്ലാം ഒരു സ്ലോ മോഷനിൽ എന്ന പോലെ മാർട്ടിനോയ്ക്ക് തോന്നി. പിൻസീറ്റിൽ കയറി ഇരുന്ന പിയർ ഇരുകൈകളും കൊണ്ട് അദ്ദേഹത്തെ വട്ടം ചുറ്റി പിടിച്ചു. മുറ്റത്തു നിന്നും പുറത്തു കടന്ന മോട്ടോർ സൈക്കിൾ ആ ഒറ്റയടിപ്പാതയിലൂടെ മുന്നോട്ട് കുതിച്ചു.


പ്രധാന പാതയിലേക്ക് കയറിയ മാർട്ടിനോ തന്റെ ഇടതു വശത്തു കൂടി അതിവേഗം പാഞ്ഞു വരുന്ന രണ്ടു കറുത്ത കാറുകളെ ശ്രദ്ധിച്ചു. അതിലൊന്ന് സഡൻ ബ്രേക്കിട്ട് അദ്ദേഹത്തിന് തൊട്ടരികിൽ വന്ന് സ്കിഡ് ചെയ്ത് നിന്നു. മോട്ടോർ സൈക്കിൾ വലത്തോട്ട് വെട്ടിച്ച് അദ്ദേഹം ഫുൾ ത്രോട്ട്‌ൽ കൊടുത്തു. പിന്നിൽ നിന്നും ഉയർന്ന തോക്കിന്റെ ഗർജ്ജനം അദ്ദേഹം കേൾക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് പിയറിന്റെ ആർത്തനാദം ഉയർന്നതും തന്നെ വരിഞ്ഞിരിക്കുന്ന അയാളുടെ കൈകൾ അയഞ്ഞ് സീറ്റിന് പിറകോട്ട് അയാൾ തെറിച്ച് പോയതും.


അധികം അകലെയല്ലാത്ത കനാലിന് സമീപത്തേക്ക് മാർട്ടിനോ കുതിച്ചു. അതിനരികിലെത്തിയ അദ്ദേഹം കനാലിന്‌ സമാന്തരമായി പോകുന്ന പാതയിലേക്ക് വെട്ടിത്തിരിഞ്ഞു. ഗെസ്റ്റപ്പോ സംഘത്തിന്റെ കാറുകൾ തൊട്ടു പിന്നിൽ തന്നെയുണ്ടായിരുന്നു. ഏതാണ്ട് ഇരുനൂറ് വാര കഴിഞ്ഞതും കനാലിന് മറുവശത്തേക്ക് കടക്കാൻ കാൽനടക്കാർ ഉപയോഗിക്കുന്ന ഒരു വീതി കുറഞ്ഞ പാലം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ആ പാലത്തിലൂടെ മാർട്ടിനോ അനായാസം അപ്പുറത്തേക്ക് കടന്നു. ബ്രേക്ക് ചെയ്ത കാറുകളിൽ നിന്നും ഇറങ്ങിയ ഗെസ്റ്റപ്പോ ഭടന്മാർ തുരുതുരാ വെടിയുതിർക്കുവാൻ തുടങ്ങിയെങ്കിലും അദ്ദേഹം വളരെ ദൂരെ എത്തിക്കഴിഞ്ഞിരുന്നു.


അവിടെ നിന്നും ഫ്ലൂറിയിലേക്കുള്ള ബൈക്ക് യാത്രയുടെ വിശദാംശങ്ങൾ പിന്നീടൊരിക്കലും വ്യക്തമായി ഓർത്തെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എന്തായാലും ഒടുവിൽ എല്ലാം ഒരു ആന്റി ക്ലൈമാക്സ് പോലെ ആയിത്തീർന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. യുദ്ധത്തിന് മുമ്പ് ഒരു എയറോ ക്ലബ്ബിന്റെ ഹെഡ്ക്വാർട്ടേഴ്സ് ആയിരുന്നു ആ എയർഫീൽഡ്. എന്നാൽ ഇപ്പോഴാകട്ടെ, ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉപയോഗ ശൂന്യമായി അനാഥമായി കിടക്കുകയാണവിടം.


എയർഫീൽഡിനരികിൽ എത്തുമ്പോഴേക്കും ആ ലൈസാൻഡർ വിമാനത്തിന്റെ ഇരമ്പൽ അദ്ദേഹത്തിന് കേൾക്കാനാവുന്നുണ്ടായിരുന്നു. ബൈക്ക് നിർത്തി അദ്ദേഹം കാത്തിരുന്നു. വളരെ കൃത്യമായി ലാന്റ് ചെയ്ത വിമാനം തിരിഞ്ഞ് ടാക്സി ചെയ്ത് അദ്ദേഹത്തിനരികിലേക്ക് വന്നു. ബൈക്കിൽ നിന്നും ഇറങ്ങിയ മാർട്ടിനോ ഒരു വശത്തേക്ക് അതിനെ വീഴുവാൻ അനുവദിച്ചിട്ട് മുന്നോട്ട് വേച്ചു വേച്ച് നടന്നു. ഡോർ തുറന്ന് പുറത്തേക്ക് തലയിട്ട പൈലറ്റ് ഉച്ചത്തിൽ പറഞ്ഞു. "യൂണിഫോം കണ്ടിട്ട് താങ്കൾ തന്നെയാണോ എന്ന് അത്ര ഉറപ്പില്ലായിരുന്നു എനിക്ക്..."


തുറന്ന ഡോറിലൂടെ മാർട്ടിനോ ഉള്ളിലേക്ക് വലിഞ്ഞു കയറി. പൈലറ്റ് അദ്ദേഹത്തിന് മുന്നിലൂടെ എത്തി വലിഞ്ഞ് ഡോർ വലിച്ചടച്ച് ലോക്ക് ചെയ്തു. പെട്ടെന്നാണ് മാർട്ടിനോ ചുമച്ചത്. അദ്ദേഹത്തിന്റെ വായിൽ നിന്നും പുറത്തേക്ക് വന്ന രക്തം താടിയിലൂടെ താഴോട്ടൊഴുകി.


"മൈ ഗോഡ്...! നിങ്ങളുടെ വായ് നിറയെ രക്തമാണല്ലോ..." അമ്പരപ്പോടെ പൈലറ്റ് പറഞ്ഞു.


"ഇതൊന്നും എനിക്കൊരു പുതുമയല്ല... കഴിഞ്ഞ നാലു വർഷമായി ഇടയ്ക്കൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്..." മാർട്ടിനോ പറഞ്ഞു.


എന്നാൽ അതിനേക്കാൾ ഗൗരവമേറിയ കാര്യങ്ങളായിരുന്നു പൈലറ്റിന്‌ ശ്രദ്ധിക്കാനുണ്ടായിരുന്നത്. റൺവേയുടെ അറ്റത്തെ കെട്ടിടങ്ങൾക്കരികിൽ ഏതാനും വാഹനങ്ങൾ വിമാനത്തിന്റെ ടേക്ക് ഓഫ് തടയാനായി റൺവേയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. എന്നാൽ ആരായിരുന്നാലും ശരി അവർ വൈകിപ്പോയിരുന്നു. ഫുൾ ത്രോട്ട്‌ൽ കൊടുത്തതും ബ്രിസ്റ്റോൾ പെർസ്യൂസ് എൻജിൻ ചടുലമായി പ്രതികരിച്ചു. പരുക്കൻ ഗ്രൗണ്ടുകളിൽ ഫുൾ ലോഡുമായി ടേക്ക് ഓഫ് ചെയ്യാൻ വെസ്റ്റ്ലാന്റ് ലൈസാൻഡറിന് ഇരുനൂറ്റി നാൽപ്പത് വാര മതിയാകും. എന്നാൽ ഫ്ലൂറിയിൽ ആ രാത്രിയിൽ റൺവേ തടസ്സപ്പെടുത്തി കിടന്ന കാറുകൾക്ക് തൊട്ടടുത്തു വച്ച് അവർ ആകാശത്തേക്ക് പറന്നുയർന്നത് വെറും ഇരുനൂറ് വാരയിലായിരുന്നു. 


"വെരി നൈസ്... ഐ ലൈക്ക്ഡ് ദാറ്റ്..." അത്രയും പറഞ്ഞിട്ട് മാർട്ടിനോ കനത്ത ഇരുട്ടിലേക്ക് പറന്നുയരുന്ന വിമാനത്തിനുള്ളിൽ അബോധാവസ്ഥയിലേക്ക് വഴുതി വീണു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


14 comments:

  1. ആക്ഷൻ പായ്ക്ക്ഡ് എപ്പിസോഡ് ആണല്ലോ

    ReplyDelete
    Replies
    1. അതെ... ഹാരി മാർട്ടിനോയുടെ ഫ്ലാഷ് ബാക്കാണ്...

      Delete
  2. അടിപൊളി ത്രസിപ്പിക്കുന്ന സംഭവങ്ങൾ ആണല്ലോ..

    ReplyDelete
    Replies
    1. SS സൈനികന്റെ വേഷത്തിൽ അവരുടെ മടയിൽ ചെന്ന് പ്രതികാരം ചെയ്ത് തിരിച്ചു വരിക...

      Delete
  3. "വെരി നൈസ്... ഐ ലൈക്ക്ഡ് ദാറ്റ്..."

    ഹോളിവുഡ് സിനിമ പോലെ !!

    ReplyDelete
    Replies
    1. ഹാരി മാർട്ടിനോയുടെ ചരിത്രം പറയുകയായിരുന്നു ജാക്കേട്ടൻ... അതാണ്‌ രണ്ട് ലക്കങ്ങൾ italics ൽ ആയത്...

      Delete
  4. സാഹസിക രംഗങ്ങൾ നിറഞ്ഞ ഇടിവെട്ട് എപിസോഡ്

    ReplyDelete
    Replies
    1. വളരെ സന്തോഷം സുകന്യാജീ...

      Delete
  5. അവസാനത്തെ take off ആണ് ഇതിലെ സുലാൻ

    ReplyDelete
    Replies
    1. ഒരു ഒന്നൊന്നര ടേക്ക് ഓഫ്...

      Delete
  6. നല്ല ത്രില്ലിംഗ് ആയ അവതരണം 👌👍

    ReplyDelete
    Replies
    1. ജാക്ക് ഹിഗ്ഗിൻസ് അതിന്റെ ആശാനല്ലേ...

      Delete
  7. കൊള്ളാം. ഇനിയങ്ങോട്ട് സൂപ്പർ ആയിരിക്കും.

    ReplyDelete