Wednesday, September 14, 2022

നൈറ്റ് ഓഫ് ദി ഫോക്സ് – 80

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


മാർട്ടിനോ തിരികെ കോട്ടേജിൽ എത്തിയപ്പോഴേക്കും അവർ ക്ലൈസ്റ്റിന്റെ ശരീരം കാറിന്റെ ഡിക്കിയിൽ എടുത്തു വച്ചു കഴിഞ്ഞിരുന്നു. പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ഗാലഗറിനെ നോക്കി അദ്ദേഹം ചോദിച്ചു. “ഈ പറഞ്ഞ സ്ഥലത്ത് എത്തിച്ചേരാൻ എത്ര സമയം വേണ്ടിവരും…?”


“ലാ മോയ് പോയിന്റിന്റെ അപ്പുറമാണ്…” പോക്കറ്റിൽ നിന്നും ആ ദ്വീപിന്റെ ഒരു ഭൂപടം എടുത്ത് നിവർത്തിക്കൊണ്ട് ഗാലഗർ പറഞ്ഞു. “പാതിരാ കഴിഞ്ഞ നേരമായതു കൊണ്ട് ഏതാണ്ട് പതിനഞ്ച് – ഇരുപത് മിനിറ്റ് മതിയാവും…”


“വഴിയിൽ ആരെയെങ്കിലും കണ്ടുമുട്ടാൻ സാദ്ധ്യതയുണ്ടോ…?”


“ഇതാ, ഇവിടെ ഈ പാരീഷിനടുത്ത് ഒരു പോലീസ് ഔട്ട്പോസ്റ്റുണ്ട്… പക്ഷേ, ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഒട്ടും താല്പര്യമില്ല അവർക്ക് … ജർമ്മൻ പട്ടാളം നിർബ്ബന്ധിച്ചാൽ മാത്രമേ അവർ പരിശോധനക്കായി ഇറങ്ങൂ…”


“ജർമ്മൻ മിലിട്ടറിയുടെ സാന്നിദ്ധ്യമുണ്ടാകുമോ…?”


“വല്ലപ്പോഴുമുള്ള മിലിട്ടറി പോലീസ് പട്രോളിങ്ങ്… അത്ര മാത്രം… ഒരു മനുഷ്യജീവിയെപ്പോലും കണ്ടുമുട്ടാതെ ലാ മോയ് പോയിന്റിൽ എത്താൻ നമുക്കാവും…”


“എങ്കിൽ ശരി, നമുക്ക് പുറപ്പെടാം…” മാർട്ടിനോ തിരിഞ്ഞ് വാതിൽക്കൽ നിൽക്കുകയായിരുന്ന ഗ്വിഡോയെയും ആ രണ്ട് വനിതകളെയും നോക്കി. “നിങ്ങൾ ഇവിടെത്തന്നെ ഉണ്ടാവണം… വന്നിട്ട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്…” അദ്ദേഹം കാർ മുന്നോട്ടെടുത്തു.


ഗാലഗർ പറഞ്ഞത് ശരിയായിരുന്നു. നോർമണ്ടിൽ നിന്നും വുഡ്ബിൻ കോർണർ വരെയും പിന്നെ മെയിൻ റോഡ് വഴി റെഡ് ഹൗസസ് വരെയും പ്രത്യേകിച്ച് ഒരു സംഭവവികാസവുമില്ലാതെ കടന്നുപോയി. ലാ റൂട്ട് ഓറഞ്ച് കടന്ന് കോർബിയർ പോയിന്റ് വരെയും മറ്റു വാഹനങ്ങളൊന്നും തന്നെ കാണുവാനായില്ല. ഒടുവിൽ ഒരു ഇടുങ്ങിയ പാതയിലേക്ക് ആ റെനോ കാർ കയറ്റി നിർത്തി ഗാലഗർ പുറത്തിറങ്ങി. 


“താഴെ കോർബിയറിൽ വലതുഭാഗത്തായി ഒരു ചെക്ക് പോയിന്റുണ്ട്… ലാ മോയ് പോയിന്റിലേക്ക് പോകുന്ന റോഡിന്റെ ഇടതുഭാഗത്ത് ഒരു ആർട്ടിലറി ബാറ്ററിയും… അതുവരെയുള്ള ഭാഗത്ത് തടസ്സങ്ങളൊന്നുമില്ല… ഇവിടെ നിന്നും ഇരുനൂറ് വാര ചെന്നാൽ ഒരു വളവാണ്… അപകടം പിടിച്ച സ്ഥലമാണവിടം… താഴെ കൊക്കയാണ്… സുരക്ഷാ മതിലും ഇല്ല…”


“ഓൾറൈറ്റ്…” മാർട്ടിനോ പറഞ്ഞു. “എന്റെ ക്യൂബൽവാഗൺ ഇവിടെ ഇട്ടിട്ട് പോകാം…”


വാഹനത്തിൽ നിന്നും ഒരു പെട്രോൾ ക്യാൻ എടുത്ത് അദ്ദേഹം റെനോയുടെ ഫുട്‌ബോർഡിൽ കയറി നിന്നു. ഇരുവശവും കുറ്റിക്കാടുകളുള്ള കുണ്ടും കുഴിയും നിറഞ്ഞ ആ വഴിയിലൂടെ ഗാലഗർ കാർ മുന്നോട്ടെടുത്തു. റോഡിന്റെ ഇടതുവശത്തായി കുത്തനെ ചരിവും താഴെ പാറക്കെട്ടുകളുമുള്ള ആ വളവിൽ അവർ എത്തി.


“ഇവിടെ മതി…” മാർട്ടിനോ കാറിന്റെ റൂഫിൽ തട്ടി ശബ്ദമുണ്ടാക്കി.


ബ്രേക്ക് ചെയ്ത് വണ്ടി നിർത്തി പുറത്തിറങ്ങിയ ഗാലഗർ ഡിക്കി തുറന്നു. ശേഷം അദ്ദേഹവും മാർട്ടിനോയും ചേർന്ന് ക്ലൈസ്റ്റിന്റെ മൃതശരീരം പുറത്തെടുത്ത് താങ്ങിപ്പിടിച്ച് കൊണ്ടുവന്ന് ഡ്രൈവിങ്ങ് സീറ്റിൽ ഇരുത്തി. ഗാലഗർ എഞ്ചിൻ ഓഫ് ചെയ്തിരുന്നില്ല. ഡോർ അടച്ചതും ക്ലൈസ്റ്റിന്റെ ശരീരം മുന്നോട്ടാഞ്ഞ് സ്റ്റിയറിങ്ങ് വീലിലേക്ക് കമഴ്ന്നു വീണു.


“ഓൾറൈറ്റ്…?” പതിഞ്ഞ സ്വരത്തിൽ ഗാലഗർ ചോദിച്ചു.


“ഒരു മിനിറ്റ്…” മാർട്ടിനോ ക്യാൻ തുറന്ന് ഫ്രണ്ട് സീറ്റിലും മൃതദേഹത്തിന്റെ വസ്ത്രങ്ങളിലും പെട്രോൾ ഒഴിച്ചു. “ഓകെ, ഇനി ഇയാൾ പൊയ്ക്കൊട്ടെ…”


ഗാലഗർ ഹാൻഡ്ബ്രേക്ക് റിലീസ് ചെയ്തു. സ്റ്റിയറിങ്ങ് വീൽ തിരിച്ചിട്ട് അദ്ദേഹം കാർ മുന്നോട്ട് തള്ളി. ന്യൂട്രലിൽ ആയിരുന്ന വാഹനം റോഡിൽ നിന്നും ഇറങ്ങി പുൽനാമ്പുകൾക്ക് മുകളിലൂടെ ഇടതുവശത്തേക്ക് ഉരുണ്ടു. 


“സൂക്ഷിക്കണേ…!” മുന്നറിയിപ്പ് കൊടുത്തിട്ട് മാർട്ടിനോ ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച് മുന്നിലെ പാസഞ്ചർ സീറ്റിന്റെ വിൻഡോയിലൂടെ അകത്തേക്കിട്ടു.


ആ തീപ്പെട്ടിക്കൊള്ളി അണഞ്ഞുവെന്നാണ് ഒരു നിമിഷം അദ്ദേഹം കരുതിയത്. എന്നാൽ റോഡരികിൽ നിന്നും വാഹനം താഴേക്ക് പതിച്ചതും ഓറഞ്ച് മഞ്ഞ നിറമുള്ള തീനാളങ്ങൾ ഉയർന്നു. ഒട്ടും താമസിയാതെ അവർ പിന്തിരിഞ്ഞ് ഓടി. താഴെ പാറക്കെട്ടുകളിൽ കാർ വീൺ തകരുന്ന ശബ്ദവും പിന്നാലെ ചെറിയൊരു സ്ഫോടനവും അവർക്ക് കേൾക്കാറായി. 


തിരികെ ക്യൂബൽവാഗണിന്റെ അരികിലെത്തിയതും മാർട്ടിനോ പറഞ്ഞു. “താങ്കൾ പിന്നിൽ കയറിക്കോളൂ… എവിടെയെങ്കിലും ചെക്കിങ്ങ് ഉണ്ടായാൽ താഴെ പതിഞ്ഞ് കിടക്കാമല്ലോ…”


                                                  ***


പക്ഷേ, അധികനേരം ആസ്വദിക്കാനായില്ല അവർക്ക് ആ യാത്രയുടെ സുഖം. ഏതാണ്ട് അഞ്ചു മിനിറ്റ് കഴിഞ്ഞ് കോർബിയർ റോഡിൽ നിന്നും റൂട്ട് ഡു സൂദിലേക്ക് തിരിഞ്ഞതും റോഡരികിൽ രണ്ട് മിലിട്ടറി പോലീസ് മോട്ടോർ സൈക്കിളുകൾ പാർക്ക് ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അവരിലൊരാൾ മുന്നോട്ട് നീങ്ങി നിന്ന് കൈ ഉയർത്തുന്നത് നിലാവെട്ടത്തിൽ അദ്ദേഹം കണ്ടു. മാർട്ടിനോ പെട്ടെന്ന് തന്നെ വാഹനത്തിന്റെ വേഗത കുറച്ചു.


“മിലിട്ടറി പോലീസ്…” അദ്ദേഹം ഗാലഗറിനോട് മന്ത്രിച്ചു. “പതിഞ്ഞു കിടന്നോളൂ…”


അദ്ദേഹം ഡോർ തുറന്ന് പുറത്തിറങ്ങി. “എന്തെങ്കിലും പ്രശ്നമുണ്ടോ…?” 


മാർട്ടിനോയുടെ യൂണിഫോം കണ്ടതും പോലീസുകാർ ഇരുവരും കാലുകൾ അമർത്തിച്ചവിട്ടി അറ്റൻഷനായി നിന്നു. അവരിലൊരുവന്റെ ഇടതു കൈവിരലുകൾക്കിടയിൽ ഒരു സിഗരറ്റ് എരിയുന്നുണ്ടായിരുന്നു. “ഓ, അതുശരി, ഡ്യൂട്ടിക്കിടയിൽ പുകവലിക്കുകയായിരുന്നുവല്ലേ…?” മാർട്ടിനോ ചോദിച്ചു.


“ഞാനിപ്പോൾ എന്തു പറയാനാണ് സ്റ്റാൻഡർടൻഫ്യൂറർ…” കുറ്റബോധത്തോടെ അയാൾ മൊഴിഞ്ഞു.


“എന്റെ അഭിപ്രായത്തിൽ ഇത്തരം സന്ദർഭത്തിൽ മൗനം പാലിക്കുകയായിരുന്നിരിക്കും ബുദ്ധി…” അപകടകരമാം വിധം പരുഷമായിരുന്നു മാർട്ടിനോയുടെ സ്വരം. “ശരി, എന്താണ് നിങ്ങൾക്കിപ്പോൾ വേണ്ടത്…?”


“ഒന്നുമില്ല സ്റ്റാൻഡർടൻഫ്യൂറർ… പാതിരാത്രി കഴിഞ്ഞ നേരത്ത് സാധാരണയായി ഈ വഴിയിൽ വാഹനങ്ങളൊന്നും പതിവില്ലാത്തതാണ്… അതുകൊണ്ട് തടഞ്ഞുവെന്നേയുള്ളൂ…”


“അപ്പോൾ നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി കൃത്യമായിത്തന്നെ നിർവ്വഹിക്കുകയായിരുന്നുവെന്ന്…” മാർട്ടിനോ തന്റെ രേഖകൾ അവർക്ക് നേരെ നീട്ടി. “ഇതാ എന്റെ SD കാർഡ്… എന്താണ് മിഴിച്ച് നിൽക്കുന്നത്…? പെട്ടെന്നാകട്ടെ…” അദ്ദേഹം ശബ്ദമുയർത്തി.


അത് വാങ്ങി കഷ്ടിച്ചൊന്ന് നോക്കിയിട്ട് തിരികെ നൽകുമ്പോൾ ആ പോലീസുകാരന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. “എല്ലാം ഓകെയാണ്…”


“ഗുഡ്… അപ്പോൾ നിങ്ങളുടെ ഡ്യൂട്ടി തുടർന്നോളൂ…” മാർട്ടിനോ കാറിനുള്ളിൽ കയറി. “പിന്നെ, പുകവലി… അത് അല്പം രഹസ്യമായിട്ടൊക്കെ ആയാൽ നല്ലത്… എന്റെ ഒരു ഉപദേശമാണെന്ന് കരുതിക്കോളൂ…”


അദ്ദേഹം കാർ മുന്നോട്ടെടുത്തു. ഗാലഗർ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. “ഒരു കറ തീർന്ന നാസിയെപ്പോലെ ഇത്രയും ക്രൂരമായി പെരുമാറുവാൻ എങ്ങനെ സാധിക്കുന്നു താങ്കൾക്ക്…?”


“പ്രാക്ടീസ് മാത്രം, ഷോൺ… വളരെ നാളത്തെ പ്രാക്ടീസ്… അത്രയേ വേണ്ടൂ…” കാർ ലാ റൂട്ട് ഓറഞ്ചിലേക്ക് തിരിച്ചിട്ട് റെഡ് ഹൗസസ് ലക്ഷ്യമാക്കി ഓടിക്കവെ മാർട്ടിനോ പറഞ്ഞു.


                                                       ***


തിരികെ കോട്ടേജിൽ എത്തിയതും ഒരു നിമിഷം പോലും വൈകാതെ സാറ വാതിൽ തുറന്നു. “എവ്‌രിതിങ്ങ് ഓൾറൈറ്റ്…?”


“പെർഫെക്റ്റ്…” മാർട്ടിനോയെ അനുഗമിച്ചുകൊണ്ട് മുറിക്കുള്ളിലേക്ക് കയറവെ ഗാലഗർ പറഞ്ഞു. “ലാ മോയിലെ മുനമ്പിൽ നിന്നും താഴേയ്ക്ക് ഉരുട്ടി വിട്ടു… കാറിന് തീ പിടിച്ചു എന്നതും ഉറപ്പു വരുത്തി…”


“അതിന്റെ ആവശ്യമുണ്ടായിരുന്നോ…?” കൈകൾ കൂട്ടിപ്പിടിച്ച് വിറച്ചുകൊണ്ട് ഹെലൻ ചോദിച്ചു.


“അയാൾ കണ്ടുപിടിക്കപ്പെടണം എന്നത് നമ്മുടെ ആവശ്യമാണ്…” മാർട്ടിനോ പറഞ്ഞു. “കോസ്റ്റൽ ഏരിയയിലെ ചെക്ക്പോയിന്റുകളിലുള്ള പാറാവുകാർ പാതിയുറക്കത്തിലായിരുന്നെങ്കിൽപ്പോലും അതിന്റെ തീജ്വാലകൾ കാണാതെ പോകില്ല… മറ്റൊന്ന്, അയാളുടെ മൃതശരീരം നല്ല അവസ്ഥയിലായിരിക്കരുത് അവർക്ക് ലഭിക്കുന്നത്… കാരണം, അയാളുടെ കഴുത്തിലെ മുറിവ് സംശയത്തിനിട നൽകും…”


“അപ്പോൾ, നിങ്ങൾക്ക് യാതൊരു വിധ പ്രശ്നവും നേരിടേണ്ടി വന്നില്ല…?” കെൽസോ ചോദിച്ചു.


“തിരികെ വരുമ്പോൾ ഒരു മിലിട്ടറി പോലീസ് പട്രോൾ സംഘം ഞങ്ങളെ തടഞ്ഞു…” ഗാലഗർ പറഞ്ഞു. “ഞാൻ അവരുടെ കണ്ണിൽപ്പെട്ടില്ല… പിന്നെ, ഹാരി തന്റെ ഭീകരമായ നാസി സ്വരൂപം പുറത്തെടുക്കുകയും ചെയ്തു… നോ പ്രോബ്ലം അറ്റ് ഓൾ…”


“അപ്പോൾ ഇനി അവശേഷിക്കുന്നത് ഗ്വിഡോയുടെ ജോലി മാത്രം… രാവിലെ സവരിയുമായി ബന്ധപ്പെടുക എന്നത്…” സാറ പറഞ്ഞു.


“അല്ല…” മാർട്ടിനോ പറഞ്ഞു. “വാസ്തവത്തിൽ, നമ്മുടെ പ്ലാനിൽ സുപ്രധാനമായ ഒരു മാറ്റം വന്നിരിക്കുന്നു…”


എല്ലാവരുടെയും മുഖത്ത് അമ്പരപ്പും ആശ്ചര്യവും നിറഞ്ഞു. “സ്വീറ്റ് ജീസസ്…! വാട്ട് ഹാവ് യൂ ബീൻ അപ് റ്റു നൗ…?” ഗാലഗർ ആവേശഭരിതനായി. 


ഒരു സിഗരറ്റിന് തീ കൊളുത്തി, നെരിപ്പോടിനരികിൽ ചെന്ന് നിന്ന് മാർട്ടിനോ വളരെ ശാന്തമായി മൊഴിഞ്ഞു. “എല്ലാവരും സമാധാനമായി അവിടെ ഇരിക്കൂ… ഞാൻ പറയാം…”


(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 


20 comments:

  1. നന്നായി..എന്നാലും കാർ കത്തിയെങ്കിലും, ബോഡിക്ക് കുഴപ്പമൊന്നുമില്ല എങ്കിൽ അത് പണിയാവില്ലെ..

    ReplyDelete
    Replies
    1. പണിയാവും ഉണ്ടാപ്രീ... പണിയാവും...

      Delete
  2. പോലീസുകാരോട് മാർട്ടിനോയുടെ പെർഫോർമൻസ് ..! പ്ലാൻ മാറ്റം എന്താണാവോ?

    ReplyDelete
    Replies
    1. രണ്ട് ലക്കം പിറകോട്ട് പോകൂ സുകന്യാജീ... ഹെയ്നി ബാമിനോട് അവിടെ കിടക്കുന്ന ജങ്കേഴ്സ് 88S ൽ പോകുന്ന കാര്യം പറഞ്ഞതോർമ്മയില്ലേ...?

      Delete
  3. അതെന്താകും പുതിയ പ്ലാൻ ?

    ReplyDelete
    Replies
    1. ദേ, അടുത്തയാളും അതേ ചോദ്യം...!

      Delete
    2. അത് പിന്നെ...

      രഹസ്യായിട്ട് പറഞ്ഞ പ്ലാൻ പരസ്യാക്കിയാൽ കൊളാവൂല്ലേ ന്ന് ഓർത്തിട്ടാ... 😌

      Delete
  4. ആ പ്ലാൻ എനിക്കറിയാവുന്നത് കൊണ്ട് അതേ ചോദ്യം ഞാൻ ചോദിക്കുന്നില്ല.. 😄

    ഉണ്ടാപ്രി ചേട്ടന്റെ കൂർമ്മബുദ്ധിയെ നമിക്കുന്നു!!

    ReplyDelete
    Replies
    1. ഹമ്പട കേമാ... കൊട് കൈ...

      ഉണ്ടാപ്രി ആരാന്നാ വിചാരിച്ചെ...? തനി രാവണനാ... പത്തു തലയാ...

      Delete
  5. അങ്ങനെ രണ്ട് ദിവസം കൊണ്ട് ഞാനിവിടെയെത്തി.

    ReplyDelete
    Replies
    1. മിടുക്കൻ... മിടുമിടുക്കൻ...

      Delete
    2. ബാക്കി 50 പോസ്റ്റുകളിൽ മറുപടി ഇടാനുണ്ട്. വേഗം....

      Delete
    3. എല്ലാ കമന്റുകൾക്കും മറുപടി ഇട്ടുകഴിഞ്ഞു... ഞാനാരാ മോൻ... :)

      Delete
  6. എഫ് ബിയിൽ കാത്തിരിക്കാൻ വയ്യാത്തോണ്ട് ഓടി ഇവിടെയെത്തി. മാർട്ടിനോയുടെ പ്ലാൻ പോലെ കാര്യങ്ങൾ നടക്കുമോ?

    ReplyDelete
    Replies
    1. നടക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം സുചിത്രാജീ...

      Delete
    2. വിനുവേട്ടൻ....... Fb യിൽ ഇടുന്നുണ്ടോ???

      Delete
    3. @ സുധി: ഈ ലക്കം FBയിൽ നാളെ വരും...

      Delete
  7. അനോണിമസ് അല്ലാട്ടോ. പേരുണ്ട്.😁

    ReplyDelete