Friday, May 28, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 24

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


പ്രധാനമന്ത്രിയോടൊപ്പം ഡിന്നറിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ബ്രിഗേഡിയർ മൺറോയുടെ സന്ദേശം ജനറൽ ഐസൻഹോവറിന് ലഭിക്കുന്നത്. ഹെയ്സ് ലോഡ്ജിലെ ലൈബ്രറിയിൽ ഫുൾ യൂണിഫോമിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം അങ്ങേയറ്റം‌ അസ്വസ്ഥനായിരുന്നു. 


"ആരെയെങ്കിലും അങ്ങോട്ട് അയക്കാൻ ഒരു മാർഗ്ഗവുമില്ലെന്നാണോ നിങ്ങൾ പറയുന്നത്...?" ഐസൻഹോവർ ചോദിച്ചു.


"ഒരു കമാൻഡോ യൂണിറ്റാണ് താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ പറ്റുമെന്ന് തോന്നുന്നില്ല സർ... യൂറോപ്യൻ തീരത്തെ ഏറ്റവും ശക്തമായ പ്രതിരോധ നിരയാണ് അവിടെയുള്ളത്..."


ഐസൻഹോവർ തല കുലുക്കി. "എന്ന് വച്ചാൽ അദ്ദേഹത്തെ അവിടെ നിന്നും പുറത്തെത്തിക്കുക അസാദ്ധ്യമാണെന്ന്..."


"അങ്ങനെയല്ല സർ... പക്ഷേ, വളരെ ബുദ്ധിമുട്ടായിരിക്കും... അതൊരു ചെറിയ ദ്വീപാണ് ജനറൽ... ഒരു ട്രക്കിന്റെ പിന്നിൽ ഒളിപ്പിച്ച് പത്തു മുന്നൂറ് മൈൽ ഡ്രൈവ് ചെയ്ത് രായ്ക്ക്‌ രാമാനം പുറത്തെത്തിക്കുന്നത് പോലെയോ നമ്മുടെ ഒരു ലൈസാൻഡർ വിമാനം അയച്ച് പിക്ക് ചെയ്യുന്നത് പോലെയോ എളുപ്പമുള്ള കാര്യമല്ല ഇത്..."


"റൈറ്റ്... എങ്കിൽ പിന്നെ കടൽ മാർഗ്ഗം അദ്ദേഹത്തെ ഫ്രാൻസിലേക്ക് എത്തിക്കാൻ നോക്കൂ... പിന്നെ കാര്യങ്ങൾ എളുപ്പമാകുമല്ലോ..."


"ഞങ്ങൾക്ക് ലഭിച്ച ഇൻഫർമേഷൻ പ്രകാരം യാത്ര ചെയ്യാൻ പറ്റിയ അവസ്ഥയിൽ അല്ല അദ്ദേഹം ഇപ്പോഴുള്ളത്..."


"ഫോർ ഗോഡ്'സ് സെയ്ക്ക്, മൺറോ, നമ്മുടെ സകല രഹസ്യങ്ങളും അദ്ദേഹത്തിനറിയാം... യൂറോപ്യൻ അധിനിവേശം... മാസങ്ങളെടുത്ത് ഞങ്ങൾ തയ്യാറാക്കിയ പദ്ധതികൾ... എല്ലാം എല്ലാം..."


അല്പം പരിഭ്രാന്തിയോടെ മൺറോ ഒന്ന് മുരടനക്കി. "ജനറൽ, ഒരു മാർഗ്ഗവുമില്ലെങ്കിൽ... അതായത്, അറ്റ കൈ എന്ന നിലയിൽ കേണൽ കെൽസോയെ ഒഴിവാക്കുക എന്ന ആശയത്തോട് താങ്കൾ യോജിക്കുമോ...?"


അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്ന ഐസൻഹോവർ പൊടുന്നനെ നിന്നു. "യൂ മീൻ ഹാവ് ഹിം എക്സിക്യൂട്ടഡ്...?"


"സംതിങ്ങ് ലൈക്ക് ദാറ്റ്..."


"ഗോഡ് ഹെൽപ്പ് മീ... പക്ഷേ, മറ്റൊരു മാർഗ്ഗവുമില്ലെങ്കിൽ പിന്നെ എ‌ന്തു ചെയ്യാൻ..." ചുവരിൽ കൊളുത്തിയിട്ടിരിക്കുന്ന വെസ്റ്റേൺ യൂറോപ്പിന്റെ വലിയ ഭൂപടത്തിനരികിലേക്ക് ഐസൻഹോവർ നടന്നു. "ആറായിരം കപ്പലുകൾ, ആയിരക്കണക്കിന് യുദ്ധവിമാനങ്ങൾ, രണ്ട് മില്യനോളം സൈനികർ... ഇതൊക്കെയാണ് നമ്മുടെ യുദ്ധ സന്നാഹങ്ങൾ... എവിടെയൊക്കെയാണ് നമ്മുടെ ലാന്റിങ്ങ് പോയിന്റ്സ് എന്ന വിവരം അറിയാനിടയായാൽ സർവ്വശക്തിയും അവരവിടെ കേന്ദ്രീകരിക്കും..." അദ്ദേഹം തിരിഞ്ഞു. "ഏതാനും ആഴ്ച്ചകൾക്ക് മുമ്പ്, അവരുടെ ഒരു മീറ്റിങ്ങിൽ ഇതേക്കുറിച്ച് റോമൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നുവെന്ന്  ഒരു ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്... അതായത് അവർ യുദ്ധം ജയിക്കുകയോ തോൽക്കുകയോ ചെയ്യുന്നത് ആ ബീച്ചുകളിൽ വച്ചായിരിക്കുമെന്ന്..."


"ഞാനും അറിഞ്ഞിരുന്നു, ജനറൽ..."


"എന്നിട്ടാണോ കെൽസോയെ ഒഴിവാക്കാനാവുമോ എന്ന് നി‌ങ്ങൾ ചോദിച്ചത്...?" ഐസൻഹോവർ ഒരു നെടുവീർപ്പിട്ടു. "അദ്ദേഹത്തെ രക്ഷിക്കാനാവുമെങ്കിൽ അതിനുള്ള ഏർപ്പാടുകൾ ചെയ്യൂ... അതിന്‌ സാധിക്കുന്നില്ലെങ്കിൽ പിന്നെ....." അദ്ദേഹം ചുമൽ വെട്ടിച്ചു. "ജെഴ്സിയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിശദീകരണം ഞാൻ അംഗീകരിക്കുന്നു... എന്നിരുന്നാലും ഒരു ഏജന്റിനെ അങ്ങോട്ട് അയക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു...? ആർക്കും പരിചിതമല്ലാത്ത ഒരു മുഖത്തെ...?"


"ശരിയാണ് ജനറൽ... അതേക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു..."


അതുവരെ നിശ്ശബ്ദനായി നെരിപ്പോടിനരികിൽ നിന്നിരുന്ന ജാക്ക് കാർട്ടർ ഒന്ന് ചുമച്ചു. "ഒരു മാർഗ്ഗമുണ്ട് ജനറൽ..."


"എന്താണത് ക്യാപ്റ്റൻ...?" ഐസൻഹോവർ ആരാഞ്ഞു.


"ദ് ബെസ്റ്റ് പ്ലെയ്സ് റ്റു ഹൈഡ് എ ട്രീ ഈസ് ഇൻ എ വുഡ്... ഇന്നത്തെ അവസ്ഥയിൽ നിയന്ത്രണങ്ങളില്ലാതെ ജെഴ്സിയിൽ വന്നും പോയും ഇരിക്കുന്നത് ജർമ്മൻകാർ മാത്രമാണ്... എന്ന് വച്ചാൽ നിരന്തരം അവിടെ പുതിയ ഉദ്യോഗസ്ഥന്മാരെ നിയമിച്ചു കൊണ്ടിരിക്കുന്നുവെന്ന്..."


ഐസൻഹോവർ മൺറോയെ ഒന്ന് നോക്കി. "ഇദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട്... അത്തരം ഒരു ദൗത്യം ഏറ്റെടുക്കുവാൻ പ്രാപ്തിയുള്ള ആരെങ്കിലുമുണ്ടോ നി‌ങ്ങളുടെ പക്കൽ...?"


മൺറോ തലയാട്ടി. "കുറവാണ് സർ... ഇതിനൊക്കെ ഒരു പ്രത്യേക നൈപുണ്യം തന്നെ വേണം... അനായാസം ജർമ്മൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുണ്ടായാൽ മാത്രം പോരാ, ഒരു ജർമ്മൻകാരനെപ്പോലെ ചിന്തിക്കാനും കൂടി സാധിക്കണം... അതത്ര എളുപ്പമല്ല..."


"ഐ വിൽ ഗിവ് യൂ എ വീക്ക്, ബ്രിഗേഡിയർ..." ഐസൻഹോവർ പറഞ്ഞു. "ഒരാഴ്ച്ചത്തെ സമയം... അതിനുള്ളിൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ നിങ്ങൾക്കാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..."


"ഞാൻ വാക്കു തരുന്നു സർ..."


തിടുക്കത്തിൽ പുറത്തേക്ക് നടന്ന മൺറോയെ ജാക്ക് കാർട്ടർ വാക്കിങ്ങ് സ്റ്റിക്കുമായി മുടന്തിക്കൊണ്ട് അനുഗമിച്ചു.


"ഗ്രാൻവിലായിലുള്ള ജെറാർഡ് ക്രെസ്സണ് ഉടൻ ഒരു റേഡിയോ സന്ദേശം അയക്കണം... ഈ സന്ദേശം ജെഴ്സിയിലുള്ള ഗാലഗറിന്‌ റിലേ ചെയ്യാൻ അയാളോട് പറയുക... വ്യാഴാഴ്ച്ചയോടെ ആരെങ്കിലും ഒരാൾ അവിടെ എത്തുന്നതായിരിക്കും എന്ന്..."


"ആർ യൂ ഷുവർ സർ...?"


"ഒഫ്കോഴ്സ് അയാം..." ആഹ്ലാദത്തോടെ മൺറോ പറഞ്ഞു. "നിങ്ങൾ അന്നേരം പറഞ്ഞ ആ കാര്യം... ബ്രില്യന്റ് ആയിരുന്നു ജാക്ക്...   ഒരു മരം ഒളിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം വനം തന്നെയാണെന്നത്... ഐ ലൈക്ക് ദാറ്റ്..."


"വളരെ നന്ദി സർ..."


"ഇടതടവില്ലാതെ ജർമ്മൻ ഉദ്യോഗസ്ഥർ അവിടെ വന്നും പോയും ഇരിക്കുന്നുണ്ട്... കൃത്യമായ രേഖകളുമായി അവർക്കിടയിലേക്ക് അത്തരത്തിൽ ഒരാളെ കടത്തി വിടുന്നതിനെക്കുറിച്ച് എന്തു പറയുന്നു...?"


"അത്രയ്ക്കും കഴിവുറ്റ, മിടുക്കനായ ഒരാൾ ആയിരിക്കണം അത്, സർ..."


"എന്നാൽ പിന്നെ ആ പേര് ഇങ്ങ് പോരട്ടെ, ജാക്ക്..." കാറിനരികിലേക്ക് എത്തവെ മൺറോ പറഞ്ഞു. "ഇതിന് പറ്റിയ ഒരാളേയുള്ളൂ... അത് നമുക്ക് രണ്ടു പേർക്കും അറിയാം... നൂറ് ശതമാനവും നാസി ആയി അവർക്കിടയിലേക്ക് ഇറങ്ങുവാൻ കഴിവുള്ളവൻ... അതോടൊപ്പം, വേണ്ടി വന്നാൽ കെൽസോയുടെ നെറ്റിയിലേക്ക് നിറയൊഴിക്കാൻ മടിയില്ലാത്തവനും... ഹാരി മാർട്ടിനോ..."


"പക്ഷേ, ഒരു കാര്യം ഞാൻ ഓർമ്മിപ്പിക്കട്ടെ സർ... കഴിഞ്ഞ തവണ ലിയോൺസിലെ ആ ദൗത്യത്തിന് ശേഷം അദ്ദേഹത്തിന്റെ സേവനം ഇനിയൊരിക്കലും ആവശ്യപ്പെടില്ലെന്ന് നാം വാക്ക് കൊടുത്തിരുന്നു... അദ്ദേഹത്തിന്റെ ആരോഗ്യനില അതിനനുവദിക്കുമോ എന്ന കാര്യം സംശയമാണ്‌ സർ..."


"നോൺസെൻസ് ജാക്ക്... ഇങ്ങനെയൊരു ചാലഞ്ചിനോട് നോ എന്ന് പറയാൻ ഹാരിയ്ക്ക് ഒരിക്കലും കഴിയില്ല... അദ്ദേഹം എവിടെയാണെന്ന് അന്വേഷിക്കൂ... ഒരു കാര്യം കൂടി ജാക്ക്... SOE ഫയലുകൾ ഒന്ന് ചെക്ക് ചെയ്യൂ... ജെഴ്സി പശ്ചാത്തലമുള്ള ആരെങ്കിലുമുണ്ടോ എന്ന് നോക്കൂ..."


"പുരുഷന്മാർ മാത്രമേ പാടുള്ളൂ എന്നുണ്ടോ സർ...?"


"ഗുഡ് ഗോഡ്, ജാക്ക്, ഒരിക്കലുമില്ല... എന്നു മുതലാണ് ഇത്തരം കാര്യങ്ങളിൽ പുരുഷന്മാർ മാത്രം മതി എന്ന് നാം തീരുമാനിച്ചത്...?"


അദ്ദേഹം കാറിനുള്ളിലെ പാർട്ടീഷൻ ഗ്ലാസിൽ തട്ടി. ഡ്രൈവർ വാഹനം മുന്നോട്ടെടുത്തു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...




15 comments:

  1. നോ ഒരിക്കലുമില്ല സ്ത്രീകൾ വരുന്നതാണ് ഞങ്ങൾക്കും ഇഷ്ടം.

    ReplyDelete
  2. വേണ്ടി വന്നാൽ കെൽസൊ യെ ഒഴിവാക്കുമെന്നോ! Horrible

    ReplyDelete
    Replies
    1. മറ്റൊരു മാർഗ്ഗവുമില്ലെങ്കിൽ... :(

      Delete
  3. വരട്ടെ... ഹാരി വരട്ടെ

    ReplyDelete
    Replies
    1. ഹാരി മാർട്ടിനോ... ഈ നോവലിലെ ഹീറോ...

      Delete
  4. "സോണിയാ.. ആ വന്നോട്ടെ, ആ പോന്നോട്ടെ.."

    പഞ്ചാബി ഹൗസിലെ രമണനെ സ്മരിച്ചുകൊണ്ട്.. ഹാരി മാർട്ടിനോ ഈ വഴി വരില്ലേ, ആ ജഴ്സിക്കാരിയെയും കൂട്ടി..

    ReplyDelete
    Replies
    1. വരും വരും... സാറാ ഡ്രെയ്ട്ടണെയും കൂട്ടി...

      Delete
  5. ഹാരി മാർട്ടിൻ കഥാപാത്രം എത്തുകയായി

    ReplyDelete
  6. Replies
    1. യെസ്... അടുത്ത ലക്കത്തിൽ...

      Delete
  7. ഒരു പുരുഷനും സ്ത്രീയും കൂടെ പോകട്ടെ...

    ജെയിംസ് ബോണ്ട്‌ സിനിമകളിൽ കാണുന്നത് പോലെ

    ReplyDelete